കൊട്ടാരക്കര: നിയമോപദേഷ്ടാവ് സ്ഥാനത്തുനിന്ന് എം.കെ. ദാമോദരന്‍ പിന്മാറിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും നിയമന ഉത്തരവ് റദ്ദാക്കുകയാണ് വേണ്ടതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സര്‍ക്കാരിനു നിയമോപദേശം നല്കാന് അഡ്വക്കേറ്റ് ജനറലുള്ളപ്പോള്‍ സമാന്തരമായ മറ്റൊരു അധികാര സ്ഥാപനം പാടില്ല. സുപ്രീം കോടതിതന്നെ നേരത്തെ ഇത് വ്യക്തമാക്കിയതാണ്. തന്റെ നിയമനം നിയമപരമായി തെറ്റാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ് എം.കെ.ദാമോദരന്‍ പിന്മാറിയത്. അതിനാല്‍ തെറ്റായ ഉത്തരവ് പിന്‍വലിച്ച് നിയമോപദേഷ്ടാവ് നിയമനമെന്ന വിവാദം സര്‍ക്കാര്‍ അടഞ്ഞ അധ്യായമാക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സര്‍ക്കാരിനെതിരായ കേസുകളില്‍ വാദിക്കുന്ന സാഹചര്യമാണുള്ളത്. രാജ്യരക്ഷ സംബന്ധിക്കുന്ന കേസുകളില്‍ ഇദ്ദേഹത്തിന്റെ നിലപാടെന്താകുമെന്ന് കുമ്മനം ചോദിച്ചു. തുല്യപദവിയുള്ള രണ്ട് അധികാര സ്ഥാനങ്ങളുണ്ടാകുന്നത് രാജ്യതാത്പര്യത്തിനും ജനതാത്പര്യത്തിനും വിരുദ്ധമാണ്. സര്‍ക്കാരിന്റെ എല്ലാരേഖകളും പരിശോധിക്കാനുള്ള അവകാശം നിയമോപദേഷ്ടാവിനുണ്ടാകും. നിയമോപദേഷ്ടാവ് സര്‍ക്കാരില്‍നിന്നു പ്രതിഫലം പറ്റുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ല. പ്രതിഫലമല്ല പ്രശ്നം, സ്ഥാനവും അധികാരവുമാണ്. തോല്ക്കാന്വേണ്ടി കേസ് നടത്തുന്നതുപോലെയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനങ്ങളെന്ന് കുമ്മനം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: