പൈതൃകമായി കിട്ടിയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അടിയുറച്ച് വിശ്വസിച്ച് രാജ്യവ്യാപകമായി വേദവ്യാസ പൂർണ്ണിമാദിനം ജൂലായ് 19ന് വിവിധ ചടങ്ങുകളോടെ ആഘോഷിയ്‌ക്കും.
ഓരോ വ്യക്തിയ്‌ക്കും ഗുരുസ്ഥാനത്ത് ആരെങ്കിലും ഉണ്ടാകും. എന്നാൽ ലോകത്തെല്ലാവരുടെയും ഗുരുസ്ഥാനത്ത് വേദവ്യാസൻ മാത്രമേയുളളൂ. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ജയന്തിദിനമായ ആഷാഢമാസത്തിലെ പൗർണ്ണമിദിനം ഗുരുപൂർണ്ണിമാദിനമായി ആചരിക്കുന്നത്.
ഗുരുവെന്ന പദത്തിൽ ഗു എന്ന അക്ഷരത്തിന് അന്ധകാരമെന്നും രു എന്ന അക്ഷരത്തിന് രോധിയ്‌ക്കുകയെന്നും അർത്ഥമുണ്ട്. അജ്ഞാനമാകുന്ന അന്ധകാരത്തെ നശിപ്പിയ്‌ക്കുന്നതെന്നാണ് ഗുരുശബ്ദത്തിന്റെ അർത്ഥം. ഗുരുവിൽ നിന്ന് സ്വായത്തമാക്കിയ വിദ്യാഗുരുവിന്റെ അനുഗ്രഹത്തോടെ ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോഴാണ് ജീവിതവിജയമുണ്ടാകുന്നത്. ഗുരുവിനെ ഈശ്വരനു തുല്യമായി കരുതി ആരാധിയ്‌ക്കുക. ഗുരുബ്രഹ്മാവിനും ശിവനും വിഷ്ണുവിനും തുല്യനാണെന്നാണ് പ്രകീർത്തിക്കപ്പെടുന്നത്.
അതിപുരാതനകാലത്ത് ഭാരതത്തിൽ വിദ്യാഭ്യാസം ഗുരു ശിഷ്യ സമ്പ്രദായത്തിൽ അർപ്പണ മനോഭാവത്തോടെയാണ് നടന്നിരുന്നത്. അക്കാലത്ത് ശിഷ്യന്മാരെല്ലാം ഒത്തുകൂടി ഗുരുപൂർണ്ണിമാദിനത്തിൽ ഗുരുക്കന്മാരെ പൂജിക്കുകയും ദക്ഷിണ സമർപ്പിച്ച് അനുഗ്രഹം വാങ്ങുകയും ചെയ്തുവന്നിരുന്നു. ഇന്നും ഭാരതത്തിൽ ഗുരുമഹത്വം ഉൾക്കൊണ്ട് ഗുരുപൂജയും ഗുരുവന്ദനവും ആചരിച്ചുവരുന്നുണ്ട്.
ശ്രീ പരാശരന് സത്യവതിയിൽ ജനിച്ച പുത്രനാണ് വേദവ്യാസൻ. കൃഷ്ണവർണ്ണത്തോടു കൂടിയവനായതുകൊണ്ട് കൃഷ്ണനെന്നും, ദ്വീപിൽ ജനിച്ചവനായതുകൊണ്ട് ദ്വൈപായനനെന്നും വേദങ്ങളെ നാലായി പകുത്തതുകൊണ്ട് വേദവ്യാസനുമെന്ന നാമധേയവും സ്വന്തമാക്കി. ബ്രഹ്മാവിന്റെ നാല് മുഖങ്ങളിൽ നിന്ന് നാല് വേദങ്ങൾ ഉത്ഭവിച്ചതെന്നാണ് ഐതിഹ്യം. ഈശ്വരീയ ജ്ഞാനമാകുന്ന വേദത്തെ യഥാവിധി ഗ്രഹിച്ച് ശിഷ്യർക്ക് ഉപദേശിച്ചുകൊടുത്തതിന്റെ പ്രതീകമായാണ് വേദത്തെ നാലായി പകുത്തുവെന്നർത്ഥം. ഒരു ലക്ഷം ശ്‌ളോകങ്ങളോടുകൂടിയ മഹാഭാരതവും പതിനെട്ട് പുരാണങ്ങളും രചിച്ചത് വേദവ്യാസനാണ്.
ഗുരുവായ ദ്രോണാചാര്യരുടെ അനുഗ്രഹം സിദ്ധിച്ചതു കൊണ്ടാണ് പാണ്ഡവ പുത്രനായ അർജ്ജുനന് വില്ലാളിവീരനെന്ന കീർത്തി കരസ്ഥമാക്കുവാനായത്.
സമർത്ഥനായ വില്ലാളിയായിരുന്നിട്ടും ഗുരുവായ പരശുരാമന്റെ ശാപം മൂലം കർണ്ണന് താൻ സ്വായത്തമാക്കിയ വിദ്യ വേണ്ടസമയത്ത് വിനിയോഗിക്കുവാൻ കഴിയാതെ പോയത്. ഏതൊരു വിദ്യയും സ്വായത്തമാക്കുന്നതിനും ശോഭിയ്‌ക്കുന്നതിനും സദ്ഗുരുവിന്റെ അനുഗ്രഹം വേണമെന്നാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. ദുർബലതകളാൽ ബന്ധനസ്ഥനായിരിക്കുന്ന ശിഷ്യനെ അതീവ ക്ഷമയോടെയും കാരുണ്യത്തോടുകൂടിയും നയിക്കുന്ന സദ്ഗുരുവിന്റെ സ്ഥാനം ഈശ്വരനു മീതെയാണ് അതാണ് ഗുരുമഹത്വം.
ഭഗവാൻ ശ്രീകൃഷ്ണൻ ഗുരുവായ സാന്ദീപനി മഹർഷിയ്‌ക്ക് പുത്രനെ വീണ്ടെടുത്തുകൊടുത്തതും വേദവ്യസന്റെ തൃപ്പാദങ്ങളിൽ സപ്തർഷികളായ മരീചി, അത്രി, അംഗിരസ്സ്, പുലസ്ത്യൻ, പുലഹൻ, ക്രത്രു, ഭൃഗു എന്നിവർ സർവ്വതും സമർപ്പിച്ചതും ഗുരുപൂർണ്ണിമദിനത്തിലെ ഗുരുപൂജാ മഹത്വം തുറന്നുകാട്ടി. ഗുരുക്കന്മാരിൽ അനിയത ഗുരുക്കന്മാരും നിയത ഗുരുക്കന്മാരുമുണ്ട്. അനിയത ഗുരുക്കന്മാർ ധർമ്മമാർഗ്ഗം ഉപദേശിച്ച് ശിഷ്യരെ മോക്ഷത്തിലേക്ക് നയിക്കുന്നു. നിയത ഗുരുക്കന്മാർ ശിഷ്യർക്ക് ഭഗവാനും ഭക്തനും ഒന്നാണെന്നുള്ള തത്ത്വമസിയുടെ പരംപൊരുൾ പകർന്നു നൽകുന്നു. ഋഷീശ്വരന്മാരായ ഈ ഗുരുക്കന്മാർക്ക് നമ്മുടെ ഭൂതവും ഭാവിയും വർത്തമാനവുമെല്ലാം അറിയാം.
ഈശ്വരനെ ദർശിക്കുവാനുള്ള മാർഗ്ഗരേഖ തെളിയിച്ചു തരുന്ന അക്ഷരപ്പൊരുളും ജ്ഞാനസ്വരൂപനുമാണ് ഗുരു. സർവ്വാധികാരിയുടെ മകനും ദരിദ്രപുത്രനും ഗുരുസന്നിധിയിൽ തുല്ല്യരാണ്. ഗുരുകുല വിദ്യാഭ്യാസത്തിൽ ഉച്ചനീചത്വങ്ങൾക്ക് സ്ഥാനമില്ല. അവിടെ ശിഷ്യർ തമ്മിൽ സമത്വ ഭാവവും ദൃഢമായ സൗഹൃദവും കെട്ടിപ്പെടുക്കുന്നു.
ആത്മമിത്രവും സഹപാഠിയുമായ കുചേലനെ താഴെ കണ്ടപ്പോൾ ഏഴാംമാളിക മുകളിലിരുന്ന ശ്രീകൃഷ്ണഭഗവാൻ താഴെയിറങ്ങി വന്ന് ആശ്ലേഷിച്ചത് ഇതിനുദാഹരണമാണ്.
ജീവിതവിജയത്തിന് അത്യാവശ്യമായ എല്ലാ കാര്യങ്ങളും ഗുരുകുല വിദ്യാഭ്യാസ കാലത്ത് ഗുരുമുഖത്തുനിന്നും ശിഷ്യർ കരസ്ഥമാക്കിയിരുന്നു. ഗുരുത്വം ഒരു ശിഷ്യന് ഒഴിച്ചു കൂടാൻ പറ്റാത്ത മുഖ്യഘടകമാണ്. ഭരണാധികാരി മുതൽ സാധാരണ പ്രജവരെ ഗുരുവിനെ കാണുമ്പോൾ എഴുന്നേറ്റ് ബഹുമാനപൂർവ്വം വണങ്ങുന്ന സൗഭാഗ്യം ഗുരുവിനു മാത്രം സ്വന്തം. പുണ്യനദികളിലെല്ലാം സ്‌നാനം ചെയ്താൽ കിട്ടുന്ന സുകൃതം സമുദ്രത്തിൽ സ്‌നാനം ചെയ്താൽ കിട്ടും. അതുപോലെ സദ്ഗുരുവിന്റെ പാദത്തിൽ നമിച്ചാൽ ത്രിമൂർത്തികളെയും പരംപൊരുളിനെയും വണങ്ങിയ ഫലം കിട്ടും. പാണ്ഡിത്യമെത്ര നേടിയാലും ഗുരുകൃപയില്ലാതെയൊന്നും ഫലപ്രദമായി നടക്കില്ല. ഗുരുവില്ലാത്ത ഒരു ലോകം നമുക്ക് ചിന്തിയ്‌ക്കാൻ സാദ്ധ്യമല്ല. വിപരീതസ്വഭാവക്കാരായ ശിഷ്യഗണങ്ങളുടെ മനസ്സുകളിലേക്ക് കൂർത്തമുനകളുള്ള വജ്രായുധം പോലെ ആഴത്തിലിറങ്ങിതാദാത്മ്യം പ്രാപിയ്‌ക്കുവാനുള്ള പ്രത്യേക കഴിവ് ഗുരുവിനു മാത്രമേയുള്ളൂ. ഗുരുവിന്റെ ജ്ഞാനത്തിന് പരിധിയില്ലയെന്നും മാത്രമല്ല വറ്റാത്ത നീരുറവയിൽ നിന്നും വരുന്ന ശുദ്ധജലം പോലെ ഗുരുവിന്റെ മനസ്സിൽ നിന്നും അറിവിന്റെ പ്രവാഹം തന്നെയുണ്ടാകും.
മന്ത്രവിദ്യകൾ പ്രദാനം ചെയ്യുന്ന ഗുരു ഇഷ്ട ദേവനേക്കാൾ ശ്രേഷ്ഠനാണ്. ഗുരുവിനേക്കാൾ ശ്രേഷ്ഠതയാർജ്ജിച്ചിട്ടുള്ള മറ്റാരും പ്രപഞ്ചത്തിലില്ല.
ആനന്ദം തേടി വരണമെങ്കിൽ ഗുരു പകർന്നു നൽകിയ തത്ത്വബോധം ഉൾക്കൊണ്ടുകൊണ്ട് അനാസക്തനായി ജീവിയ്‌ക്കാമെന്ന് ഗുരുപൂർണ്ണിമാദിനത്തിൽ പ്രതിജ്ഞയെടുത്താലേ സാധിക്കൂ.വിജയദശമിപോലെ തന്നെ അതിപ്രധാനമാണ് ഗുരുപൂർണ്ണിമ. ജ്യോതിഷത്തിൽ ഗുരുവെന്നാൽ വ്യാഴം, വ്യാഴത്തിന്റെ മൂലക്ഷേത്രമാണ് ധനുരാശി, ഈ രാശിയിൽ പൂർണ്ണചന്ദ്രനെത്തുന്ന മഹാപുണ്യദിനമാണ് ഗുരുപൂർണ്ണിമ.
ജാതകവശാലോ, മറ്റോ ഗുരുശാപം കണ്ടെത്തിയാൽ ഗുരൂപൂർണ്ണിമാദിനത്തിൽ ഗുരുപൂജ നടത്തുന്നത് വളരെ ഉത്തമം. ഇഷ്ടദേവതയെ ഗുരുവായി സങ്കൽപ്പിയ്‌ക്കാം. മാതാവ്-പിതാവ്-അഗ്നി-ആത്മാവ്- അദ്ധ്യാപകൻ ഇവരെല്ലാം ഗുരുക്കന്മാരാണെന്ന് മഹാഭാരതത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
ഗുരുപൂർണ്ണിമാദിനത്തിൽ മത്സ്യമാംസാദികൾ ഉപേക്ഷിച്ച് നിലവിളക്ക് തെളിയിച്ച് ഗുരുകീർത്തനം, ഗുരുഗീത മുതലായവയിൽ ഏതെങ്കിലും ജപിക്കുക. ആരെയെങ്കിലും ഗുരുവായി സങ്കൽപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് വസ്ത്രം, ദക്ഷിണ എന്നിവ യഥാശക്തി സമർപ്പിച്ച് അനുഗ്രഹം വാങ്ങാം. ഗുരുപൂർണ്ണിമാദിനത്തിലും അല്ലാതെയും വ്യാസസ്തുതി, ഗുരുകീർത്തനം എന്നിവ ജപിയ്‌ക്കുന്നത് ഗുരുകാരുണ്യസിദ്ധിയ്‌ക്ക് ഉത്തമം.
വിനയൻ
















