തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവര്‍ക്ക് നുണപരിശോധന നടത്താന്‍ പോലീസ് തീരുമാനം. ഇന്നലെ തൃശൂരില്ചേര്ന്ന അന്വേഷണ സംഘത്തിന്റെ യോഗമാണ് തീരുമാനമെടുത്തത്.
ഇവര്‍ നല്കിയ മൊഴികള്‍ പരസ്പരവിരുദ്ധമായതും ഇടയ്ക്കിടെമാറ്റിപ്പറയുന്നതും സംശയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മണിയുടെ സാമ്പത്തിക ഇടപാടുകള്‍ ഇന്നലെ പോലീസ് സംഘം പരിശോധിച്ചു. മുപ്പതു കോടിയോളം രൂപ നഷ്ടമായതായാണ് കണക്കാക്കുന്നത്. വീട്ടുകാര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അക്കൗണ്ടുകള്‍ പരിശോധിച്ചത്. ബിനാമി പേരുകളില്‍ മണി ഭൂമി ഇടപാടുകള്‍ നടത്തിയതായി വ്യക്തമായിട്ടുണ്ട്.
എന്നാല്‍ ഈ ഭൂമികള്‍ എവിടെയൊക്കെയെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല. ഭാര്യാപിതാവിന്റെ പേരില്‍ മണി ഭൂമി വാങ്ങിയതായി പറയുന്നു. ഭാര്യ നിമ്മിയുടെ പിതാവിനെ ഇന്നലെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു. ഭാര്യ നിമ്മി, സഹോദരന് ആര്.എല്‍.വി രാമകൃഷ്ണന് എന്നിവരുള്‍പ്പെടെയുള്ളവരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. മരണം കൊലപാതകമാണെന്ന നിഗമനത്തില്‍തന്നെയാണ് പോലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്. അതിനിടെ മണി അടുത്തകാലത്തായി കടുത്ത നിരാശയിലും ദു:ഖത്തിലുമായിരുന്നുവെന്ന് പിടിയിലായ സഹായികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
മരണവുമായി ബന്ധപ്പെട്ട് തിരക്കിട്ട തീരുമാനങ്ങള്‍ എടുക്കേണ്ടതില്ലെന്നും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ മണിയുടെ രക്തത്തില്‍ കീടനാശിനിക്ക് പുറമെ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും അംശം കണ്ടെത്തിയത് കൂടുതല്‍ ദുരൂഹത സൃഷ്ടിക്കുന്നു. ഇത് ശരീരത്തില്‍ എങ്ങനെ എത്തിയെന്നും പാഡിയില്‍ കഞ്ചാവും മറ്റും എങ്ങനെ എത്തിയെന്നും പോലീസിന് കണ്ടെത്തേണ്ടി വരും.പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കീടനാശിനി രക്തത്തില്‍ കലര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
സഹായികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ആറ് ടീമുകളായിട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി ചാലക്കുടി പുഴയുടെ തീരത്തുള്ള പാഡിയുടെ സമീപത്തുനിന്ന് താഴോട്ടും മേലേക്കുമായി ഏകദേശം അരക്കിലോമീറ്റര്‍ ദൂരം പോലീസ് സംഘം പരിശോധിച്ചു. എന്നാല്‍ പരിശോധനയില്‍ കുറച്ച് കുപ്പികളും മറ്റുമാണ് ലഭിച്ചത്. കേസിന് സഹായകമായ തെളിവൊന്നും ലഭിച്ചില്ല. വീടിന് സമീപത്തുനിന്ന് ലഭിച്ച കീടനാശിനികള്‍ ചാലക്കുടിയില്‍ ഏത് കടയില്‍നിന്നാണോ വാങ്ങിയതെന്നുള്ള അന്വേഷണവും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: