കോഴിക്കോട്: വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ക്യാമ്പസില്‍ അതിക്രമം നടന്നുവെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല യുജിസിക്ക് റിപ്പോര്‍ട്ട് നല്കി. പരാതി ഗൗരവമുള്ളതാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഡിസംബര്‍ ഏഴിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു സര്‍വകലാശാലയോട് യുജിസി ആവശ്യപ്പെട്ടിരുന്നത്.
ബൈക്കിലെത്തിയ വിദ്യാര്‍ത്ഥികള്‍ ശരീരത്തിലേക്ക് പടക്കം പൊട്ടിച്ചെറിഞ്ഞുവെന്ന പരാതി ഗൗരവമുള്ളതാണെന്നും പോലീസ് അന്വേഷണം നടക്കുന്നുവെന്നും സര്‍വ്വകലാശാല നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പരാതിക്കിടയാക്കിയ സംഭവം നടന്നത് നവംബറിലാണെങ്കിലും റിപ്പോര്‍ട്ടിലുള്ളത് ഡിസംബര്‍ ഒന്നിനാണെന്നാണ്.
പരാതികളില്‍ പഠനവകുപ്പുകള്‍ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലില്ല. ഡിപ്പാര്‍ട്ട്മെന്റുകള്‍ വഴി വന്ന ഏഴ് പരാതിയില്‍ സര്‍വ്വകലാശാല യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. സംഭവത്തില്‍ മനുഷ്യാവകാശകമ്മീഷനും, ഗവര്‍ണറും വിദ്യാഭ്യാസ മന്ത്രിയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ. മുഹമ്മദ് ബഷീര്‍ അറിയിച്ചു. ഗവര്‍ണര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: