രാമലക്ഷ്മണന്മാർ സീതയുമായി പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് വിശ്രമിക്കുന്നതിന്നിടെ രാവണസോദരിയായ ശൂർപ്പണഖ എന്നരാക്ഷസി പെട്ടന്ന് രാമന്റെമുന്നിൽ പ്രത്യക്ഷമായി. സുകുമാര കളേബരനും മഹാസത്വനും ലക്ഷണയുക്തനുമായ രാമനെകണ്ടു രാക്ഷസി കാമമോഹിതയായി. അവൾ ചോദിച്ചു. ‘‘മുനിമാരെപ്പോലെ ജടയുംധരിച്ച് ഭാര്യാസമേതനായി വില്ലും അമ്പുമേന്തി നീ എന്തിനീ രാക്ഷസന്മാരുടെ നാട്ടിൽവന്നു.?
സത്യം പറഞ്ഞാലും ‘‘രാമൻ അവളോട് സത്യം പറഞ്ഞു. സുജനമര്യാദയനുസരിച്ച് അവൾ ആരെന്നും എന്തിനു വന്നുവെന്നും ചോദിക്കുകയും ചെയ്തു. മദന പരവശയായി, വിലാസ പരവശയായ അവൾ വിലാസ ചേഷ്ടയോടെ സ്വയം പരിചയപ്പെടുത്തി.
എന്റെ പേര് ശൂർപ്പണഖ. രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ ഖരദൂഷണന്മാർ എന്നിവർ എന്റെ സഹോദരന്മാരാണ്. പുരുഷോത്തമനായ നിന്നെ ഞാൻ മനസ്സാ എന്റെ ഭർത്താവായി വരിച്ചുകഴിഞ്ഞു. നീ എന്നോടൊത്തുവന്നാലും. എന്നെഭാര്യയായി സ്വീകരിച്ചാലും. നിനക്കു ചേരാത്ത ഈമനുഷ്യസ്ത്രീയേയും നിന്റെ സഹോദരനേയും ഞാൻ ഭക്ഷിച്ചുകൊള്ളാം. നമുക്കൊന്നിച്ച് ഈ കാടും മേടും കണ്ട് കാമവുമാണ്ടുനടക്കാം.
രാമൻ രാക്ഷസിയുടെ വിവാഹാഭ്യർത്ഥന കേട്ട് ചിരിച്ചുപോയി.
ഞാൻ വിവാഹിതനാണ്. ഇവൾ എന്റെ ഭാര്യയാണ്. സാപത്‌ന്യം സങ്കടകരമല്ലേ? യുവാവും സുന്ദരനുമായ എന്റെ അനുജൻ ഭാര്യാസുഖമനുഭവിക്കാത്തവനാണ്. ഭാര്യയുടെ ആവശ്യം അവനാണ്. നീ അവനെ വരിച്ചുകൊള്ളൂ.
ലക്ഷ്മണനും ചിരിയടക്കാവൻ കഴിഞ്ഞില്ല. ‘‘ ഞാൻ ഇദ്ദേഹത്തിന്റെ ദാസൻ മാത്രമാണ്. നിന്നേപ്പോലൊരുവൾ കേവലം ഒരുകിങ്കരന്റെ പത്‌നിയാകുന്നത് ഭംഗിയല്ല. ജ്യേഷ്ഠനെത്തന്നെ സമീപിച്ച് ഇളയവേളിയായിക്കൊള്ളൂ. ആദ്യപത്‌നിയെ ഉപേക്ഷിച്ച് അദ്ദേഹം കാലക്രമേണ നിന്നെ സ്വീകരിച്ചുകൊള്ളും. സുന്ദരിയായ ഒരുസ്തീയുള്ളപ്പോൾ വിരൂപയിലാരാണ് മനസ്സുവയ്‌ക്കുക.’‘
ലക്ഷ്മണന്റെ പരിഹാസം മനസ്സിലാക്കാൻ കഴിയാതെ കാമഭ്രാന്തിയായ ശൂർപ്പണഖ വീണ്ടും ഇങ്ങനെ പറഞ്ഞു.
‘‘ഈ വിരൂപയെകണ്ടിട്ടല്ല, നീ എന്നെ തള്ളി പറഞ്ഞത്. ഇവളെ ഞാൻ നശിപ്പിച്ചേക്കാം.’‘
ഘോരരൂപിണിയായ ശൂർപ്പണഖ കണ്ണും തുറിച്ച് കാലപാശം പോലെ സീതയുടെ നേരെ ചീറിയടുത്തു. രാമൻ അവളെ തടഞ്ഞുകൊണ്ട് ലക്ഷ്മണനോട് പറഞ്ഞു.
‘‘ലക്ഷ്മണാ, ഇവളെ വിരൂപയാക്കിവിട്ടാലും. ദുഷ്ടന്മാരോട് നേരംമ്പോക്ക് പറഞ്ഞുകൂടെന്ന് മനസ്സിലായി.’‘
ജ്യേഷ്ഠന്റെ വാക്കുകേട്ട് ലക്ഷ്മണൻ ചാടിഎഴുന്നേറ്റ്‌ചെന്നും ശൂർപ്പണഖയുടെ കാതും മൂക്കും അരിഞ്ഞു. അവൾ അലറിക്കരഞ്ഞുകൊണ്ട് കാട്ടിനുള്ളിലേയ്‌ക്ക് കയറി.
(വാൽമീകി രാമായണം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: