കൊച്ചി: സോളാര്‍ കമ്മിഷന്റെ കാലാവധി അവസാനിക്കുന്ന ഏപ്രില്‍ 27 നു മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജസ്റ്റിസ് ശിവരാജന് വ്യക്തമാക്കി. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും ലഭ്യമാക്കണമെന്ന് കമ്മിഷന് ആവശ്യപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെ സാക്ഷിയായി വിസ്തരിക്കേണ്ടിവന്നാല് ഇവര്‍ ഹാജരാകുമെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ 25 ന് രാവിലെ 11 ന് തിരുവനന്തപുരത്ത് ഗസ്റ്റ്ഹൗസിലെത്തി വിസ്തരിക്കും. ബിജു രാധാകൃഷ്ണന് 28 ന് സരിതയെ നേരിട്ട് ക്രോസ്വിസ്താരം ചെയ്യാം.
ഇനിയും ഹാജരാകാനുള്ള സാക്ഷികളുടെ വിസ്താര തീയതി നിശ്ചയിച്ച് ഉടന്‍ പട്ടിക പുറത്തിറക്കും. ഇതിനുശേഷവും കമ്മിഷന് ബോധ്യപ്പെടുന്ന കാരണങ്ങളില്ലാതെ ഹാജരാകാതിരിക്കുന്നവര്‍ക്ക് എതിരേ സിവില്‍ നിയമ നടപടിപ്രകാരം വാറണ്ട് പുറപ്പെടുവിക്കുകയും അറസ്റ്റ് ചെയ്യുകയും സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുകയും അടക്കമുള്ള നടപടി സ്വീകരിക്കും.
പത്തനംതിട്ട ജയിലില്‍ കഴിയവേ ജയില്‍ ജീവനക്കാര്‍ പിടിച്ചെടുത്ത് അഭിഭാഷകന് കൈമാറിയ സരിതയുടെ വിവാദ കത്ത് ഹാജരാക്കാന്‍ കമ്മിഷന് ഉത്തരവിട്ടു. നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്ന സാക്ഷി പട്ടികയില്‍ ഉള്‍പ്പെട്ട സരിത, ടെന്നി ജോപ്പന് എന്നിവര്‍ കമ്മിഷന്റെ കര്‍ശന നിലപാടിനെ തുടര്‍ന്ന് കമ്മിഷന് മുമ്പാകെ ഹാജരാകാന്‍ സന്നദ്ധമാണെന്ന് അഭിഭാഷകന് മുഖേന അറിയിച്ചു. ടെന്നി ജോപ്പന് 23നും സരിത എസ്.നായര്‍ 27, 28 തിയതികളിലുമാണ് ഹാജരാവുക. ഇടക്കാല റിപ്പോര്‍ട്ട് സമര്പ്പികേണ്ടതില്ലെന്ന കമ്മിഷന്റെ തീരുമാനം സര്‍ക്കാരിന് ആശ്വാസം പകരുന്നതാണ്. അന്തിമ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുന്നതെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കും.
ഇടക്കാല റിപ്പോര്‍ട്ടാണെങ്കില്‍ തെരഞ്ഞെടുപ്പ് സമയത്തായിരിക്കും സമര്പ്പിക്കാനവുക. ഇത് പ്രചരണ വിഷയമായാല്‍ സര്‍ക്കാരിന് തലവേദനയാകും.ഇനിയും കമ്മീഷന് 30 സാക്ഷികളെക്കൂടി വിസ്തരിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: