ചെറുതോണി/കൊച്ചി: പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇടുക്കി-കഞ്ഞിക്കുഴി പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ അന്വേഷണ സംഘത്തിന് കൈമാറി. വെണ്മണിയിലെ വീട്ടില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ള 29 കാരനെ പോലീസ് പിടികൂടിയത്. മണികണ്ഠനെയാണ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്തത്.
അടിപിടിക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെയാണ് ഇയാളെ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്. പോലീസ് ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായിട്ടാണ് ഇയാള്‍ സംസാരിച്ചത്. മലയാളം നന്നായി സംസാരിക്കാനറിയാത്ത ഇയാള്‍ അന്യസംസ്ഥാനക്കാരനാണെന്ന് സംശയിക്കുന്നു. വെണ്മണി സ്വദേശിയുടെ കൂടെ മൂവാറ്റുപുഴയില്‍ കൂലിപ്പണി ചെയ്യുകയായിരുന്നുവെന്നാണ് ഇയാള്‍ നല്കുന്ന വിശദീകരണം.
രേഖാചിത്രത്തിലെ രൂപ സാദൃശ്യവും ദേഹത്ത് കാണപ്പെട്ട പരിക്കുകളും സംശയത്തിനിടയാക്കി. കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ അന്വേഷണ സംഘത്തിന് കൈമാറി.
കുറച്ച് നാളുകള്‍ക്ക് മുമ്പ് പെരുമ്പാവൂരില്‍ നിന്നും കാണാതായവരുടെ ചിത്രങ്ങള്‍ അടങ്ങിയ വിവരങ്ങള്‍ ജിഷ വധക്കേസിലെ അന്വേഷണ സംഘം എല്ലാ സ്റ്റേഷനുകളിലെയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വാട്സ്ആപ് വഴി അറിയിച്ചിരുന്നു.
മണികണ്ഠന് എന്നാണ് തന്റെ പേരെന്നും നാടോടികളാണ് തന്നെ എടുത്തു വളര്‍ത്തിയതെന്നുമാണ് ഇയാള്‍ പോലീസിന് നല്കിയ വിവരം. ഇതിനിടെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സന്തോഷ് എന്നയാള്‍ക്ക് ചില ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം പോലീസ് അന്വേഷിക്കുന്നുണ്ട്. ജിഷയുടെ വീടിന് നാലു കിലോമീറ്റര്‍ അകലെയാണ് ഇയാളുടെ വീട്. കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയാണ് വീരപ്പന് സന്തോഷ് എന്നറിയപ്പെടുന്ന ഇയാളെന്ന് പോലീസ് പറഞ്ഞു.
പൊതുജനങ്ങളില്‍ നിന്ന് രഹസ്യമായി തെളിവു ശേഖരിക്കുന്നതിന്റെ ഭാഗമായി സംഭവം നടന്നതിന്റെ ഭാഗങ്ങളിലും മറ്റും സ്ഥാപിച്ച ബോക്സുകളില്‍ നിന്നാണ് ഇയാളെ കുറിച്ച് വിവരം ലഭിച്ചതെന്ന് അറിയുന്നു. നേരിട്ട് പറയാന്‍ പലരും തയ്യാറാകില്ലെന്ന് മനസിലായതോടെയാണ് ഇത്തരത്തില്‍ ബോക്സുകള്‍ സ്ഥാപിക്കാന്‍ തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: