തിരുവനന്തപുരം: കുപ്രസിദ്ധ തീവ്രവാദ പ്രചാരകന് സാക്കിര്‍ നായിക്കിനെ വെള്ളപൂശി സംരക്ഷിക്കുവാന്‍ പരസ്യമായി രംഗത്തിറങ്ങിയ മുസ്ലിംലീഗ് തങ്ങളുടെ യഥാര്‍ത്ഥ സ്വരൂപവും സ്വഭാവവും പുറത്തെടുത്തിരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം. ജനാധിപത്യ വിശ്വാസികളും രാഷ്ട്രസ്നേഹികളും ഐഎസ്സിനെ നോക്കിക്കാണുന്നതിനെക്കാള്‍ ഗുരുതരമായി മുസ്ലിംലീഗിന്റെ നിലപാടുകളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലിംലീഗിനെയും തീവ്രവാദപ്രസ്ഥാനങ്ങളെയും പ്രീണിപ്പിക്കുന്ന നിലപാടുകള്‍ അധികാരത്തിലെത്തിയതിന് ശേഷവും ഇടതുപക്ഷം തുടരുകയാണ്. ഇത് രാഷ്ട്രവിരുദ്ധ ശക്തികള്‍ക്ക് പ്രചോദനമാകുന്നു. കേരളത്തിലെ തീവ്രവാദപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനപദ്ധതികളെക്കുറിച്ച് മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വ്യക്തമായ ധാരണയുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പ്രസ്താവനയും ഇറക്കിയിരുന്നു. എന്നാല്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് തീവ്രവാദികളുമായി സന്ധിചെയ്ത് കേസുകളില്ലാതാക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ടി.പി. സെന്‍കുമാര്‍ തയ്യാറാക്കിയ അന്വേഷണറിപ്പോര്ട്ടുകള് പോലും പൂഴത്തപ്പെട്ടു. കേരളത്തിലെ മിക്കവാറും തീവ്രവാദകേസുകളിലെ മുഖ്യപ്രതികള്‍ പിടിക്കപ്പെടാത്തതിന് മുഖ്യകാരണം ഇടതുവലത് ഭരണങ്ങളില്‍ മുസ്ലിംലീഗ് നടത്തിയ ഇടപെടലുകളാണ്.
2012 മെയ് മാസത്തില്‍ കേരളത്തിലെ ലൗവ്ജിഹാദ് അടക്കമുള്ള തീവ്രവാദ കേസുകളുടെ അന്വേഷണം എന്‍ഐഎക്ക് വിടണം എന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഹിന്ദു ഐക്യവേദി നല്കിയ പരാതിയും പൂഴ്ത്തിവയ്ക്കുകയായിരുന്നു. ഈ വസ്തുതകളെല്ലാം അറിയാമെന്നിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തീവ്രവാദികളെ രക്ഷിക്കാനുദ്ദേശിച്ചുള്ളതാണെന്ന് സംശയിച്ചാല്‍ തെറ്റുപറയാനാകില്ല. ഈ നിലപാടിനോട് ചേര്‍ന്നുനില്‍ക്കുന്ന സമീപനമാണ് കഴിഞ്ഞദിവസം പിബി അംഗം എം.എ. ബേബിയും സ്വീകരിച്ചത്.
കഴിഞ്ഞകാലങ്ങളില്‍ നടന്ന തീവ്രവാദപ്രവര്ത്തനങ്ങളിലെല്ലാം പ്രതികള്‍ക്ക് രാഷ്ട്രീയസഹായം കിട്ടിയിട്ടുണ്ടെന്നത് വസ്തുതയാണ്. തീവ്രവാദപ്രവര്‍ത്തനങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരെയും പാര്‍ട്ടികളെയും കുറിച്ചും എന്‍ഐഎ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: