കാഞ്ഞാര്‍: കോളപ്ര ഏഴാംമൈലിനു സമീപം സ്വകാര്യ വ്യക്തി വില്‍പ്പനയ്ക്കായി തയ്യാറാക്കിയിട്ടുള്ള ഹൗസ്പ്ലോട്ടിലേക്ക് സംസ്ഥാന പാതയുടെ അരികിലുള്ള ഓട നികത്തി റോഡ് നിര്‍മ്മിച്ചു. ഏഴാംമൈലില്‍ നിന്നും ആരംഭിച്ച് ശങ്കരപ്പിള്ളി പാലച്ചുവട്ടിലെ കലുങ്കിന് സമീപം എത്തിച്ചേരുന്ന ഓട നികത്തിയാണ് സ്വകാര്യ വ്യക്തി റോഡ് നിര്‍മ്മിച്ച് ടാര്‍ ചെയ്തത്. ഓടയിലെ സ്വഭാവിക ഒഴുക്ക് തടസ്സപ്പെട്ട് വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. കനത്ത മഴയത്ത് റോഡ് നിറഞ്ഞ് വെള്ളമൊഴുകുന്നത് ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നു.സംസ്ഥാന പാതയിലെ ടാറിങിനും വെള്ളമൊഴുക്ക് ദോഷം ചെയ്യും. സുഗമമായി ഒഴുകിയിരുന്ന ഓടയാണ് പൂര്‍ണ്ണമായും തടസ്സപ്പെടുത്തി റോഡ് നിര്‍മ്മിച്ച് ടാറിങ് നടത്തിയത്.സ്വകാര്യ വ്യക്തി വിലയ്ക്കു വാങ്ങി വില്‍പ്പനയ്ക്കായി തയ്യാറാക്കിയിട്ടുള്ള പ്ലോട്ടുകളിലേക്കാണ് സംസ്ഥാന പാതയില്‍ നിന്നും മൂന്നിടത്ത് ഓട തടസ്സപ്പെടുത്തി നിയമം ലംഘിച്ച് റോഡ് വെട്ടിയിട്ടുള്ളത്.തൊടുപുഴ പുളിയന്‍ മല സംസ്ഥാന പാതയോരത്ത് വെള്ളമൊഴുക്ക് തടഞ്ഞ് നിര്‍മ്മിച്ചിരിക്കുന്ന റോഡിനെതിരെ നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ മടി കാണിക്കുകയാണ്. ഹൗസ്പ്ലോട്ടുകള്ക്ക് കൂടുതല്‍ ആകര്‍ഷണീയത വരുന്നതിനു വേണ്ടിയാണ് ഓട നികത്തി മൂന്ന് റോഡുകള്‍ നിര്‍മ്മിച്ച് ടാര്‍ ചെയ്തത്. റോഡ് നിര്‍മ്മിച്ചപ്പോള്‍ ഓടയിലൂടെ വെള്ളമൊഴുകുവാനുള്ള സൗകര്യം ഉണ്ടാക്കാതെ ഓട നിര്‍മ്മിച്ചത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ആധുനിക രീതിയില്‍ ടാര്‍ ചെയ്തിട്ടുള്ള ഈ ഭാഗത്തെ ടാറിങിന് റോഡിലൂടെയുള്ള വെള്ളമൊഴുക്ക് ഭീഷണിയാണ്.സംസ്ഥാന പാതയ്ക്കരികെ ഓട നികത്തി അനധികൃതമായി നിര്‍മ്മിച്ചിട്ടുള്ള റോഡ് പൊളിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: