വാസ്തവത്തില്‍ വിഷ്ണുവാണ് എനിക്കീ അവസ്ഥയുണ്ടാക്കിയത്. കശ്യപന്റെ പുത്രനായ ഹിരണ്യാക്ഷന് എന്നെ കടലില്‍ മുക്കിവച്ചു. പന്നിയായി അവതരിച്ചു തന്റെ തേറ്റകൊണ്ട് ഭൂമിയെ സമുദ്രത്തില്‍ നിന്ന് പൊക്കിയത് എന്നെ രക്ഷിക്കാനാണോ എന്നെനിക്കിപ്പോള്‍ സംശയം തോന്നുന്നു. സമുദ്രത്തിനടിയിലെ രസാതലത്തില്‍ ഞാന്‍ സ്വസ്ഥയായി കിടക്കുകയായിരുന്നില്ലേ?
ഇപ്പോള്‍ ഈ ദുഷ്ടഭാരം താങ്ങാനായി എന്റെ വിധി! ഇതാ കലി ഇങ്ങെത്തിക്കഴിഞ്ഞു. കലിയുടെ വരവോടെ എനിക്ക് വീണ്ടും പാതാളലോകത്തേയ്ക്ക് പോകേണ്ടിവരും. ഈ ദുഃഖക്കടലിന്റെ മറുകര നീയെനിക്ക് കാണിച്ചു തന്നാലും. ഞാനിതാ നിന്റെ പാദങ്ങളില്‍ നമസ്കരിക്കുന്നു.’
ഇന്ദ്രന് പറഞ്ഞു: ‘ഞാന്‍ എന്തുചെയ്യാനാണ്! നമുക്ക് പോയി ബ്രഹ്മാവിനെ ശരണം പ്രാപിക്കാം. അദ്ദേഹം നമ്മെ സഹായിക്കാതിരിക്കില്ല.
‘ ഭൂമിയും ഇന്ദ്രനും ബ്രഹ്മലോകത്ത് ചെന്നു. ‘നിന്നെയാരാണ് പീഡിപ്പിക്കുന്നത്?’ എന്ന് ബ്രഹ്മാവ് ചോദിച്ചപ്പോള്‍ ഭൂമി തന്റെ ദുഃഖങ്ങള്‍ ഓരോന്നായി പറഞ്ഞു കേള്‍പ്പിച്ചു.
ഭൂമി പറഞ്ഞു: ‘കലികാലമാണ് വരാന്‍പോവുന്നത്. ജനങ്ങള്‍ പാപം ചെയ്യുന്നത് ഏറിവരുമ്പോള്. രാജാക്കന്മാര് പരസ്പരം പോരടിക്കും. സകലരും കള്ളന്മാരും കൊള്ളക്കാരുമാവും.
രാക്ഷസഭാവം പൊതു സ്വഭാവമാകും. അതുകൊണ്ട് ദുഷ്ടരായ രാജാക്കന്മാരെ കൊന്ന്! എന്റെ ഭാരം കുറച്ചു തന്നാലും.’
ബ്രഹ്മാവ് പറഞ്ഞു: ‘ഞാനും അത്രയ്ക്ക് ശക്തനല്ല. നമുക്ക് മഹാവിഷ്ണുവിനെ ശരണം പ്രാപിക്കാം. ചക്രായുധപാണിയായ ജനാര്ദ്ദനന് നിനക്ക് സമാധാനം തരും.’ ഉടനെതന്നെ ഭൂമിയും ഇന്ദ്രനും ഒരുമിച്ച് ബ്രഹ്മദേവന് തന്റെ അരയന്നവാഹനത്തില്ക്കയറി വൈകുണ്ഠമണഞ്ഞു.
വേദകര്‍ത്താവായ വിഷ്ണുവിനെ വേദവാക്യങ്ങളാല്ത്തന്നെ ബ്രഹ്മാവ് വാഴ്ത്തി സ്തുതിച്ചു.
‘ആദ്യനും വേദപുരുഷനുമായ അവിടുത്തേയ്ക്ക് ആയിരം തലയും കാലുകളും കൈകളും കണ്ണുകളും ഉണ്ട്. ദേവദേവനും സനാതനനുമായ അങ്ങേയ്ക്ക് നമസ്കാരം.
ഞങ്ങള്‍ക്ക് അമരത്വം തന്ന അങ്ങാണ് ഭൂതഭാവിവര്‍ത്തമാന കാലങ്ങളെ നയിക്കുന്നത്. അങ്ങയുടെ കീര്‍ത്തി മൂന്നു ലോകങ്ങളിലും പരന്നിരിക്കുന്നു. അങ്ങല്ലാതെ നമുക്ക് അഭയം ആരുണ്ട്?’
പ്രതികരിക്കാൻ ഇവിടെ എഴുതുക: