അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്റീനിലും പരിസരത്തെ ഹോട്ടലുകളിലും ലഭിക്കുന്നത് പുഴുവരിച്ച ഭക്ഷണങ്ങള്‍. ആശുപത്രിയിലെ കാന്റീന്, സമീപത്തെ ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ഇന്നലെ അമ്പലപ്പുഴ വടക്കു പഞ്ചായത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിബു സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം മിന്നല്‍ പരിശോധന നടത്തിയപ്പോഴാണ് പഴകിയതും പുഴുവരിച്ചതുമായ ഭക്ഷണസാമഗ്രികള്‍ കണ്ടെത്തിയത്.
കാന്റീനില്‍ ഒരു മാസത്തിലേറെ പഴക്കമുള്ള ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. വൃത്തിഹീനമായ രീതിയിലാണ് അടുക്കളയും പ്രവര്‍ത്തിച്ചിരുന്നത്. ഭക്ഷണസാമഗ്രികള്‍ എല്ലാം തുറന്ന നിലയിലായിരുന്നു. ഇവിടെ എത്തുന്ന ആളുകള്‍ക്ക് നല്കുന്ന കുടിവെള്ളവും മലിനമാണെന്ന് പരിശോധനയില്‍ കണ്ടെത്തി.
ഹോട്ടല്‍ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുള്‍ സലാം നല്കിയ അനുമതി പത്രമാണ് ഇവര്‍ ഹെല്‍ത്ത് കാര്‍ഡിനു പകരമായി ഉപയോഗിക്കുന്നത്. എന്നാല്‍, ഇത് ഹെല്‍ത്ത് കാര്‍ഡായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്കിയ ഡോ. ഷിബു സുകുമാരന്‍ പറഞ്ഞു.
ഹെല്‍ത്ത് കാര്‍ഡിനായി എടുക്കേണ്ട പ്രതിരോധ കുത്തിവയ്പ് ജീവനക്കാരാരും എടുത്തിട്ടില്ല. ആരോഗ്യവകുപ്പ് നല്‍കേണ്ട സാനിറ്ററി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ പോലും നല്‍കാത്ത കാന്റീന് ഉടമയ്ക്ക് പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് ലഭിച്ചത് വിവാദമായി. ആരോഗ്യവകുപ്പാണ് സാനിറ്ററി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. ഇതുണ്ടെങ്കില്‍ മാത്രമേ പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് ലഭിക്കുകയുള്ളൂ. എന്നാല്‍, അമ്പലപ്പുഴ വടക്കുപഞ്ചായത്ത് അധികൃതര്‍ സാനിട്ടറി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെതന്നെ കാന്റീന് ഉടമയ്ക്ക് ലൈസന്‍സും നല്കി.
കാന്റീനില്‍ ഭക്ഷണ സാധനങ്ങള്‍ ഒഴികെയുള്ള ഒരു സാധനവും വില്‍ക്കരുത് എന്ന ഉത്തരവ് മറികടന്ന് പ്ലാസ്റ്റിക്, സ്റ്റീല്‍ പാത്രങ്ങള്‍ അടക്കം നിരവധി സാധനങ്ങളാണ് വില്‍ക്കുന്നത്. അനധികൃത വില്പന അവസാനിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് നല്കിയ നോട്ടീസില്‍ ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനകം പോരായ്മകള്‍ പരിഹരിക്കണമെന്നും ഇല്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: