തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡില്‍ ഇടതുസംഘടനകള്‍ തമ്മില്‍ കടുത്ത ചേരിപ്പോര്. സിഐടിയുവിന്റെ ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷനും ഓഫീസേഴ്സ് അസോസിയേഷനുമാണ് കൊമ്പുകോര്‍ക്കുന്നത്. യുഡിഎഫ് കാലത്ത് താത്ക്കാലികമായി സൃഷ്ടിച്ച അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയെ ചൊല്ലിയാണ് ചേരിപ്പോര്.
ഓഫീസേഴ്സ് അസോസിയേഷന്റെ സമ്മര്‍ദം മൂലമാണ് യുഡിഎഫ് സര്‍ക്കാര്‍ 167 തസ്തിക സൃഷ്ടിച്ചത്. അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഒഴിവുകളില്‍ ഇങ്ങനെ താത്ക്കാലിക സ്ഥാനകയറ്റം കിട്ടിയവരെ സ്ഥിരപ്പെടുത്തുമെന്നും അതുവരെ അസി.എഞ്ചിനീയര്‍ തസ്തികയില്‍ പ്രമോഷന് നടത്തില്ലെന്നുമായിരുന്നു പ്രധാന വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തില്‍ പിന്നീടുണ്ടായ 37 അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഒഴിവുകളില്‍ ആദ്യത്തെ 37 പേരെ റഗുലറൈസ് ചെയ്യുകയും അത്രയും അസി. എഞ്ചിനീയര്‍ തസ്തികകള്‍ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.
സബ് എഞ്ചിനീയര്‍മാര്‍ക്ക് പ്രമോഷന് കിട്ടാന്‍ അര്‍ഹതയുള്ള തസ്തികയാണിത്. അസി. എഞ്ചിനീയര്‍ തസ്തിക അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടേതായി ഉയര്‍ത്തിയതുമൂലം പ്രമോഷന് തസ്തികകള്‍ നഷ്ടപ്പെട്ടു. അതിനാല്‍ സബ് ഡിവിഷന്റെ തലവനായി ഇരിക്കേണ്ട അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ ക്ലറിക്കല്‍ സ്വഭാവം മാത്രമുള്ള സര്‍ക്കിള്‍ ഓഫീസുകളിലാണ് ജോലി ചെയ്യുന്നത്.
ഒന്നേകാല്‍ ലക്ഷത്തോളം ശമ്പളം ലഭിക്കുന്ന ഇവര്‍ അസി. എഞ്ചിനീയര്‍മാര്‍ ചെയ്തിരുന്ന ജോലികള്‍ ചെയ്യാന്‍ വൈമുഖ്യം കാണിക്കുന്നതായും വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഇനി അവശേഷിക്കുന്ന അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തിക അസി. എഞ്ചിനീയര്‍ തസ്തികയിലേക്ക് മാറ്റാതിരിക്കാനുള്ള സമ്മര്‍ദ്ദതന്ത്രവുമായി കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് മുന്നിട്ടിറങ്ങിയത്.
ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റും വൈദ്യുതിമന്ത്രിയുടെ സ്റ്റാഫംഗവുമായ വ്യക്തി വഴിയാണ് ചരടുവലി . ഇതിനെതിരെയാണ് സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ സംഘടന പ്രതിഷേധവുമായെത്തിയത്. അസി. എഞ്ചിനീയര്‍ തസ്തിക അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയായി ഉയര്‍ത്തിയത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വര്‍ക്കേഴ്സ് അസോസിയേഷന് കെഎസ്ഇബി ചെയര്മാന് കത്തും നല്കി. ഓഫീസേഴ്സ് അസോസിയേഷന്റെ നീക്കത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: