തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ലാവ്ലിന് കേസ് ആയുധമാക്കി കോണ്‍ഗ്രസ് രംഗത്തുവന്നതോടെ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ വാക്പോര് മുറുകുന്നു. അഴിമതിക്കെതിരെ യാത്ര നടത്തുന്ന പിണറായി വിജയന് സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ അഴിമതിക്കേസായ ലാവ്ലിന് കേസിനെക്കുറിച്ച് തുറന്ന് പറയണമെന്നാവശ്യപ്പെട്ട് വി.എം. സുധീരന് പിണറായിക്ക് തുറന്ന കത്തെഴുതിയതോടെയാണ് ലാവിലിന്‍ കോണ്‍ഗ്രസ് പ്രചരണായുധമാക്കിയത്. ഇതോടെ രൂക്ഷ പ്രതികരണവുമായി സിപിഎം നേതാക്കളും മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നു.
ലാവ്ലിന് കേസ് ചര്‍ച്ചാവിഷയമാക്കുന്ന തന്നെ പിണറായിയും സിപിഎമ്മും ഭയക്കുകയാണെന്ന് സുധീരന് കത്തില്‍ ആരോപിച്ചു. പൊതുഖജനാവിനു ഭീമമായ നഷ്ടമുണ്ടാക്കുകയും കനേഡിയന്‍ കമ്പനിയായ ലാവ്ലിനു വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കുകയും വഴി സാധാരണക്കാരുടെ നികുതിപ്പണം തട്ടിയെടുത്തവര്‍ വിചാരണയെ നേരിടണം എന്നതു നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ഏതൊരു പൗരന്റെയും ആവശ്യമാണ്. വിചാരണ ആരംഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടുള്ള സിപിഎമ്മിന്റെ നിലപാട് സത്യം പുറത്തുവരുമെന്ന ഭയംകൊണ്ടാണെന്നും സുധീരന് ആരോപിച്ചു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണു ലാവ്ലിന് കേസിനോടു സര്‍ക്കാരിനു കമ്പം കൂടുന്നത്. ലാവ്ലിന് കേസിലെ ഹൈക്കോടതി വിധി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യും. പൊറ്റക്കാട്ട് ഓമനയുടെ ഓമനപ്പുത്രന് എന്നാണു സുധീരന് തൃശൂരില്‍ അറിയപ്പെട്ടിരുന്നതെന്നു ആക്ഷേപിച്ച പിണറായി പൊറ്റക്കാട്ട് ഓമനയെന്ന പേരില്‍ അറിയപ്പെടുന്നത് അബ്കാരി സുരേഷാണന്നും തുറന്നടിച്ചു. ഹിറ്റ്സ് മധു എന്ന അബ്കാരി സുധീരന്റെ സന്തത സഹചാരിയായിരുന്നെന്നു പറയപ്പെടുന്നു. ആ സുധീരനാണ് ആദര്‍ശ ധീരതയുടെ വീരനെന്നു പറഞ്ഞു നടക്കുന്നത്.
എലൈറ്റ് ഗ്രൂപ്പിന്റെ ദത്തുപുത്രനെന്നാണു സുധീരന് അറിയപ്പെടുന്നത്. സുധീരന്റെ ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവിനു ഒറ്റപ്പാലത്തു ബാര്‍ ഉണ്ടായിരുന്നുവെന്നും പിണറായി ആരോപിച്ചു.
സുധീരനെതിരെ തോമസ് ഐസക് എംഎല്‍എയും രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നു. ഉമ്മന്‍ചാണ്ടിയും സഹമന്ത്രിമാരും ചേര്‍ന്ന് സൃഷ്ടിച്ച നാണക്കേടിന്റെ കത്രികപ്പൂട്ടില്‍നിന്ന് രക്ഷപ്പെടാനുദ്ദേശിച്ചാണ് ലാവ്ലിന് കേസ് ഇപ്പോള്‍ ഉന്നയിക്കുന്നത്. ഒരുളുപ്പുമില്ലാതെ പച്ചക്കളളം പ്രചരിപ്പിക്കുന്നവരുമായി എന്തു സംവാദമാണ് സാധ്യമാവുകയെന്നും തോമസ് ഐസക് തിരിച്ചടിച്ചു. ലാവ്ലിന് കേസിനെ പിണറായിയും സിപിഎമ്മും ഭയക്കുകയാണെന്ന് മന്ത്രി കെ.എസി. ജോസഫും ആരോപിച്ചു.
കോണ്‍ഗ്രസിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം നേതാക്കളും അണിനിരന്നിട്ടുണ്ട്. വരുംദിവസങ്ങളില്‍ ലാവ്ലിന് കേസിലെ അണിയറക്കഥകള്‍ പുറത്തുവരത്തക്കവിധത്തില്‍ ഇരുമുന്നണിയും തമ്മിലുള്ള പോര് രൂക്ഷമാകുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: