കോഴിക്കോട്: ഇതിലൊന്നിനെ ഇന്ന് കൊല്ലണമെന്ന് പറഞ്ഞായിരുന്നു സിപിഎം പ്രകടനക്കാര്‍ വിളിച്ചുപറഞ്ഞതെന്നും സിപിഎം പ്രവര്‍ത്തകനായ കെ.വി. രാജേഷിന്റെ കല്ലേറില്‍ അനൂപ് നിലത്തുവീണുവെന്നും അനൂപ് വധക്കേസിലെ പ്രോസിക്യൂഷന്‍ മൂന്നാം സാക്ഷി സരുണ്‍ കെ.പി. മാറാട് പ്രത്യേക കോടതിയില്‍ മൊഴി നല്‍കി. പശ്ചിമഘട്ടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി സംഘടിപ്പിച്ച ധര്‍ണക്കു നേരെയുണ്ടായ സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട നിട്ടൂര്‍ വെള്ളൊലിപ്പില്‍ അനുപ് വധക്കേസിന്റെ വിചാരണയുടെ മൂന്നാം ദിവസമായ ഇന്നലെ സ്‌പെഷല്‍ പ്രോസ് ക്യൂട്ടര്‍ അഡ്വ. ടി. ശ്രീനിവാസന്റെ വിസ്താരത്തിലാണ് സരുണ്‍ ഇങ്ങനെ മൊഴി നല്‍കിയത്. മുള്ളമ്പത്ത് റോഡിലൂടെ പത്തിരുനൂറോളം പേര്‍ മുദ്രാവാക്യം വിളികളും കൂക്കിവിളികളുമായി വന്ന് ധര്‍ണക്ക് നേരെ അവര്‍ തുരുതുരാ കല്ലെറിഞ്ഞു. രാജേഷിന്റെ കല്ലേറില്‍ അനൂപ് നിലത്തുവീണു. അതോടൊപ്പം ബോംബേറുമുണ്ടായി. രണ്ടു ബോംബുകള്‍ പൊട്ടി. നിലത്തുകിടക്കുകയായിരുന്ന അനൂപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാലഞ്ചു മിനുട്ടുകള്‍ക്കുള്ളില്‍ എല്ലാം കഴിഞ്ഞിരുന്നു. സരുണ്‍ മൊഴി നല്‍കി. സരുണിന്റെ പ്രതിഭാഗം എതിര്‍ വിസ്താരവും ഇന്നലെ പൂര്‍ത്തിയായി. ഒന്നാം പ്രതി രാജേഷ്, 20-ാം പ്രതി സുരേഷ്, 50-ാം പ്രതിയും നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റുമായ ടി പി. പവിത്രന്‍, 52-ാം പ്രതി ബാബു, 53-ാം പ്രതി സുധീഷ്, 54-ാം പ്രതി കുയ്‌തേരി അനീഷ് എന്നിവരെ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. പ്രോസിക്യൂഷന്‍ 11, 13, 14 സാക്ഷികള്‍, 17 മുതല്‍ 20 വരെയുള്ള സാക്ഷികള്‍ എന്നിവരെ ഇന്ന് വിസ്തരിക്കും. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകരായ മുഹമ്മദ് റിഷാല്‍, കെ.കെ. രതീഷ്‌കുമാര്‍, പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ കെ. വിശ്വന്‍, പി. എന്‍. സുകുമാരന്‍, കെ. ഗോപാലകൃഷ്ണകുറുപ്പ്, തുടങ്ങിയവരും ഹാജരായി.
















