പാലാ: ദുഃഖവെള്ളിയാഴ്ചയുടെ ശോകസാന്ദ്രമായ അന്തരീക്ഷത്തില്‍ പാലാ കത്തീഡ്രലിലെ പുത്തന്‍പാനസംഘം സ്വയംമറന്ന് പാടുകയാണ്. ..ആദമാദി നരവംശം ഭീതി കൂടാതെ പിഴച്ച ഹേതുവതിനുത്തരം നീ ചെയ്തിതോ പുത്രാ…സങ്കടങ്ങളുടെയും വേദനകളുടെയും മേല്‍ അനുതാപത്തിന്റെ ആര്‍ദ്രത ചേര്‍ക്കുന്ന പുത്തന്‍പാനയിലെ ശോക ഗാനം കഴിഞ്ഞ 40 വര്‍ഷമായി പാലാ കത്തീഡ്രലിലും പരിസരത്തുമുള്ള വിശ്വാസികളുടെ ആത്മാവില്‍ നിറയുന്നു.
പുത്തന്‍പാനയെന്ന അമൂല്യ കൃതിയുടെ ഈണം വായനയിലൂടെ കാത്തുസൂക്ഷിക്കുകയും പുതുതലമുറയ്‌ക്ക് അതു പകര്‍ന്നു നല്‍കുകയുമാണ് പാനപാരായണ സംഘത്തിന്റെ ലക്ഷ്യം.
ദുഃഖവെള്ളിയാഴ്ചയിലെ ഭക്ത്യാധിഷ്ഠിതമായ ഒരു ആചരണം കൂടിയാണ് പാനവായന. ഫാ. മാത്യു മഠത്തില്‍ക്കുന്നേല്‍ വികാരിയായിരുന്ന കാലത്താണ് ഈ പാനവായന സംഘത്തിന്റെ തുടക്കം. ആവിമൂട്ടില്‍ എ.യു കുര്യന്റെ നേതൃത്വത്തില്‍ ആരംഭിച്ച പാനസംഘം പാനവായന ഒരു നിയോഗമായി ഏറ്റെടുക്കുകയായിരുന്നു. പ്രാരംഭകാലത്തെ സംഘത്തിലെ മുതിര്‍ന്ന പലരും മണ്‍മറഞ്ഞു പോയെങ്കിലും ഓരോ വര്‍ഷവും പുതുതലമുറ സംഘത്തില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നു. പാലാ കുന്നുംപുറത്ത് തോമസ് ആന്റണിയും എ.യു. കുര്യന്റെ മകന്‍ എ.കെ. ഷാജിയുമാണ് ഇപ്പോള്‍ ഈ പാനവായനസംഘത്തിന് നേതൃത്വം നല്‍കുന്നത്. വ്രതശുദ്ധിയോടെ നോമ്പു നോറ്റും പ്രാര്‍ഥിച്ചുമാണ് അംഗങ്ങള്‍ പാന വായനയ്‌ക്ക് ഒരുങ്ങുന്നത്. ദുഃഖവെള്ളിയാഴ്ച ദേവാലയത്തില്‍ നടക്കുന്ന പീഡാനുഭവ ശുശ്രൂഷകള്‍ക്കുശേഷമാണ് പാനവായന ആരംഭിക്കുന്നത്.
ഈശോയുടെ ജനനം മുതല്‍ മരണവും ഉത്ഥാനവും വരെയുള്ള ചരിത്രസംഭവങ്ങളാണ് ജര്‍മ്മന്‍കാരനായ അര്‍ണോസ് പാതിരി പുത്തന്‍പാനയില്‍ പ്രതിപാദിച്ചിട്ടുള്ളത്. മുന്‍ വികാരിമാരായിരുന്ന ഫാ. മാത്യു മഠത്തില്‍ക്കുന്നേല്‍, ഫാ. ജോര്‍ജ് പ്ലാത്തോട്ടം, ഫാ. ജോര്‍ജ് ചൂരക്കാട്ട്, ഫാ. ജെയിംസ് കട്ടയ്‌ക്കല്‍, ഫാ. ജോസഫ് പാമ്പാറ, ഫാ. ജോസഫ് കുഴിഞ്ഞാലില്‍, ഫാ. അലക്‌സ് കോഴിക്കോട്ട്, ഇപ്പോഴത്തെ വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ തുടങ്ങിയ വികാരിമാരുടെ അകമഴിഞ്ഞ പിന്തുണ കാലാകാലങ്ങളില്‍ ഈ സംഘത്തിന് ലഭിക്കുന്നുണ്ട്. മുതിര്‍ന്നവരും വൈദികരും വൈദിക വിദ്യാര്‍ഥികളും സര്‍ക്കാരുദ്യോഗസ്ഥരും കുട്ടികളും ഉള്‍പ്പെടെ അന്‍പതോളം പേരടങ്ങുന്ന സംഘമാണ് ഭക്തിപൂര്‍വം പാനവായന നടത്തുന്നത്. കേരള ക്രൈസ്തവരുടെ ആധ്യാത്മികതയുമായി ഇഴുകിച്ചേര്‍ന്ന ഒരു ഗാനകാവ്യമാണ് പുത്തന്‍പാന. പുത്തന്‍പാനയിലെ ഏതാനും ഈരടികള്‍ ഹൃദിസ്ഥമാക്കാത്ത ക്രിസ്ത്യാനികള്‍ കേരളത്തിലില്ലെന്നുപറയാം.
അര്‍ണ്ണോസ് പാതിരി ഒരു ഈശോസഭാ വൈദികനായിരുന്നു. 1966-ല്‍ കേരളത്തിലെത്തിയ അദ്ദേഹം തൃശൂരിനടുത്ത് താമസിച്ച് മലയാളവും സംസ്‌കൃതവും പഠിച്ചു. പുത്തന്‍പാന എഴുതിയത് ജ്ഞാനപ്പാനയുടെ രീതിയിലും ദ്രുതകാകളി വൃത്തത്തിലുമാണെന്നാണ് പറയുന്നത്. ഇതിലെ പന്ത്രണ്ടാം പാദം കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പാടി വരുന്നത് വിവിധ രീതികളിലാണ്.
1952-ല്‍ ആന്‍ഡ്രൂബേക്ക് എന്ന വിദേശ മിഷനറി കോട്ടയത്തുവച്ച് റിക്കാര്‍ഡ് ചെയ്തിട്ടുള്ള പാനപ്പാട്ടില്‍ ഈണപ്രത്യേകത തെളിഞ്ഞുകാണാം. എല്ലാ വര്‍ഷവും ദുഃഖവെള്ളിയാഴ്ച പാനവായനയില്‍ പങ്കെടുക്കാന്‍ കത്തീഡ്രലിനു സമീപമുള്ള കുന്നുംപുറത്ത് വീട്ടിലേയ്‌ക്ക് ആളുകള്‍ എത്തിച്ചേരുകയും ഈണം പഠിച്ച് അവരവരുടെ ഇടവകകളില്‍ പാനവായന നടത്തുകയും ചെയ്യുന്നുണ്ട്.
















