ഇന്ദ്രജിത്തിന്റെ വീരവാദംകേട്ട് വിഭീഷണൻ വീണ്ടും പറഞ്ഞു, ”രാമന്റെ അമ്പ് മേലു കൊള്ളാത്തവരാണ് ഈ വീമ്പടിക്കുന്നവർ. യമദണ്ഡം പോലാണ് രാമബാണം. നീ ചാപല്യം കൊണ്ടാണ് സീതയെന്ന അഞ്ചു തല നാഗത്തെ കയറിപ്പിടിച്ചത്.
പതിനാല് ശാപങ്ങൾ രാക്ഷസേന്ദ്രന് ഏറ്റിട്ടുണ്ട്. ഏറിയ പക്ഷം സ്ത്രീയെ മാനഭംഗപ്പെടുത്തിയ സംഭവങ്ങൾ. അവയെല്ലാം ഫലിക്കാൻ സമയമായി എന്നു തോന്നുന്നു. ഏതായാലും സീതയെ മടക്കിക്കൊടുത്ത് രാമനോട് ക്ഷമ ചോദിച്ച് അഭയം പ്രാപിക്കുന്നതാണ് നല്ലത്. ഇതുകേട്ട ഇന്ദ്രജിത്ത് ഈ ഇളയച്ഛൻ ഭീരുവാണ്. കുലഗുണം ഒട്ടുമില്ല. എന്റെ മുന്നിൽ ദേവേന്ദ്രൻ തോറ്റില്ലെ? പിന്നെയാണോ ഈ രണ്ടു മനുഷ്യ രാജകുമാരന്മാർ. വിഭീഷണനപ്പോൾ ഇന്ദ്രജിത്തിനോട്, ”നീയെന്താ അച്ഛനെ കൊല്ലിക്കാനാണോ ഈ പറയുന്നത്? നീ ചാപല്യം കൊണ്ടാണിങ്ങനെ പെരുമാറുന്നത്. ബുദ്ധിയുറക്കാത്ത നിന്നെ ആരിവിടെ വിളിച്ചു. രാമബാണം നിനക്കെന്നല്ല നമ്മിലാർക്കും തടുക്കാനാവാത്ത യമദണ്ഡമാണ്.
ഇതുകേട്ട രാവണൻ അലറി ”ബന്ധുവെന്നു ചമയുന്ന ചതിയന്മാരാണ് നാശത്തിന് കാരണമാവുന്നത്. നീചരായ സ്‌നേഹിതർ ആപത്തുകാലത്ത് മറുകണ്ടം ചാടുന്നു. ശത്രുവിനേക്കാളും അപകടക്കാരാണിവർ. ‘പോ, പോയി രാമന്റെ സേവ ചെയ്യ്-ഇനിയിവിടെ നിന്നാൽ ചന്ദ്രഹാസം ഞാൻ എടുക്കും” വിഭീഷണനപ്പോൾ ”മരണമടുത്തവന് മരുന്നു ഫലിക്കാത്ത പോലെയാണ് ദൈവം കൊല്ലാൻ തീരുമാനിച്ചവർക്ക് നല്ല ഉപദേശം സഹിക്കാൻ കഴിയാത്തത്. അങ്ങ് സസുഖം കഴിയുക. ഞാൻ പോകുന്നു” എന്നു പറഞ്ഞ് നാലു അമാത്യന്മാരുമായി ശ്രീരാമന്റെയടുത്തേക്ക് ചെന്നു. ഉച്ചത്തിൽ ”രാം ഞാൻ രാക്ഷസ രാജാവ് രാവണന്റെ സഹോദരൻ വിഭീഷണനാണ്. അഭയം മോഹിച്ച് വന്നതാണ്” എന്നുപറഞ്ഞു.
സുഗ്രീവൻ, അംഗദൻ, ജാംബവാൻ മുതലായവരെല്ലാം മായാവികളായ രാക്ഷസന്മാർ കൂടെ നിന്നു നമ്മെ കൊല്ലിക്കും അഥവാ വിഷം തന്നൊ മറ്റൊ കൊല്ലും. അതിനാലിവനെ വിശ്വസിക്കരുത് ഉടനെകൊല്ലണം എന്നുപറഞ്ഞു.ഹനുമാൻ മാത്രം ശത്രുപക്ഷത്തുനിന്ന് ഒരുവനെ കിട്ടുന്നത് നല്ലതാണ്. ബാലി മുതലായവരുടെ ചരിത്രമറിയാവുന്ന ഇയാൾ ചതിക്കാനല്ല വന്നിരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു.
”ഞാൻ ലങ്കയിൽ ചെന്നപ്പോൾ ഇയാളുടെ വീട്ടിൽ മാത്രം ഭക്തിയും സ്വാദ്ധ്യായവും ചെയ്യുന്നവരെ കണ്ടു. കൂടാതെ സീതയെ ആശ്വസിപ്പിക്കാൻ മകൾ ത്രിജടയെ അയക്കുകയും ചെയ്തിട്ടുണ്ട്. വാലു കത്തിക്കുന്ന സമയത്തും എന്നെ ഇയാളാണ് രക്ഷിച്ചത്” എന്ന് ഹനുമാൻ സ്വാനുഭവം വച്ചു പറഞ്ഞപ്പോൾ ”വിഭീഷണനല്ല രാവണൻ തന്നെ അഭയം പ്രാപിച്ചാലും അഭയം നൽകുന്നതാണ് എന്റെ പാരമ്പര്യം” എന്നുപറഞ്ഞ് ശ്രീരാമൻ വിഭീഷണനെ സ്വീകരിക്കും. ലക്ഷ്മണനെ വിളിച്ച് ലങ്കാധിപതിയായി അഭിഷേകം നടത്താൻ പറഞ്ഞു. ലക്ഷ്മണൻ അഭിഷേകം നടത്തി. സുഗ്രീവൻ വിഭീഷണനെ കെട്ടിപ്പിടിച്ച് അങ്ങ് നയിക്കുക. ഞങ്ങൾ പിന്തുടരാം എന്നുപറഞ്ഞു.
ഇവിടെ മനഃശാസ്ത്രപരമായ ഒരു യുദ്ധമാണ് ശ്രീരാമൻ നടത്തുന്നത്. താൻ ലങ്ക ആക്രമിക്കുന്നത് അധിനിവേശമല്ല എന്ന സ്പഷ്ടമായ സങ്കേതം നൽകലാണ് വിഭീഷണാഭിഷേകം. രാവണാനുജൻ തന്നെ രാജാവാകുമ്പോൾ ലങ്കയിലെ സാധാരണ പ്രജകൾക്ക് വിരോധമുണ്ടാവില്ലല്ലോ. ഇതിന്നത്തെ നയതന്ത്രത്തിലെ ഒരു അംഗീകൃത രീതിയാണ്. സുഗ്രീവനും വിഭീഷണനും തമ്മിലുള്ള ചേർച്ച ഒരു പ്രധാന ഘടകമാണ്. രാവണന്റെ ശക്തിയും കോട്ടങ്ങളും വ്യക്തമായി അറിയുന്ന ഒരാളിനെ കിട്ടുന്നത് എത്ര എളുപ്പമാക്കും കാര്യങ്ങൾ.
അതിനിടയിൽ ശാർദ്ദൂലൻ എന്ന ചാരൻ രാവണന് ശ്രീരാമന്റെ പടനീക്കങ്ങളെപ്പറ്റി പറഞ്ഞുകൊടുത്തു. ശ്രീരാമനെയും സുഗ്രീവനെയും തമ്മിൽ തെറ്റിക്കാൻ അയച്ച ശുകനെ വാനരർ തല്ലി വശംകെടുത്തി. ശ്രീരാമൻ അയാൾക്കഭയം കൊടുത്ത്, ശുകന് രാവണന് കൊടുക്കാനുള്ള സുഗ്രീവന്റെ സന്ദേശം കൊടുത്തയച്ചു. അയാളെ ബന്ധനസ്ഥനാക്കി.
ഇനി സമുദ്രം കടക്കണമെന്നുള്ള നിശ്ചയമായി. തന്റെ പൂർവികർ ഉണ്ടാക്കിയ സമുദ്രത്തെ ശരീരമായിക്കഴിയുന്ന വരുണനെ പ്രീതിപ്പെടുത്താൻ വ്രതവും പൂജയുമൊക്കെനടത്തി ശ്രീരാമൻ മൂന്നു ദിവസം വിശ്രമിച്ചു. മൂന്നാംദിവസം കണ്ണുചുവന്ന്, വിനയത്തെ ദുർബലതയായി കരുതുന്ന ജഡബുദ്ധിയാണീ വരുണൻ എന്റെ ബാണങ്ങൾകൊണ്ട് ഞാനീ സമുദ്രം വറ്റിക്കും. ഇതിന്റെ തീരങ്ങൾ ഇടിച്ചുവീഴ്‌ത്തും. വാനരവീരർ നടന്നുതന്നെ ആഴികടക്കട്ടേ. എന്നുഗർജ്ജിച്ചുകൊണ്ട് അഗ്നി സ്ഫുരിക്കുന്ന ബാണങ്ങൾ എയ്തു. സമുദ്രമാകെകോളിളക്കമായി. നക്രങ്ങളും വൻ മത്സ്യങ്ങളും അകാശത്തേക്ക് തെറിച്ചു. വലിയ ചുഴികൾ രൂപംകൊണ്ടു. വില്ലിൽ ബ്രഹ്മാസ്ത്രം തൊടുത്തപ്പോൾ ലക്ഷ്മണൻ ചെന്നുതടഞ്ഞു. ” അരുതേ നമുക്ക് വേറേ വഴികൾതേടാം.” വാനിൽ ബ്രഹ്മാദികളും ദേവന്മാരും ബഹളം വച്ചുകൊണ്ടിരുന്നു.
ഇന്നത്തെ സുഭാഷിതം
ശത്രുക്കളല്ല ശത്രുക്കളാകുന്നത്
മിത്രഭാവത്തോടരികെമരുവിന
ശത്രുക്കൾ ശത്രക്കളാകുന്നതേവനും
മൃത്യു വരുത്തുമവരെന്നു നിർണ്ണയം.
തുടരും
















