ഏലപ്പാറ(ഇടുക്കി): വിമോചന യാത്രയുടെ ഭാഗമായി ഏലപ്പാറ ബൊണാമി എസ്റ്റേറ്റിലെ രണ്ടാം ഡിവിഷനിലെ ലയം സന്ദര്‍ശിച്ചപ്പോള്‍ ജാഥാനായകന് കുമ്മനം രാജശേഖരന് തോട്ടം തൊഴിലാളികള്‍ക്ക് നല്കിയ വാക്ക് പാലിച്ചു. പരിമിതമായ ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ മേല്‍ക്കൂരയില്ലാത്തതും കാടുകയറിയതുമായ ശൗചാലയങ്ങളാണ് ഉണ്ടായിരുന്നത്. ഈ ദുരിതം തൊഴിലാളികള്‍ കുമ്മനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
വിമോചന യാത്ര തലസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് ഉപയോഗിക്കാന്‍ പറ്റുന്നതരത്തിലുള്ള ശൗചാലയങ്ങള്‍ നിര്‍മ്മിക്കുമെന്ന് കുമ്മനം അവര്‍ക്ക് ഉറപ്പ് നല്കി. ഉടന്‍ ഒപ്പമുണ്ടായിരുന്ന ബിജെപി ഇടുക്കി ജില്ല പ്രസിഡന്റ് ബിനു ജെ. കൈമളെയും മറ്റ് ഭാരവാഹികളെയും ശൗചാലയം നവീകരിക്കാന്‍ ചുമതലപ്പെടുത്തി. നവീകരണ പ്രവര്‍ത്തനത്തിനായി ചെറിയ തുക ജില്ല പ്രസിഡന്റിനെ കുമ്മനം ഏല്‍പ്പിക്കുകയും ചെയ്തു. യാത്ര കൊല്ലം ജില്ലയില്‍ പ്രവേശിച്ചപ്പോള്‍ ബൊണാമി എസ്റ്റേറ്റിലെ ഒമ്പത് ശൗചാലയങ്ങള്‍ നവീകരിച്ച് കുമ്മനം എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് നല്കിയ വാക്ക് പാലിച്ചു. ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍, സംസ്ഥാന സമിതിയംഗം പിഎ വേലുക്കുട്ടന്, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. ജെയ്സ് ജോര്‍ജ്ജ്, എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
കാല് ലക്ഷത്തോളം രൂപയാണ് ഇതിനായി ചെലവായത്. ശൗചാലയത്തിന്റെ വാതിലുകളുടെ പണി ഇന്ന് പൂര്‍ത്തിയാകും. പതിറ്റാണ്ടുകളായി ഇലക്ഷന് സമയത്ത് ഇടത്-വലത് മുന്നണികള്‍ ഈ ലയങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് വരാറുണ്ട്. അവരുടെ മുന്നില്‍ ജീവിത ദുരിതങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഉടന്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് പറഞ്ഞ് മുങ്ങുകയാണ് പതിവെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ കുമ്മനം പറഞ്ഞ തീയതിക്ക് മുമ്പ് തന്നെ വാക്ക് പാലിച്ചതോടെ പാരമ്പര്യമായി സ്വീകരിച്ച് വന്ന പ്രത്യയ ശാസ്ത്രങ്ങളെ നിരാകരിച്ച് ബിജെപിയോട് അടുക്കുകയാണ് ഈ തൊഴിലാളികള്‍. എം.എം.ജെ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള ബൊണാമി എസ്റ്റേറ്റ് അടച്ചിട്ട് നാളുകളായി. എസ്്റ്റേറ്റിന് പുറത്തുള്ള ജോലി ചെയ്താണ് ഇവര്‍ ജീവിതം തള്ളി നീക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: