സമയക്രമം പാലിച്ച് നിയമസഭാ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സ്പീക്കറുടെ ആഗ്രഹത്തിനൊത്ത് അംഗങ്ങളും ഉയര്‍ന്നു. 18 പേര് പ്രസംഗിച്ചിട്ടും നിശ്ചിത സമയത്തിനകം നന്ദിപ്രമേയത്തിന്മേലുള്ള ഒന്നാം ദിവസ ചര്‍ച്ച പൂര്‍ത്തിയാക്കി. വി.എസ്. അച്യുതാനന്ദന് മാത്രം നാലുമിനിറ്റ് അധികപ്രസംഗം നടത്തിയെങ്കിലും ആ നാലുമിനിറ്റ് തുടര്‍ന്ന് പ്രസംഗിക്കുന്ന ഇടത് എംഎല്‍എമാരുടെ സമയത്തില്‍ നിന്നെടുക്കാന്‍ പാര്‍ലമെന്ററി പാര്‍ട്ടി പറഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങള്‍ക്ക് കൂടുതല്‍ സമയമെടുക്കാനുള്ള അവസരവും പോയി.
സമയനിഷ്ഠപാലിക്കാന്‍ പലരും എഴുതിക്കൊണ്ടുവന്ന പ്രസംഗം വായിച്ചപ്പോള്‍ ആദ്യ ദിവസ ചര്‍ച്ച വിരസം. കാര്യമായ രാഷ്ട്രീയമോ കേള്‍വി സുഖമുള്ള സാഹിത്യമോ ഇല്ലെന്നു മാത്രമല്ല വീറും വാശിയും കണ്ടതേയില്ല. ഇടതുവലതു വ്യത്യാസമില്ലാതെ എഴുതിയും അല്ലാതെയും നടത്തിയ പ്രസംഗങ്ങളെല്ലാം നിറഞ്ഞുനിന്നത് ബിജെപിയും നേമവും ഒ. രാജഗോപാലും. ബിജെപിയുടെ വളര്‍ച്ചയും രാജേട്ടന്റെ ജയത്തിനും പിന്നിലാരെന്ന് തെളിയിക്കാനുള്ള ശ്രമമായിരുന്നു പലരുടേയും.
നേമത്തെ യുഡിഎഫിന് കുറഞ്ഞ പതിനായിരം വോട്ട് എവിടെ പോയെന്ന് ബോധമുള്ളവര്‍ക്കെല്ലാം അറിയാം എന്നതില്‍ എസ്. ശര്‍മ്മയ്ക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. ആ 10,000 വോട്ട് സഭയില്‍ ഉണ്ടെന്നും നന്ദി പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്ക് പ്രമേയം അവതരിപ്പിച്ച ശര്‍മ്മ വ്യക്തമാക്കി.
ഞങ്ങളും തോറ്റു. നിങ്ങളും തോറ്റു. പക്ഷേ നേട്ടമാര്‍ക്ക് കിട്ടി എന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ തെളിഞ്ഞെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കുത്ത്. എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് മൂന്നുപേരാണ് തെരഞ്ഞെടുപ്പ് നയിച്ചത്. അതില്‍ ഒരാള്‍ പാര്ട്ടിനാഥനും രണ്ടാമന് സഭാനേതാവുമായി. മൂന്നാമന്റെ ഇരിപ്പുകണ്ടാല്‍ കഷ്ടം തോന്നും. വി.എസ്. അച്യുതാനന്ദനെ നോക്കിക്കൊണ്ട് തിരുവഞ്ചൂര്‍ പരിഹസിച്ചു.
ഒരൊറ്റ ദിവസം കൊണ്ട് ഒറ്റയ്ക്ക് ഈജിയം തൊഴുത്ത് കഴുകി വൃത്തിയാക്കിയ അതിമാനുഷികനായ ഹെര്‍ക്കുലീസിനെ പോലെഉമ്മന്ചാണ്ടി കേരളത്തെ ഇല്ലാതാക്കിയെന്നായി വി.എസ്. അച്യുതാനന്ദന്. എല്ലാം കട്ടുമുടിച്ച് അവസാന ക്യാബിനറ്റില്‍ കടുംവെട്ടിനും തീരുമാനം എടുത്തു, വിഎസ് കളിയാക്കി.
ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷങ്ങളെയും മാറിമാറി പ്രീണിപ്പിച്ചാണ് ഇടതുമുന്നണി അധികാരത്തിലെത്തിയതെന്നായിരുന്നു മുസ്ലിം ലീഗ് എംഎല്‍എ ഷംസുദ്ദീന്റെ ആരോപണം. ഒ. രാജഗോപാല്‍ എ.കെജി സെന്ററില്‍ പോയതും സ്പീക്കര്‍ തെരഞ്ഞെടുപ്പിലെ വോട്ടും ബിജെപി-സിപിഎം പക്ഷമെന്ന് സ്ഥാപിക്കാനായിരുന്നു പി.ടി. തോമസിന്റെയും ശ്രമം. ബിജെപി മുന്നണിയില്‍ നിന്ന് ജയിച്ച പി.സി. തോമസ് ഇടതുമുന്നണി നേതൃസമതിയില് അംഗമായതും തീവ്ര ബിജെപിക്കാരായ നമോ മഞ്ചുകാര്‍ സിപിഎമ്മിന്റെ കൂട്ടുകാരായതുമൊക്കെ കൂട്ടി വായിക്കണമെന്നായിരുന്നു തോമസിന്റെ ആവശ്യം.
മോദി പറഞ്ഞിട്ടാണ് പിണറായി ലോക്നാഥ ബഹ്റയെ ഡിജിപി ആക്കിയതെന്നുപോലും പി.ടി. തോമസ് പറഞ്ഞുവച്ചു. അമിത്ഷായെയും മോദിയെയും കുറ്റവിമുക്തനാക്കിയ സിബിഐ ഓഫീസറായിരുന്നുപോലും ബെഹ്റ. കെ. കരുണാകരന്റെ കൊച്ചുമകനെ എടുത്തുനടക്കുന്നയാള് എന്നായിരുന്നു പണ്ട് ബെഹ്റയെ സിപിഎം ആക്ഷേപിച്ചിരുന്ന കാര്യവും ഓര്‍മിപ്പിച്ചു.
നേമത്തെ ബുത്തുതല വോട്ടിന്റെ കണക്കുനിരത്തി യുഡിഎഫ് ബിജെപിക്ക് വോട്ട് വാരിക്കൊടുക്കുകയായിരുന്നുവെന്ന് സ്ഥാപിക്കാനാണ് എ. പ്രദീപ്കുമാര്‍ ശ്രമിച്ചത്. മണ്ഡലത്തിലെ 150 ബൂത്തുകളിലും യുഡിഎഫ് മൂന്നാം സ്ഥാനാത്തായി എന്നായിരുന്നു പ്രദീപ്കുമാറിന്റെ കണ്ടുപിടുത്തം.
യുഡിഎഫിന്റെ പഞ്ചവത്സരവിളയാട്ടം അവസാനിച്ചെന്നും പ്രതിസന്ധിയുടെ അവസാനം കാണുന്ന വെളിച്ചം ദിശകാട്ടുമെന്ന ചെഗുവരയുടെ വാക്കുകള്‍ സത്യമാകുന്നതിലായിരുന്നു തൊപ്പിവച്ച എംഎല്‍എ ആയ എം. രാജഗോപാലിന്റെ ആശ്വാസം.
കേരളത്തില്‍ ഇടതുസര്‍ക്കാര്‍ വന്നതിനെ കേന്ദ്രസര്‍ക്കാരും ഭയക്കുന്നതായി ഐഷാ പോറ്റി പറഞ്ഞുപോയെങ്കിലും വിശദീകരണങ്ങളൊന്നും ഉണ്ടായില്ല. സിപിഎമ്മിനെതിരെ അഭിപ്രായം പറയുന്നവരെയെല്ലാം സ്ഥലംമാറ്റുന്ന പിണറായി, നന്ദിപ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചാല്‍ തന്നെ കര്‍ണാടക നിയമസഭയിലേക്ക് സ്ഥലം മാറ്റുമോ എന്ന ഭയമായിരുന്നു കാസര്‍കോട് അംഗം നെല്ലിക്കുന്നിന്. 20 വര്‍ഷത്തെ നിയമസഭാ പരിചയമുള്ളയാളിന്റെ നിലവാരത്തിനടുത്താതെ ചടങ്ങ് പ്രസംഗമായിരുന്നു രാജു എബ്രഹാമിന്റേത്.
ചിറ്റയം ഗോപകുമാറും കെ.എം. മാണിയും സി.കെ. നാണുവും ചട്ടപ്പടി പ്രസംഗം നടത്തി. കെ.ബി. ഗണേഷ്കുമാര് തനിക്ക് കിട്ടിയ രണ്ട് മിനിറ്റു കൂടി ഒരു മിനിറ്റു മാത്രം ലഭിച്ച ചവറ എംഎല്‍എ എന്‍. വിജയന്‍പിള്ളയ്ക്ക് നല്കി. തനിക്ക് പറ്റിയ പണിയല്ല അതെന്ന് തെളിയിക്കുന്ന എഴുതി വായന നടത്തി വിജയന്‍പിള്ള ഇരുന്നു. 10 മിനിറ്റ് കിട്ടിയ പി. ഉണ്ണി ആറ് മിനിറ്റ് പ്രസംഗിച്ചപ്പോള്‍ സ്റ്റോക്ക് തീര്‍ന്നു. നാലുമിനിറ്റുകൂടി ഉണ്ടെന്ന് സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. കന്നി എംഎല്‍എമാരായ കെ. രാജനും സി.കെ. ഹരീന്ദ്രനുമായിരുന്നു ഇന്നലത്തെ താരങ്ങള്‍. രാഷ്ട്രീയവും വിഷയങ്ങളും സമാസമം ചേര്‍ത്ത് മിതത്വത്തോടെ പ്രസംഗിക്കാന്‍ ഇരുവര്‍ക്കുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: