ന്യൂദല്‍ഹി: രാജ്യത്തെ നടുക്കിയ ദല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയയ്‌ക്കാമെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് വര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ഇയാള്‍ ഞായറാഴ്ച പുറത്തിറങ്ങും.
പ്രതിയെ വിട്ടയക്കുന്നത് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ദല്‍ഹി വനിതാ കമ്മീഷന്‍ അറിയിച്ചു. കേസില്‍ നീതി ലഭിച്ചില്ലെന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. വിധിക്കെതിരെ രാജ്യത്താകമാനം വന്‍പ്രതിഷേധമാണ് ഉയരുന്നത്.
മനോനിലയടക്കം എല്ലാവശങ്ങളും പരിഗണിച്ച് പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിയെ വിട്ടയയ്‌ക്കരുതെന്നു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കുറ്റവാളിയുടെ മനോനിലയടക്കം എല്ലാവശങ്ങളും പരിഗണിച്ചു കുറ്റവാളിയെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ തുടര്‍ന്നും പാര്‍പ്പിക്കണമെന്നാണ് ബിജെപി നേതാവ് സുബ്രഹ്മണന്‍ സ്വാമി നല്‍കിയ ഹര്‍ജിയില്‍ അറിയിച്ചത്. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. ഇയാളെ പുറത്തുവിടുന്നതു ക്രമസമാധാന പ്രശ്‌നമുണ്ടാക്കാനിടയുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2012 ഡിസംബര്‍ 16നാണ് രാജ്യത്തെ നടുക്കിയ ക്രൂരബലാത്സംഗം നടന്നത്. തലസ്ഥാനത്ത് സഞ്ചരിക്കുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അറസ്റ്റിലാകുമ്പോള്‍ 18 വയസ് തികഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളെ ജുവനൈല്‍കോടതിയില്‍ വിചാരണ നടത്തിയത്. 18 തികയാന്‍ ഏതാനും മാസങ്ങള്‍ മാത്രമായിരുന്നു ഇയാളുടെ പ്രായം. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള പരമാവധി ശിക്ഷയായ മൂന്ന് വര്‍ഷമാണ് ഇയാള്‍ക്ക് ലഭിച്ച ശിക്ഷ.
















