കൊച്ചി ദേവസ്വം ബോര്‍ഡിന് അവരുടെ പണം എവിടെ നിക്ഷേപിച്ചു എന്നറിയാം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അതുപോലും അറിയില്ല. 2011-12 സാമ്പത്തികവര്‍ഷം വരെയുള്ള ഓഡിറ്റിങ്ങേ ബോര്‍ഡില്‍ നടന്നിട്ടുള്ളൂ.
ദേവസ്വം ബോര്‍ഡില്‍ നിന്ന് ഒരു രൂപ പോലും എടുക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് എടുക്കാന്‍ ഒരു തടസ്സവുമില്ല. 2011-12 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അഞ്ചാം പേജ് ആറാം ഖണ്ഡികയില്‍ സിഡ്കോ എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന് ഒന്നേമുക്കാല്ക്കോടിയില്പ്പരം രൂപ അഡ്വാന്‍സ് കൊടുത്തതായി രേഖപ്പെടുത്തുന്നു. ഇതെന്തിന് എന്ന് ഓഡിറ്റര്മാര്ക്കുപോലും അറിവില്ല.
ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ കൈവശം 2009-10 സാമ്പത്തികവര്‍ഷത്തില്‍ രണ്ടരക്കോടി രൂപയാണ് പണമായി ഉണ്ടായിരുന്നത്. 2011-12 ല്‍ ഇത് 68,000 രൂപയായി കുറഞ്ഞുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പണം എങ്ങോട്ടു പോയി എന്ന് ഓഡിറ്റര്‍മാര്‍ക്കും നിശ്ചയമില്ല. ബോര്‍ഡിന് വിവിധയിനങ്ങളിലായി പിരിഞ്ഞുകിട്ടാനുള്ള തുക 2010 ല്‍ ആറേകാല്‍ ലക്ഷമായിരുന്നത് 2011 ല്‍ 34 ലക്ഷമായി വര്‍ധിച്ചതായും ഓഡിറ്റര്‍മാര്‍ കണ്ടെത്തി.
2011-12 വര്‍ഷം ബോര്‍ഡിന്റെ എഡ്യൂക്കേഷന്‍ ഫണ്ടിനത്തില്‍ 70 ലക്ഷം രൂപ വിവിധ സഹകരണബാങ്കുകളിലായി നിക്ഷേപിച്ചിട്ടുണ്ട് എന്ന് ബോര്‍ഡ് അവകാശപ്പെടുന്നു. എന്നാല്‍ നിക്ഷേപരസീതുകള്‍ ബോര്‍ഡിന്റെ പക്കലില്ല. 70 ലക്ഷം രൂപ എവിടെപ്പോയി എന്ന് വ്യക്തമാക്കാന്‍ ഓഡിറ്റര്‍മാര്‍ ആവശ്യപ്പെട്ടിട്ട് ഇതുവരെ നല്‍കിയിട്ടില്ല.
ഭക്തന്മാര്ക്ക് വിളമ്പുന്ന കഞ്ഞിയില്‍പ്പോലും അഴിമതിയുടെ ഉപ്പാണ് ചേര്‍ക്കുന്നതെന്ന് ഓഡിറ്റര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. 2010 നും 2012 നുമിടയില്‍ 48 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ കാണാതെ പോയത്.
നെയ്യാറ്റിന്‍കര മുതല്‍ പമ്പ വരെയുള്ള അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെയും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെയും കൈയിലുള്ള നാലുകോടിയില്‍പ്പരം രൂപ കണക്കില്‍പ്പെടാതെ കിടക്കുന്നു എന്ന് ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. (406-ാം പേജ്) ഈ നാലുകോടി ആരു കൊണ്ടുപോയി?
വരുമാനമുള്ള ദേവസ്വങ്ങളില്‍ നിന്ന് വരുമാനമില്ലാത്ത ദേവസ്വങ്ങളിലേക്ക് പണംകൊടുത്ത് നിലനിര്ത്തുകയാണെന്ന വാദം പച്ചക്കളവാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് തെളിയിക്കുന്നു. ദേവസ്വങ്ങളില്‍ നിന്ന് അങ്ങോട്ടുമിങ്ങോട്ടുമെല്ലാം പണം കൈമാറിയിട്ടുണ്ട്. 2012 മാര്‍ച്ച് 31 ന് വെറും 5,000 രൂപയാണ് പി.ഡി. ദേവസ്വങ്ങളില്‍ നിന്ന് ബോര്‍ഡിന് കിട്ടാന്‍ ബാക്കിയുള്ളത്.
ട്രഷറിയില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ നിക്ഷേപം കോടികള്‍
ധൂര്‍ത്തും കെടുകാര്യസ്ഥതയും അഴിമതിയും എല്ലാം കഴിഞ്ഞ് 2011-12 വര്‍ഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മിച്ചവരുമാനം 98 കോടി 51 ലക്ഷമാണ്. ഇത്രയും തുക നീക്കിയിരിപ്പുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളെയാണ് ഖജനാവില്‍ നിന്ന് കാശുകൊടുത്ത് നിലനിര്‍ത്തുന്നുവെന്ന പച്ചക്കള്ളം ദേവസ്വം മന്ത്രി തട്ടിവിടുന്നത്.
ഏതൊക്കെ ക്ഷേത്രങ്ങളാണ് നഷ്ടത്തില്‍ എന്ന് ദേവസ്വം മന്ത്രി വെളിപ്പെടുത്തണം. വരവോ ചെലവോ മിച്ചമോ നഷ്ടമോ ഒന്നും വെളിപ്പെടുത്താതെ സര്‍ക്കാര്‍ ഒരുരൂപ പോലും എടുക്കുന്നില്ല എന്ന് മന്ത്രി പ്രഖ്യാപിച്ചാല്‍ അത് തൊണ്ടതൊടാതെ വിഴുങ്ങാനാവില്ല.
540 കോടി ക്ഷേത്രസംബന്ധമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വിനിയോഗിച്ചു എന്നാണ് മന്ത്രിയുടെ വാദം. അപ്പോള്‍ ക്ഷേത്രങ്ങള്‍ കാരണം നികുതിയിനത്തിലും മറ്റും സര്‍ക്കാരിനു ലഭിക്കുന്ന കണക്കും പുറത്തുവിടണം.
ദേവസ്വത്തിലെയും അനുബന്ധ വകുപ്പുകളിലെയും ഉദ്യോഗസ്ഥന്മാരുടെ സമ്മേളനം 2006 നവംബറില്‍ അന്നത്തെ ദേവസ്വം മന്ത്രി ജി.സുധാകരന് വിളിച്ചുചേര്‍ത്തിരുന്നു. അദ്ദേഹം പറഞ്ഞു അയ്യപ്പന്മാര് കാരണം മണ്ഡല മകരവിളക്ക് കാലത്ത് 10,000 കോടി രൂപയുടെ വരുമാനം സംസ്ഥാനത്തിന് കിട്ടുന്നുണ്ട്. അതിനാല്‍ അയ്യപ്പന്മാര് കുറച്ചുകൂടി മാന്യമായ പെരുമാറ്റം അര്‍ഹിക്കുന്നു.” (ഹിന്ദു ദിനപത്രം, 2006 നവംബര്‍ 10)
2006 ല്‍ 10,000 കോടി കിട്ടിയാല്‍ പത്ത് വര്‍ഷത്തിനുശേഷം വരുമാനം എത്ര കോടിയായിക്കാണും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇപ്പോഴും 10,000 കോടിതന്നെയാണെങ്കിലും അതില്‍ നിന്ന് 540 കോടി മുടക്കിയതാണോ മഹാകാര്യം? ബാക്കി 9460 കോടി രൂപ ക്ഷേത്രങ്ങള്‍ മൂലമാണ് ലഭിക്കുന്നതെന്ന് അംഗീകരിക്കാനുള്ള വിനയം ശിവകുമാറിനോ സതീശനോ ബലറാമിനോ ഉണ്ടോ?
കഴിഞ്ഞവര്‍ഷമാണ് ശബരിമലയിലെ നടവരവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്ക്ക് ശമ്പളം കൊടുക്കാന്‍ നേരിട്ട് ഖജനാവിലേക്ക് അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. സഹകരണ ബാങ്കില്‍ നിന്നും ശബരിമല നടവരവില്‍ നിന്നും ഖജനാവിലേക്ക് നേരിട്ട് പണമടയ്ക്കാനുള്ള തീരുമാനം-വാര്‍ത്ത ദേശാഭിമാനി 2014 ഡിസംബര്‍ 28)
ഹിന്ദുസമൂഹത്തെ മുഴുവന്‍ നുണപ്രചരണംകൊണ്ട് കീഴടക്കാം എന്ന വ്യാമോഹവും വേണ്ട. ക്ഷേത്രങ്ങളിലെ ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കുകള്‍ വെബ്സൈറ്റുകളില്‍ അടിയന്തരമായി പ്രസിദ്ധീകരിക്കണം.
തങ്ങള്‍ക്ക് ട്രഷറിയില്‍ യാതൊരു നിക്ഷേപവുമില്ല എന്നാണ് ഗുരുവായൂര്‍ ഭരണസമിതി പറഞ്ഞത്. ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് ട്രഷറിയിലേക്ക് നടത്തിയിട്ടുള്ള നിക്ഷേപങ്ങളുടെ കണക്കാണിത്.
ക്രമ നം. വര്‍ഷം സ്ഥിരനിക്ഷേപം
1. 1997 11,00,00,000
2. 1998 9,00,00,000
3. 1999 14,00,00,000
4. 2000 13,00,00,000
5. 2001 10,00,00,000
6. 2002 50,00,00,000
7. 2003 78,00,00,000
8. 2004 90,00,000,000
9. 2005 1,00,00,00,000
10. 2006 1,25,00,00,000
ഇത് 2006 വരെയുള്ള കണക്കാണ്. 2015 വരെയുള്ള കണക്ക് വെളിപ്പെടുത്തേണ്ടത് ഗുരുവായൂര്‍ ഭരണസമിതിയോ അതിന്റെ ഉടമസ്ഥനായ ദേവസ്വം മന്ത്രിയോ ആണ്. വി.ഡി.സതീശന്, ഇനി പറയൂ, വെള്ളത്തിന് തീപിടിപ്പിക്കുന്നത് ആരാണ്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: