വ്യാസൻ പറഞ്ഞു: ഇങ്ങിനെ ദേവിയെ സ്തുതിച്ചപ്പോൾ ഇന്ദ്രന് മുൻപിൽ ദേവി സിംഹവാഹനയായി പ്രത്യക്ഷപ്പെട്ടു. ചെമ്പട്ടും ദിവ്യാഭാരണങ്ങളും ദേവിയെ അതീവ സുന്ദരിയാക്കി. ‘നിങ്ങൾക്ക് ഭീതി വേണ്ട. സൗഖ്യം ഭവിക്കട്ടെ‘ എന്ന് ദേവി അവരെ അനുഗ്രഹിച്ചു. എന്നിട്ട് സിംഹാസനസ്ഥയായ ദേവി ദൈത്യന്മാരുടെ അടുക്കൽ ചെന്നു.
പ്രഹ്ലാദൻ മുതലായ അസുരന്മാർ പെട്ടെന്ന് എന്തുചെയ്യണം എന്ന സംഭ്രമത്തിലായി. ‘മഹിഷാസുരനെയും ചണ്ഡമുണ്ഡന്മാരെയും വധിച്ച സാക്ഷാൽ പരമേശ്വരിയാണിത്. മധുകൈടഭന്മാരെ ഈ അമ്മ കൊന്നത് വെറും കടാക്ഷം കൊണ്ടാണ്! ഇപ്പോൾ നാരായണനെ സഹായിക്കാനാണ് ഈ ചണ്ഡിക വന്നിട്ടുള്ളതെന്ന് നിശ്ചയം. നമ്മെയും ഇവൾ കൊന്നു കളയും‘ എന്നവർ പരിഭ്രമിച്ചു,പ്രഹ്ലാദൻ പറഞ്ഞു. ‘നമുക്ക് യുദ്ധം വേണ്ട.
ഇവിടെനിന്നും ഓടിപ്പോകാം, അതാണ് നല്ലത്’. ക്രുദ്ധയായാൽ ജഗന്മാതാവായ ഈ ദേവി നമ്മെയെല്ലാം തീജ്വാല വമിപ്പിച്ചു സംഹരിക്കും‘ എന്ന് നമൂചിയും പറഞ്ഞു. ‘നമുക്ക് ദേവിയെ സ്തുതിച്ച് അവളുടെ അനുവാദം വാങ്ങി പാതാളത്തിൽപ്പോയി പാർക്കാം. ‘മഹാമായയും സകല ജീവജാലങ്ങൾക്കും അമ്മയുമായ ദേവി സൃഷ്ടി സ്ഥിതിലയങ്ങൾക്ക് കാരണഭൂതയാണ്.’ എന്ന് പറഞ്ഞു പ്രഹ്ലാദൻ ദേവിയെ വാഴ്‌ത്തി സ്തുതിച്ചു.
‘പൂമാലയിൽ സർപ്പം എന്നതുപോലെ ആരിലാണോ ഈ ജഗത്ത് സ്ഥിതിചെയ്യുന്നത്, സർവ്വാധിഷ്ടാനമായ ‘ഹ്രീം‘ എന്ന ബീജാക്ഷരമൂർത്തിയെ ഞാൻ നമിക്കുന്നു. സ്ഥാവരജംഗമങ്ങളായ എല്ലാറ്റിന്റെയും സൃഷ്ടാവ് അമ്മയാണ്. നിമിത്തമാത്രം കൊണ്ട് മറ്റുള്ളവയേയും സൃഷ്ടിച്ചത് അമ്മയല്ലേ? അമ്മേ, നിന്നെ ഞാൻ നമിക്കുന്നു. ദേവാസുരന്മാർ രണ്ടും അവിടുത്തെ സൃഷ്ടികൾ തന്നെ. അവർ തമ്മിൽ അമ്മയ്‌ക്ക് ഭേദമുണ്ടോ? വിശ്വമാതാവായി പുരാണങ്ങൾ പ്രഘോഷിക്കുന്ന നിന്റെ മക്കൾ തന്നെയല്ലേ ദൈത്യരായ ഞങ്ങളും? ദേവന്മാർ സ്വാർത്ഥൻമാരാണ്.
അതുപോലെതന്നെയാണ് ഞങ്ങളും. ധനം, ഭാര്യ, മക്കൾ എന്നീ വിഷയങ്ങളിൽ ആസക്തരാണ് ഞങ്ങളും ദേവന്മാരും. ഞങ്ങൾ തമ്മിൽ ഭേദമുള്ളത് അജ്ഞാനം മൂലമാണ്. കശ്യപന്റെ മക്കളാണ് ഞങ്ങൾ രണ്ടു കൂട്ടരും. സർവ്വജനനിയായ അമ്മ ഞങ്ങളെ തുല്യരീതിയിൽ കാണണം. അല്ലാതെ ഇപ്പോൾ അമ്മ ഞങ്ങളോട് വിരോധഭാവത്തിൽ പെരുമാറുന്നത് ന്യായമാണോ?
ജന്മങ്ങളെല്ലാം ഗുണമിശ്രിതമാണ്. ദേവന്മാർ സത്വഗുണം മാത്രം ഉള്ളവരൊന്നുമല്ല എന്നെല്ലാവർക്കുമറിയാം. ദേഹമെടുത്തിട്ടുണ്ടോ, അവരെല്ലാം ഗുണമിശ്രിതരാണ്. കാമക്രോധങ്ങൾ അവരിലും ഞങ്ങളിലും ഉണ്ട്. ആരോടെങ്കിലുമൊക്കെ വൈരഭാവം ഇല്ലാത്തവരായി ജനിച്ചവർ ആരുണ്ട്? ഈ ദേവാസുരവൈരവും അമ്മയുടെ ലീലയാണ് എന്നെനിക്കു തോന്നുന്നു. പോര് കാണാനുള്ള ഔൽസുക്യമല്ലേ ഇതിനു പിന്നിൽ എന്ന് ഞാൻ സംശയിക്കുന്നു. അമ്മയ്‌ക്ക് ഞങ്ങൾ സഹോദരർ പോരടിക്കുന്നത് കാണാൻ താൽപര്യമില്ലെങ്കിൽ ഞങ്ങൾക്ക് പരസ്പരം ഇങ്ങിനെ വൈരം തോന്നിപ്പിക്കുന്നത് എന്തിനാണ്? ധർമ്മം എന്തെന്ന് ഞങ്ങൾക്കറിയാം.
എന്നാൽ ഭോഗത്തിനായി ഞങ്ങൾ എപ്പോഴും പോരടിച്ചു കൊണ്ടിരിക്കുന്നു. അമ്മെ, അമ്മയ്‌ക്കല്ലാതെ എല്ലാരെയും ശാസിച്ചു നിലയ്‌ക്ക് നിർത്താൻ ആർക്കാകും? വിഷയാസക്തന്റെ വാക്കുകൾ ആരാണ് കേൾക്കുക?
പണ്ട് ഞങ്ങൾ രണ്ടു കൂട്ടരും ചേർന്ന് പാലാഴി കടഞ്ഞപ്പോൾ മഹാവിഷ്ണു പക്ഷഭേദം കാണിച്ചു. അതിനു പ്രതിഫലമായി വിഷ്ണുവിന് മഹാരത്‌നങ്ങൾ മാത്രമല്ല, സാക്ഷാൽ ലക്ഷ്മീ ദേവിയും കിട്ടി. അന്ന് അമ്മ വിഷ്ണുവിനെ ചുമതക്കാരനാക്കി. അദ്ദേഹം ലക്ഷ്മീ ദേവിയെ കൈക്കൊണ്ടതും ലോഭം കൊണ്ട് തന്നെയാണ്. ഐരാവതം, പാരിജാതം, കാമധേനു, ഉച്ചൈശ്രവസ്സ് മുതലായ എല്ലാ മഹദ്വസ്തുക്കളും കൈക്കലാക്കിയത് ദേവന്മാരല്ലേ? ഇങ്ങിനെ അന്യായം ചെയ്തിട്ടും ദേവന്മാർ സജ്ജനങ്ങളാണത്രേ.
ധർമ്മലക്ഷണം അനുസരിച്ച് അവരെ ദുർജ്ജനങ്ങളായി കണക്കാക്കണം. എന്നാൽ വിഷ്ണു അവരെയാണ് വാഴിച്ചത്. ദാനവന്മാർ ഇതാ തോറ്റിരിക്കുന്നു. എവിടെയാണ് നാം വാഴ്‌ത്തുന്ന ധർമ്മം? നീതി? സത്യം?
ഇത് നിരീശ്വരമതം തന്നെയാണ്. വേദവും സ്മൃതിയുമെല്ലാം ആരോടാണ് പറയേണ്ടത്? ഈ പ്രപഞ്ചസൃഷ്ടിക്ക് പിറകിൽ ഒരാളുണ്ട് എന്നത് മൂഢന്മാരുടെ വിശ്വാസം മാത്രം. അല്ലെങ്കിൽപ്പിന്നെ സ്വസൃഷ്ടികളിൽ അദ്ദേഹത്തിനു പക്ഷഭേദം ഉണ്ടാവുമോ? വേദത്തിലും ശാസ്ത്രത്തിലും വൈരുദ്ധ്യം കാണാം. വേദജ്ഞന്മാർ പറയുന്നതും പലവിധത്തിലാണ്.
ഈ ജഗത്ത് സ്വാർത്ഥതയിൽ മാത്രം അധിഷ്ടിതമാണ്. ഇനി നിസ്വാർത്ഥനായി ഒരാൾ ഇവിടെയുണ്ടാവാൻ പോകുന്നില്ല. വിദ്വാനായ ചന്ദ്രൻ ചെയ്തതോ? തന്റെ ഗുരുപത്‌നിയെ അപഹരിച്ചുകളഞ്ഞു. ധർമ്മം അറിയുന്ന ഇന്ദ്രൻ ഗൗതമപത്‌നിയെ പ്രാപിച്ചു. ദേവഗുരു അനുജന്റെ ഭാര്യയെ ബലാൽ അനുഭവിച്ചു. ആ തരുണി അപ്പോൾ ഗർഭിണിയായിരുന്നു. ഗർഭസ്ഥബാലൻ ആ നിന്ദ്യകർമ്മത്തെ പ്രതിരോധിച്ചതിനു പ്രതികാരമായി ബൃഹസ്പതി അവനെ ശപിച്ച് അന്ധനാക്കി. ഒരപരാധവും ചെയ്യാത്ത രാഹുവിനെ വിഷ്ണു തന്റെ ചക്രത്താൽ വകവരുത്തി.
എന്നിട്ട് ഈ വിഷ്ണുവിനെ സത്വഗുണപ്രധാനിയായി കണക്കാക്കുന്നു! എന്റെ പൗത്രനായ ബലിയുടെ കാര്യവും കഷ്ടമല്ലേ? സർവ്വജ്ഞനും യജ്ഞകർത്താവുമായ അവനെ വാമനരൂപത്തിൽ വന്നു പറ്റിച്ചതും വിഷ്ണുവാണ്. അവന്റെ അധീനതയിലുണ്ടായിരുന്ന ലോകങ്ങൾ തട്ടിയെടുത്തത് പോരാഞ്ഞ് അവനെ പാതാളത്തിലേയ്‌ക്ക് അയക്കുകയും ചെയ്തു. ജഗദംബേ, അവിടുന്ന് ഇതൊക്കെ കാണുന്നില്ലേ? ജയിച്ചവർ എന്ന നാട്യത്തിൽ പടുയുക്തികൾ കൊണ്ട് അവർ നിലകൊള്ളുന്നു. ദാനവരായ ഞങ്ങളിതാ അമ്മയെ ശരണം പ്രാപിച്ചിരിക്കുന്നു. രക്ഷിക്കയോ ശിക്ഷിക്കയോ എന്ത് വേണമെന്ന് അവിടുന്നു തന്നെ തീരുമാനിച്ചാലും.’
ശ്രീദേവി പറഞ്ഞു: നിർഭയരായി നിങ്ങൾ പാതാളത്തിൽ വസിച്ചുകൊള്ളുക. അവിടെ അല്ലലില്ലാതെ വൈരമൊഴിഞ്ഞു വസിക്കുക. ശുഭവും അശുഭവും കാലനിബദ്ധമാണെന്ന് മനസ്സിലാക്കൂ. വിരക്തചിത്തർക്ക് എല്ലായ്‌പ്പോഴും സുഖമാണ്. എന്നാൽ ആസക്തന് മൂലോകങ്ങളും കിട്ടിയാലും പ്രയോജനമില്ല. ആശയടങ്ങാതെ പൂർണ്ണസുഖം ലഭിക്കില്ല. അതിനാൽ എന്റെ ആജ്ഞയെ മാനിച്ചു നിങ്ങളീ ഭൂമി വിട്ടുപോയാലും.’
വ്യാസൻ തുടർന്നു: ഭഗവതിയുടെ വാക്കുകൾ കേട്ട് എല്ലാവരും രസാതലമെന്ന പാതാളത്തിലേയ്‌ക്ക് പോയി. ദേവന്മാർ അവരവരുടെ ഇടങ്ങളിലേയ്‌ക്കും മടങ്ങി. അങ്ങിനെ ദേവന്മാരും അസുരന്മാരും അതാതിടങ്ങളിൽ ഏറെക്കാലം വൈരം കൂടാതെ കഴിഞ്ഞു. ഈ കഥ കേൾക്കുന്നവർക്കും ചൊല്ലുന്നവർക്കും ദുഖമോചനം ഉണ്ടാവുന്നതാണ്. അവർക്ക് ഉന്നതസ്ഥാനങ്ങളിൽ എത്തുവാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: