വരുണൻ പറഞ്ഞു. സർവ വ്യാപിയായ ഭഗവാനേ, ജഡബുദ്ധികളായ ഞങ്ങൾ അങ്ങയുടെ മഹിമ അറിയുന്നില്ല. അവിടുന്ന് നിർവികാര സ്വരൂപിയും ആദി പുരുഷനും ജഗത്തിന്റെ മുഴുവൻ നാഥനുമാണല്ലോ. അങ്ങയുടെ സത്ത്വഗുണത്തിൽ നിന്നുപ്രജകളും തമോഗുണത്തിൽനിന്നും ആകാശാദി പ്രപഞ്ച ഭൂതങ്ങളും ഉണ്ടാവുന്നു. അവിടുന്ന് മൂന്നു ഗുണങ്ങളുടേയും നിയന്താവാണല്ലോ. ഇഷ്ടം പോലെ സമുദ്രം തരണംചെയ്ത് ലങ്കയിലേയ്‌ക്ക് പ്രവേശിച്ചാലും.
വിശ്രവസ്സുമഹർഷിയുടെ കീർത്തിയെ ദുഷിപ്പിക്കുന്നവനും മൂന്നുലോകങ്ങളിലും വസിക്കുന്നവരെ കരയിപ്പിക്കുന്നവനുമായ രാവണനെ സംഹരിച്ചാലും. വീരനായ അവിടുന്ന് പത്‌നിയെ വീണ്ടെടുത്താലും. ഭാവിയിൽ രാജാക്കന്മാർ ദ്വിഗ്വിജയത്തിനു ശേഷം ഈ രാമേശ്വരത്തുവന്ന് സേതുസ്‌നാനംചെയ്ത് അങ്ങയുടെ കീർത്തിയെ വാഴ്‌ത്തിസ്തുതിയ്‌ക്കും. അതിന് വേണ്ടി അവിടുത്തെ നിത്യസ്മാരകമായി സമുദ്രത്തിൽ ഒരു സേതു ബന്ധിച്ചാലും.
വരുണന്റെ അപേക്ഷ രാമൻ അംഗീകരിച്ചു. വാനരന്മാർകൊണ്ടുവന്ന വലിയ പാറക്കല്ലുകൾ, മരങ്ങൾ, മണ്ണ് ഇവ ഉപയോഗിച്ച് നളൻ സമുദ്രത്തിൽ സേതു ബന്ധിച്ചു. അനന്തരം സുഗ്രീവൻ, നീലൻ, അംഗദൻ, ഹനുമാൻ എന്നിവരോടൊന്നിച്ച് വിഭീഷണൻ കാണിച്ച മാർഗ്ഗത്തിലൂടെ രാമ ലക്ഷ്ണന്മാർ ലങ്കയിൽ പ്രവേശിച്ചു. മതിൽക്കെട്ടുകൾ, ഗോപുരങ്ങൾ, കൊടിമരങ്ങൾ, താഴികക്കുടങ്ങൾ, മണിമാളികൾ എല്ലാംതകർത്ത് വാനരന്മാർ ലങ്കയെ ആനകൾ നല്ലപൊയ്‌കയെ എന്നപോലെ ആകെ കലക്കിമറിച്ചു.
ശ്രീരാമൻ ലങ്കയിൽ വാനരസൈന്യവുമായി വന്നതറിഞ്ഞ് രാവണൻ കോപിച്ചു. നികുഭൻ, കുംഭൻ, ധൂമ്രാക്ഷൻ, ദുർമുഖൻ, സുരാന്തകൻ, നരകാന്തകൻ, ഇന്ദ്രജിത്ത്, പ്രഹസ്തൻ, അതികായൻ, വികമ്പനൻ, കുംഭകർണ്ണൻ, എന്നിവരേയും വലിയ രാക്ഷസ സൈന്യത്തെയും രാമനോട്‌യുദ്ധംചെയ്യാൻ രാവണൻ നിയോഗിച്ചു. വാൾ, വില്ല്, ശൂലം, പ്രാസം, ഋഷ്ടി, വേൽ, ബാണം, തോമരം മുതലായ ആയുധങ്ങൾ പ്രയോഗിക്കുന്ന രാക്ഷസസേനയെ ലക്ഷ്മണൻ, ഹനുമാൻ, ഗന്ധമാദനൻ, നീലൻ, അംഗദൻ, പവനൻ മുതലായ വാനരേശ്രഷ്ടന്മാരോടൊന്നിച്ച് രാമൻ യുദ്ധംചെയ്തു. വൻമരങ്ങൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് പരസ്പരം ഏറ്റുമുട്ടലുകൾ നടന്നത്. സീതാപഹരണത്താൽ ഐശ്വര്യം നഷ്ടപ്പെട്ട രാവണസൈന്യത്തെ നിഗ്രഹിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: