തിരുവനന്തപുരം: മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന് 11 കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യമുണ്ടെന്ന് വിജിലന്‍സ്. വരുമാനത്തെക്കാള്‍ മൂന്നിരട്ടി സ്വത്ത് സൂരജ് സമ്പാദിച്ചതായാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഒരു ഐഎഎസ് ഉദ്യോഗസ്ഥന് വരുമാനത്തിന്റെ മൂന്നിരട്ടി സ്വത്ത് സമ്പാദിച്ചിരിക്കുന്നതില് വളരെയേറെ ദുരൂഹതയുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്.
അനധികൃത സ്വത്തു സമ്പാദിച്ച കേസില്‍ സൂരജിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാമെന്ന നിയമോപദേശവും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊച്ചി, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് സൂരജിന് അനധികൃത സ്വത്തുക്കള്‍ ഉള്ളതെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.
ഇവിടങ്ങളിലെല്ലാം ഭാര്യയുടെയും മൂന്നു മക്കളുടെയും പേരില്‍ ഭൂമിയും ഫഌറ്റുകളുമുണ്ട്. കൂടാതെ നിരവധി ആഡംബര കാറുകളുമുണ്ട്. കൂടാതെ മകന്റെ പേരില്‍ മംഗലാപുരത്ത് വേറൊരു ആഡംബര ഫഌറ്റുണ്ട്. കൊച്ചിയില്‍ സ്വന്തം പേരില്‍ കോടികള്‍ വില മതിക്കുന്ന ഭൂമിയും ഗോഡൗണുമുള്ളതായും കണ്ടെത്തി. രേഖകളനുസരിച്ച് ആകെ 11 കോടി 84,000 രൂപയുടെ സ്വത്തുക്കള്‍ സമ്പാദിച്ചതായാണ് വിവരം. കമ്പോള വില കണക്കാക്കുമ്പോള്‍ മൂല്യം 30 കോടിക്ക് മുകളില്‍ വരും.
2004 മുതല്‍ 2014 വരെയുള്ള പത്തുവര്‍ഷത്തെ സൂരജിന്റെ വരുമാനത്തെയും ഈ കാലയളവില്‍ സമ്പാദിച്ച സ്വത്തുക്കളെയും കുറിച്ചാണ് വിജിലന്‍സ് പരിശോധിച്ചത്. വ്യക്തമായ തെളിവുകള്‍ സഹിതമാണ് വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം നവംബര്‍ 19 നാണ് ടി.ഒ. സൂരജിന്റെ വീടുകളിലും ഫഌറ്റുകളിലും വിജിലന്‍സ് റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തത്.
തുടര്‍ന്ന് സസ്പെന്‍ഷനിലായ സൂരജിനെതിരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ കേസും രജിസ്റ്റര്‍ ചെയ്തു. ഇതുവരെ സൂരജിന്റെ സസ്പെന്ഷന് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ല. ഐഎഎസ് ഉദ്യോഗസ്ഥനായതിനാല്‍ സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും ആവശ്യമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ടി.ഒ. സൂരജിനെതിരായി തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം. മാറാട് കലാപം ഉള്‍പ്പെടെയുള്ള കേസുകളില്‍ സൂരജിന് പങ്കുണ്ടെന്ന് അന്വേഷണകമ്മീഷനുകളടക്കം വ്യക്തമാക്കിയിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: