ചാത്തന്നൂര്‍: കഴുത്തറുപ്പന്‍ പലിശയുമായി അനധികൃത ഫിനാന്‍സ് യൂണിറ്റുകള്‍ പെരുകുന്നു. പിന്നില്‍ സ്വകാര്യബാങ്കുകള്‍ മുതല്‍ പെന്തക്കോസ്ത് സഭവരെ.
കേരളത്തിന്റെ പ്രമുഖമായ സ്വകാര്യബാങ്കുകളെ കൂടാതെ തമിഴ്‌നാട്ടില്‍ നിന്നുള്ള ബ്ലേഡ് സംഘങ്ങളും സ്വയംപ്രഖ്യാപിത ബിഷപ്പ് നേതൃത്വം നല്‍കുന്ന പെന്തക്കോസ്ത് സഭയും ഇവരെ കൂടാതെ പേപ്പറില്‍ മാത്രം ഒതുങ്ങുന്ന കുടുംബശ്രീ യൂണിറ്റുകള്‍ ചേര്‍ന്നുള്ള സ്വാശ്രയസംഘങ്ങളും പ്രവര്‍ത്തിക്കുന്നു. സ്വകാര്യബാങ്കുകളും തമിഴ്‌നാട് പലിശസംഘങ്ങളും പലിശ മാത്രം ലക്ഷ്യമിട്ടാണ് പുതിയ വഴിയിലൂടെ കുബേരന്‍മാര്‍ ആകുന്നതങ്കില്‍ പെന്തക്കോസ്ത് സഭ മതംമാറ്റവും ലക്ഷ്യമിടുന്നുണ്ട്. മൈക്രോഫിനാന്‍സ് യൂണിറ്റുകള്‍ എന്ന പേരിനു അപാരമായ സാധ്യതകളാണ് ഇവര്‍ കാണുന്നത്.
സ്ത്രീകള്‍ കൂടുതലായി പണിയെടുക്കുന്ന വ്യവസായസ്ഥാപനങ്ങള്‍, തുണിക്കടകള്‍, കോളനികള്‍, കുടുംബശ്രീ-ജനശ്രീ യൂണിറ്റുകള്‍, സ്ത്രീസ്വയംസഹായസംഘങ്ങള്‍, ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇവര്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നത്. ഒരു പ്രദേശത്ത് സാമുദായികമായും രാഷ്‌ട്രീയമായും പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന ജനങ്ങളുടെ ഇടയില്‍ സ്വാധീനമുള്ള വീട്ടമ്മമാരെ ഇവര്‍ ആദ്യം വശത്താക്കും. പിന്നീട് കുടുംബശ്രീ മാതൃകയില്‍ സ്വയംസഹായസംഘങ്ങള്‍ രൂപീകരിക്കും. വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഓരോ യൂണിറ്റിലേക്കും 15 മുതല്‍ 20 വരെയുള്ള അംഗങ്ങളെ ചേര്‍ക്കുന്നതും യൂണിറ്റ് രൂപീകരിച്ച് കഴിഞ്ഞാല്‍ ഓരോ അംഗത്തിന്റെയും റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വസ്തുവിന്റെ കരം അടച്ച രസീത് എന്നിവയുടെ ഒറിജിനലോ പകര്‍പ്പോ വാങ്ങിവച്ച് പരസ്പരജാമ്യത്തില്‍ 10,000 രൂപ വീതം വായ്‌പ നല്‍കും. തുടര്‍ന്ന് അടവ് തീരുന്നതിന് അനുസരിച്ച് തുക കൂട്ടി നല്‍കുകയും ഇവരില്‍ നിന്ന് രക്ഷപ്പെടാനാകാത്ത സ്ഥിതിയിലേക്ക് വരികയും ചെയ്യും. എല്ലാ ആഴ്ചയും യൂണിറ്റിന്റെ മീറ്റിംഗ് ഓരോ അംഗങ്ങളുടെ വീടുകളില്‍ കൂടുകയും പതിനായിരം രൂപക്ക് പലിശയും മുതല്‍ഭാഗവും ചേര്‍ത്ത് 300 രൂപ ഓരോരുത്തരും അടയ്‌ക്കണം. തുടര്‍ന്ന് അടവ് എല്ലാം കഴിയുമ്പോള്‍ 15 മുതല്‍ 20 ശതമാനം വരെ ഇവരുടെ കയ്യില്‍ എത്തിച്ചേരും. ഓരോ യൂണിറ്റിലും തെരഞ്ഞെടുക്കപ്പെടുന്ന കണ്‍വീനറാണ് ആഴ്ചയിലുള്ള പണം കളക്ട് ചെയ്ത് ഏജന്റുമാര്‍ക്ക് നല്‍കുന്നത്. കമ്മിറ്റികള്‍ കൂടുമ്പോഴും കളക്ഷന്‍ ഏജന്റുമാര്‍ നേരിട്ടെത്തുകയാണ് പതിവ്. തമിഴ്‌നാട് സംഘങ്ങള്‍ ആണെങ്കില്‍ നേരിട്ടെത്തിയാണ് പണം കളക്ട് ചെയ്യുന്നത്. വീഴ്ച വരുത്തുന്നവര്‍ക്ക് തമിഴന്റെ വായില്‍വരുന്ന അസഭ്യം മുഴുവന്‍ കേള്‍ക്കേണ്ടിവരും. അതുകൊണ്ട് തമിഴ്‌സംഘങ്ങളെ പേടിച്ച് ഒളിച്ചിരിക്കുക മാത്രമെ പോവഴിയുള്ളുവെന്ന് അനുഭവസ്ഥര്‍ പറയുന്നു. സ്വകാര്യബാങ്കിന്റെ യൂണിറ്റുകള്‍ പലിശ, പിഴപ്പലിശ എന്നീ പേരുകളില്‍ വന്‍തുകയാണ് ഒരടവു മുടങ്ങുമ്പോള്‍ ഈടാക്കുന്നത്. അടവ് കൂടുതല്‍ മുടങ്ങിയാല്‍ നോട്ടീസ് അയക്കുന്നത് കൂടാതെ ജാമ്യക്കാരുടെ പേരിലും നോട്ടീസ് അയക്കും. പിന്നീട് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മാത്രമല്ല, പലിശയും പിഴപ്പലിശയുമായി നല്ലൊരു സംഖ്യ ആഴ്ച തോറും പെരുകുകയും ചെയ്യും.
പെന്തക്കോസ്ത് സഭയുടെ നേതൃത്വത്തിലുള്ള മൈക്രോഫിനാന്‍സ് യൂണിറ്റുകള്‍ സ്വകാര്യബാങ്കുകള്‍ പിന്തുടരുന്ന മാതൃകയാണ് എങ്കിലും വ്യത്യസ്തമായാണ് നീങ്ങുന്നത്. എല്ലാ ആഴ്ചയും കമ്മിറ്റികള്‍ കൂടണമെന്ന് നിര്‍ബന്ധമാണ്. പ്രാര്‍ത്ഥനയും ഒപ്പമുണ്ട്. മൈക്രോഫിനാന്‍സ് യൂണിറ്റുകള്‍ വഴി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനൊപ്പം കുരിശുകൃഷി വ്യാപിപ്പിക്കുക എന്ന ഗൂഡലക്ഷ്യം കൂടിയുണ്ടെന്നതാണ് പ്രത്യേകത. ലളിതമായ തവണവ്യവസ്ഥകളാണ് ഇവരുടെ ആകര്‍ഷണം. ഓരോ മൈക്രോഫിനാന്‍സ് യൂണിറ്റുകളും ഇപ്പോള്‍ തന്നെ ഓരോ പ്രാര്‍ത്ഥനാസംഘങ്ങളായി കഴിഞ്ഞിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
എസ്എന്‍ഡിപി യോഗവും മറ്റ് ഹിന്ദുസംഘടനകളും സ്ത്രീശാക്തീകരണസഹായം നല്‍കുന്നുവെന്ന വ്യാജേന മതപരിവര്‍ത്തനം മാത്രം ലക്ഷ്യമിട്ട് ഉണ്ടാക്കുന്ന ഇത്തരം പെന്തക്കോസ്ത് സഭകളുടെ പ്രവര്‍ത്തനം അന്വേഷിക്കണമെന്ന് ആവശ്യം ശക്തമാണ്. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയാണ് ആഴ്ച തോറും ഈ സംഘടനകള്‍ കൈവശപ്പെടുത്തുന്നത്. സ്വാശ്രയസംഘങ്ങള്‍ രൂപീകരിച്ച് മൈക്രോഫിനാന്‍സിന്റെ മറവിലുള്ള കഴുത്തറുപ്പായതിനാല്‍ ഓപ്പറേഷന്‍ കുബേരയില്‍ നിന്നും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും ഇവര്‍ രക്ഷപ്പെടുന്നു. ഒപ്പം ഇന്‍കം ടാക്‌സ് ഇനത്തില്‍ പണം പിടിക്കില്ലെന്നതും തട്ടിപ്പ് നടത്താന്‍ പ്രേരണയാണ്. യാതൊരുവിധ രജിസ്‌ട്രേഷനുമില്ലാത്ത പേപ്പറില്‍ മാത്രം ഒതുങ്ങുന്ന ജാതിസംഘടനകളുടെയും മനുഷ്യാവകാശസംഘടനകളുടെ പേരിലും സ്വാശ്രയസംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ പ്രധാനമായും ബാങ്കുകളില്‍ നിന്നും വ്യവസായം വളര്‍ത്താനെന്ന വ്യാജേന ലോണ്‍ സംഘടിപ്പിച്ച് കൊടുക്കുന്ന പ്രവര്‍ത്തനമാണ് നടത്തുന്നത്. ഓരോ ലോണിനും കമ്മീഷന്‍ വാങ്ങുന്നതു കൂടാതെ ബാങ്ക് അധികൃതരുടെ ഒത്താശയോടെ യൂണിറ്റിലെ അംഗങ്ങളുടെ പേരില്‍ ലോണ്‍ എടുക്കുന്നത് പോലും പതിവാണ്. ഇത് അംഗങ്ങള്‍ അറിയുമ്പോഴേക്കും ജപ്തി നോട്ടീസ് വന്നുകഴിയും. ഇത്തരത്തില്‍ നിരവധിപേരാണ് ചാത്തന്നൂര്‍ മേഖലയില്‍ കബളിപ്പിക്കപ്പെട്ടത്.
















