സ്വന്തം ലേഖകന്‍
കോഴിക്കോട്: കൊടും ചൂടില്‍ നാടും നഗരവും വെന്തുരുകുന്നു. ജനം പുറത്തിറങ്ങാന്‍ മടിക്കുന്ന തരത്തില്‍ ചൂടേറുകയാണ്. തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്ഥിതിയാണെങ്കില്‍ കടുത്ത ആശങ്കയിലാണ്. അസഹ്യമായ ചൂടില്‍ പലയിടങ്ങളിലും ആളുകള്‍ തളര്‍ന്ന് വീഴുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്.
ഇന്നലെ നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ വലിയങ്ങാടിയില്‍ ഒരു ചുമട്ടു തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. തോപ്പയില്‍ ആവിപറമ്പ് കപ്പകാരകത്ത് നസീറിനാണ് കൈക്ക് പൊള്ളലേറ്റത്. കോഴിക്കോട് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ സൂര്യാഘാതമേറ്റതാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചു.
സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാധ്യതകണക്കിലെടുത്ത് പകല്‍ 12 മുതല്‍ മൂന്ന് വരെ വിശ്രമവേള ഏര്‍പ്പെടത്തിയിട്ടുണ്ടെങ്കിലും ഇത് നടപ്പിലായിട്ടില്ല. കൊടും വെയില്‍ സഹിച്ചുകൊണ്ടാണ് അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവര്‍ കെട്ടിട നിര്‍മാണ മേഖലയിലും മറ്റും ജോലിചെയ്യുന്നത്. 37 ഡിഗ്രി ചൂടാണ് ഇന്നലെ നഗരത്തില്‍ അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂടേറാനാണ് സാദ്ധ്യതയെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കന്നു. വേനല്‍ കനത്തതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്.
സൂര്യാഘാതത്തെ പ്രതിരോധിക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടിയും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ പാലിക്കണമെന്ന് ആരോഗ്യ വകുപ്പധികൃതരും ആവശ്യപ്പെടുന്നു.
















