ഹരികുമാര്‍ മനക്കര
കുന്നത്തൂര്‍: ഗ്രാമീണ ജലസ്രോതസുകളായ പൊതുകുളങ്ങളും തോടുകളും സംരക്ഷണമില്ലാതെ നശിക്കുന്നു. കാലവര്‍ഷം കഴിയുമ്പോള്‍ ഒരിറ്റുവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴും നാടിനെ ജലസമൃദ്ധമാക്കുന്നത് ഈ കുളങ്ങളും തോടുകളുമാണ്. എന്നാല്‍ പഞ്ചായത്ത് കുളങ്ങള്‍ എന്നറിയപ്പെടുന്ന പൊതുകുളങ്ങള്‍ പലതും സംരക്ഷണമില്ലാതെ നശിക്കുകയാണ്.
നാട്ടിലെ സകലവിധ മാലിന്യങ്ങളും തളളാനുള്ള കേന്ദ്രമാക്കി ജനങ്ങളും ഈ കുളങ്ങളെ കണ്ടതോടെ നശീകരണം പൂര്‍ത്തിയായി. കുന്നത്തൂര്‍ താലൂക്കില്‍ മാത്രം അറുപതോളം പൊതുകുളങ്ങള്‍ ഉള്ളതായാണ് കണക്ക്. ഇവയില്‍ പലതും ഏക്കറോളം വിസ്തൃതിയുള്ളതുമാണ്. സംരക്ഷണഭിത്തികള്‍ തകര്‍ന്ന് ആഫ്രിക്കന്‍പായല്‍ നിറഞ്ഞ് നില്ക്കുന്ന കുളങ്ങള്‍ ദുരന്തക്കാഴ്ചയാണ് പഴയ തലമുറകള്‍ക്ക് നല്‍കുന്നത്. പഞ്ചായത്തുകള്‍ വര്‍ഷംതോറും പൊതുകുളങ്ങളുടെ സംരക്ഷണത്തിനായി ലക്ഷങ്ങള്‍ ചിലവഴിക്കാറുണ്ടെങ്കിലും പൊളിഞ്ഞുവീണ സംരക്ഷണഭിത്തികള്‍ താല്‍ക്കാലികമായി ഉറപ്പിച്ച് കരാറുകാരന് ബില്ല് മാറി മുങ്ങുകയാണ് പതിവ്. ഫിഷറീസ് വകുപ്പിന്റെ മല്‍സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി കുളങ്ങള്‍ വൃത്തിയാക്കി മല്‍സ്യകൃഷി ചെയ്യുമെന്നത് പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി.
കഴിഞ്ഞ വര്‍ഷം ലക്ഷക്കണക്കിന് രൂപ വിനിയോഗിച്ച് ശാസ്താംകോട്ട പഞ്ചായത്തില്‍ ഒരു ഏക്കറിലധികം വിസ്തൃതിയുള്ള മനക്കര അട്ടച്ചിറക്കുളം നവീകരിച്ചെങ്കിലും ഇന്ന് കുളത്തിന്റെ സ്ഥിതി ദയനീയമാണ്. ഇറച്ചിക്കടകളിലെ അവശിഷ്ടങ്ങള്‍ക്കൊപ്പം സമീപവാസികള്‍ വീടുകളിലെ മാലിന്യങ്ങളും ഇവിടെയാണ് തള്ളുന്നത്. കൂടാതെ ഇവിടം കാടുകയറി കിടക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ താവളവുമായി മാറിയിട്ടുണ്ട്. അടുത്ത വേനലാകുമ്പോള്‍ മാത്രം പൊതുജലാശയങ്ങളുടെ പ്രസക്തിയും ആവശ്യകതയെ കുറിച്ചും വാതോരാതെ പ്രസംഗിച്ച് വീണ്ടും കുറെ ലക്ഷങ്ങള്‍ പൊടിച്ചു കളയാന്‍ രംഗത്ത് വരുന്ന ജനപ്രതിനിധികള്‍ ഇതൊന്നും കാണാതെ പോവുകയാണ്. കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. എക്കാലവും കുടിവെള്ളത്തിനായി ശാസ്താംകോട്ട തടാകത്തെ മാത്രം ആശ്രയിക്കാന്‍ സാധ്യമല്ലെന്നിരിക്കെ ഇത്തരം കുളങ്ങളുടെയും ചിറകളുടെയും സംരക്ഷണം അത്യന്താപേക്ഷിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: