നാദാപുരം: കിണമ്പ്രക്കുന്നില്‍ കഴിഞ്ഞാഴ്ച യുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം വഴി മുട്ടി .സംഭവത്തില്‍ ഉള്‍പ്പെട്ട പ്രധാന പ്രതികള്‍ ഇപ്പോഴും കാണാമറയത്ത് തന്നെ. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി സൂചന ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഒരാളെ പോലും പിടികൂടിയിട്ടില്ല .മരണമടഞ്ഞ ലിനീഷിനെയും അറസ്റ്റിലായ ചേലക്കാട്ടെ വണ്ണാന്റ മീത്തല്‍ ലിനേഷിനെയും ബോംബ് നിര്‍മാണത്തിനായി ചുമതലപ്പെടുത്തിയത് ഒരു പ്രമുഖരാഷ്‌ട്രിയ പാര്‍ട്ടി യുടെ നേതാവാണന്ന വിവരം ലഭിച്ചെങ്കിലും ഈ വഴിയുള്ള അന്വേഷണവും ഇതുവരെ തുടങ്ങിയിട്ടില്ല.
പെറ്റി കേസ്സില്‍ പെട്ടവരെ വീട് വളഞ്ഞു പിടികൂടുന്ന പോലീസ് ഈ കേസ്സില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് ബി ജെ പി മണ്ഡലം പ്രസിഡണ്ട് പി മധു പ്രസാദ് പറഞ്ഞു. പൊസ്റ്റര്‍ പതിക്കാനെന്ന പേരിലാണ് മരണമടഞ്ഞ ലിനീഷിനെ ഈ നേതാവ് വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടുപോയത്. പരുക്കേറ്റ ഇവരെക്കൂടാതെ കിണമ്പ്രക്കുന്നില്‍ തന്നെയുള്ള മറ്റൊരു യുവാവും ബോംബ് നിര്‍മാണത്തില്‍ പങ്കെടുക്കുകയും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തിനുശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇയാള്‍ രഹസ്യ കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുന്നതായാണ് വിവരം.ഇവിടെ നിന്നും നിര്‍മിച്ച ബോംബുകള്‍ കടത്തിക്കൊണ്ടുപോയതും ഇയാളാെണന്ന് സൂചനയുണ്ട്. നാദാപുരത്തെ ചില പോലീസുകാര്‍ സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് സ്‌ഫോടക വസ്തുക്കള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ വേണ്ട സഹായം ചെയ്തു കൊടുത്തതായും ആരോപണം ഉയര്‍ന്നിട്ടുണ്ട് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അറസ്റ്റു വൈകിക്കുന്നതിനു വേണ്ടിയുള്ള ഉന്നത തല നീക്കം നടന്നതായും ആരോപണം ഉണ്ട്. ഇതിനിടയില്‍ സംഭവത്തില്‍ പെട്ട സിപിഐ പ്രവര്‍ത്തകനെ കോണ്‍ഗ്രസ്സായി ചിത്രീകരിച്ച സിപിഎം നിലപാടിനെതിരെ മുന്നണിയില്‍ അഭിപ്രായ വ്യത്യാസവും ഉടലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ലിനീഷ് ബോംബ് നിര്‍മ്മാണത്തില്‍ പരിചയമുള്ള ആളാണെന്ന് പോലീസ് പറയുന്നു.
















