കോഴിക്കോട്: നഗരപാതാ വികസനപദ്ധതിയില്‍ ഉള്‍പ്പെട്ട മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിനായുള്ള ഒന്നാംഘട്ട ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. പാറോപ്പടി, നടക്കാവ്, മാവൂര്‍ റോഡ് എന്നീ മൂന്ന് സ്‌ട്രെച്ചുകളിലുള്‍പ്പെട്ട 0.8226 ഹെക്ടറാണ് കഴിഞ്ഞ ജനുവരിയില്‍ അനുവദിച്ച 35 കോടി രൂപ ചെലവില്‍ ഡയരക്ട് പര്‍ച്ചേസ് വഴി അവസാനമായി ഏറ്റെടുത്തത്. ആദ്യം അനുവദിച്ച 25 കോടി രൂപ ചെലവഴിച്ച് മലാപ്പറമ്പ് ജംഗ്ഷന്‍ നേരത്തേ വികസിപ്പിച്ചിരുന്നു. ആകെയുള്ള 60ല്‍ 40 പേര്‍ക്ക് പണം നല്‍കി ഭൂമിയുടെ ആധാരം രജിസ്റ്റര്‍ ചെയ്ത്
സര്‍ക്കാര്‍ വാങ്ങിക്കഴിഞ്ഞു. ബാക്കിയുള്ളവയിലെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് ആകെ 7.5 ഹെക്ടറോളം ഭൂമിയാണ് ആവശ്യമായിട്ടുള്ളത്. സ്ഥലമുടമകള്‍ ഭൂമി വിട്ടുതരാന്‍ തയ്യാറാണെങ്കിലും നഷ്ടപരിഹാര പാക്കേജിന്റെ അഭാവത്തില്‍ ഒഴിഞ്ഞുപോവാന്‍ കടയുടമകള്‍ കൂട്ടാക്കാത്തതാണ് പ്രധാന പ്രശ്‌നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക