തൃശൂര്‍: വീടുകളും ക്ഷേത്രങ്ങളും രാമായണശീലുകള്‍ കൊണ്ട് മുഖരിതമാവുന്ന പുണ്യമാസത്തില്‍ നാലമ്പല ദര്‍ശനത്തിനു തുടക്കം. കര്‍ക്കിടകം ഒന്നാം തീയതി ഇന്നലെ പുലര്‍ച്ചെ മുതല്‍ നാലമ്പല ദര്‍ശനത്തിനായി ഭക്തരുടെ നീണ്ട ക്യൂ കാണാമായിരുന്നു. തൃപ്രയാര്‍ ശ്രീരാമ സ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം എന്നിവടങ്ങളില്‍ ഒരു ദിവസം കൊണ്ട് ദര്‍ശനം നടത്തുന്നതാണു നാലമ്പല ദര്‍ശനം.
യാത്ര സൗകര്യം ഇല്ലാതിരുന്ന പഴയകാലത്ത് കാല്‍നടയായി നാലമ്പല ദര്‍ശനം നടത്തുന്നവരുണ്ടായിരുന്നു. തൃപ്രയാര്‍ നിര്‍മ്മാല്യദര്‍ശനം, ഇരിങ്ങാലക്കുട ഉഷ: പൂജ, മൂഴിക്കുളത്ത് ഉച്ചപൂജ, പായമ്മല്‍ അത്താഴപൂജ എന്ന ക്രമത്തിലായിരുന്നു. അന്ന് ഇപ്രകാരം ക്ലേശപൂര്‍ണമായ ദര്‍ശനം നടത്താന്‍ സാധിക്കുന്നവരെ പുണ്യശാലികളായി ആദരിച്ചിരുന്നു. തൃപ്രയാറപ്പന്റെ നിര്‍മാല്യം തൊഴുത് മറ്റ് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി അത്താഴപ്പൂജയ്ക്ക് തൃപ്രയാറില്‍ തിരിച്ചെത്തുന്നത് പുണ്യപ്രദമാണെന്ന് കരുതുന്നു. ഇന്ന് ഈ ക്രമം ദീക്ഷിക്കാതെ നാലമ്പലങ്ങളിലും തൊഴുതു വരുന്നവരുമുണ്ട്.
തൃപ്രയാര്‍ മുതല്‍ നാലമ്പലയാത്രയ്ക്ക് ആകെ 107 കിലോമീറ്ററാണ് സഞ്ചരിക്കാനുള്ളത്. വിവിധ ട്രാവല്സുകള്ക്കൊപ്പം ഡിടിപിസിയും നാലമ്പലദര്‍ശനം പാക്കെജുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഡിടിപിസിയുടെ നാലമ്പല ദര്‍ശന യാത്രയ്ക്ക് ഒരാള്‍ക്ക് 600 രൂപയാണ് ഈടാക്കുന്നത്. കെഎസ്ആര്‍ടിസിയുടെ സ്പെഷല്‍ ട്രിപ്പും ഇന്നലെ മുതല്‍ ആരംഭിച്ചു.
ഇരിങ്ങാലക്കുട: നാലമ്പല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കൂടല്‍മാണിക്യം ക്ഷേത്രത്തിലും പായമ്മല്‍ ശത്രുഘ്നസ്വാമി ക്ഷേത്രത്തിലും ഭക്തജനത്തിരക്കനുഭവപ്പെട്ടു.ഇരു ക്ഷേത്രങ്ങളിലും ഭക്തര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടമുതല്‍ മഴ നനയാതെ ദര്‍ശനം നടത്തുന്നതിനായി പ്രത്യേക പന്തല്‍ നിര്‍മ്മിച്ചിട്ടുണ്ട്.ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് കൊട്ടിലാക്കല്‍ പറമ്പിലാണ് സൗകര്യങ്ങള്‍ ഏര്പ്പെയുത്തിയിട്ടുള്ളത്.പുലര്‍ച്ചെ മൂന്നു മണിയോടെ ക്ഷേത്രദര്‍ശനത്തിനുള്ള സൗകര്യം ക്ഷേത്രത്തിലുണ്ട്. താമരമുട്ട്, താമരമാല, വഴുതനങ്ങ നിവേദ്യം തുടങ്ങിയവയാണ് പ്രധാന വഴിപാടുകള്‍. മീനൂട്ട്, തീര്‍ത്ഥക്കര പ്രദക്ഷിണം, അവില് നിവേദ്യം, പായസം തുടങ്ങിയവയും കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് വഴിപാട് കൗണ്ടറുകള്‍ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. ഭക്തരുടെ സുരക്ഷക്കായി ഇരിങ്ങാലക്കുട പോലീസിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ സിസിടിവി നിരീക്ഷണവും ക്ഷേത്രത്തിലുണ്ട്. നാലമ്പല തീര്‍ത്ഥാടനത്തിന്റെ അവസാന ക്ഷേത്രമായ പായമ്മല്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് മഴ നനയാതെ ദര്‍ശനം നടത്തുന്നതിനായി പ്രത്യേക പന്തല്‍ അമ്പലത്തിനു ചുറ്റും നിര്‍മ്മിച്ചിട്ടുണ്ട്. സുദര്ശനചക്രപുഷ്പാജ്ഞലി, ചക്രസമര്‍പ്പണം, മീനൂട്ട് തുടങ്ങിയവ ക്ഷേത്രത്തിലെ പ്രാധാന വഴിപാടുകളാണ്. ഭക്തര്‍ക്ക് വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കുന്നതിനായി പൂജിച്ച ചക്രവും ഇവിടെ നിന്നു വിതരണം ചെയ്യുന്നുണ്ട്. അരവണയും അവില് നിവേദ്യവും ഭക്തര്‍ക്ക് പ്രത്യേക കൗണ്ടര്‍ വഴി ലഭിക്കുന്നതാണ്.രാവിലെ 5.30 മുതലാണ് പായമ്മല്‍ ക്ഷേത്രത്തിലെ ദര്‍ശന സമയം. കാട്ടൂര്‍ പോലീസിന്റെ നേതൃത്വത്തിലാണ് ഭക്തര്‍ക്കായി സുരക്ഷ ഒരുക്കിയിട്ടുള്ളത്. നാലമ്പല ദര്‍ശനത്തിന്റെ അവസാന ക്ഷേത്രമായതിനാല്‍ രാവിലെ 11.30 മുതല്‍ അന്നദാനം ഉണ്ടായിരിക്കും. സാധാരണ ദിവസങ്ങളില്‍ അയ്യായിരത്തോളം പേര്‍ക്കും ഒഴിവു ദിവസങ്ങളില്‍ പതിനായിരം പേര്‍ക്കുമാണ് സൗജന്യ അന്നദാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: