തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്ക്കിന് സംസ്ഥാന ബജറ്റില്‍ 150 കോടി രൂപ. നടപ്പുവര്‍ഷം പണികള്‍ക്കായി 15കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. തൃശൂര്‍ മൃഗശാല, പുത്തൂരിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ഇതോടെ വേഗത്തിലാകും. 306 ഏക്കറില്‍ 150 കോടി ചിലവില്‍ വിഭാവനം ചെയ്തതാണ് സുവോളജിക്കല്‍ പാര്‍ക്ക്.കഴിഞ്ഞ ബജറ്റില്‍ വെറും രണ്ടുകോടിയാണ് നീക്കിവെച്ചത്.
14-15 സാമ്പത്തിക വര്‍ഷത്തില്‍ 25കോടി വകയിരുത്തിയെങ്കിലും രണ്ടുകോടിയാണ് നീക്കിവെച്ചത്. ഇതുമൂലം പണികള്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഇത്തവണ പാര്‍ക്കിനുള്ള മുഴുവന്‍ തുകയും അനുവദിച്ചതിനാല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് ആശ്വസിക്കാം. കേരളവര്‍മ്മ കോളേജില്‍ ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് വാഗ്ദാനമുണ്ട്. കവികുഞ്ഞുണ്ണിമാസ്റ്റര് സ്മാരക നിര്‍മാണത്തിന് 25ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. കലാഭവന്‍ മണിയുടെ സ്മാരക നിര്‍മാണത്തിന് 50 ലക്ഷം അനുവദിച്ചിട്ടുണ്ട്.
ചിറങ്ങര റെയില്‍വേ മേല്‍പ്പാലത്തിന് 20 കോടി,കോടതി സമുച്ചയത്തിന് 10 കോടി,കൊരട്ടിയിലെ ഇന്‍ഫോര്‍ക്ക് നവീകരണത്തിന് 10 കോടി,കിന്ഫ്രാപാര്ക്കിന് 10 കോടി,ചാലക്കുടി ആനമല റോഡിന്റെ നവീകരണത്തിന് പത്ത് കോടി മേലൂര്‍ പഞ്ചായത്തിനെയും പരിയാരം പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് ചാലക്കുടി പുഴയില്‍ മേലൂര്‍ പൂലാനി എടത്രക്കാവ് കടവില്‍ പാലം പണിയുന്നതിന് 10 കോടി,ചാലക്കുടി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് 5 കോടിയും വകയിരിത്തിയിട്ടുണ്ട്.
സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ഫോക്ലോര് അക്കാദമി എന്നിവക്കായി 18കോടി രൂപയും നീക്കെവെച്ചു. കൊക്കാലയിലെ മേല്‍പ്പാലത്തിനും ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്.സാഹിത്യ അക്കാദമിയില്‍ മലയാളം ഹബ്ബിന് രണ്ടുകോടി രൂപയാണ്.
തൃപ്രയാറില്‍ പുതിയ പാലം നിര്‍മിക്കുന്നതിന് മുപ്പത് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മാളയില്‍ അഗ്രോപാര്ക്കിനും കൂടാതെ വിവിധ മേല്‍പ്പാലങ്ങള്‍ക്കും റോഡുകള്ക്കുമായും തുക നീക്കിവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: