കാസര്‍കോട്: ഭിന്നശേഷിയുള്ളവര്‍ക്കായി ചെര്‍ക്കളയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ത്തോമ കോളേജിന് അംഗീകാരമില്ലെന്ന് കണ്ണൂര്‍ യുണിവേഴ്സിറ്റി വ്യക്തമാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. മാര്‍ത്തോമാ കോളേജ് ഫോര്‍ ദി ഹിയറിങ് ഇംപയേര്‍ഡ് എന്ന സ്ഥാപനത്തിന് സ്പെഷല്‍ കോളേജിനുള്ള അഫിലിയേഷനാണ് യൂണിവേഴ്സിറ്റി നല്‍കിയിരുന്നത്. അതിന്റെ കാലാവധി 2014 ല്‍ അവസാനിച്ചു.
കേള്‍വിത്തകരാറുള്ള ഭിന്നശേഷിക്കാരായ 30ലേറെ കുട്ടികള്‍ ഇവിടെ പഠിക്കുന്നു. കോളേജില്‍ നിന്ന് സ്റ്റാഫ് പ്രൊഫൈല്‍ പരിശോധനയ്ക്കു സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അംഗീകാരം നല്‍കിയതായി രേഖകളില്‍ കാണുന്നില്ലെന്നാണ് യൂണിവേഴ്സിറ്റി വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയില്‍ വ്യക്തമാക്കിയത്. അംഗീകാരം പുതുക്കി നല്‍കിയിട്ടില്ലെങ്കിലും കോളേജില്‍ നിന്ന് യൂണിവേഴ്സിറ്റി കൃത്യമായി ഫീസ് ശേഖരിക്കുകയും പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുന്നുണ്ടെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്.
ഇവിടെ നിന്ന് ഡിഗ്രി പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ഭാവിയെന്താകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. ഇവിടെ പഠനം നടത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കേണ്ടവരാണെന്ന കാഴ്ചപ്പാടിലല്ല പലപ്പോഴും യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്ന് അക്കാദമിക് കാര്യങ്ങളിലുള്‍പ്പെടെയുള്ള സമീപനമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: