ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ വികസനമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്‍. ആലപ്പുഴ പ്രസ്‌ക്ലബ് സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു- വലതു മുന്നണികള്‍ മാറി മാറി ഭരിച്ച ആലപ്പുഴ ജില്ലയെ സംസ്ഥാനത്തെ ഏറ്റവും പിന്നാക്ക ജില്ലയായി മാറ്റിക്കഴിഞ്ഞു.
ഇതുമറച്ചുപിടിക്കാന്‍ ബിജെപിക്കെതിരെ കള്ളപ്രചാരവേല നടത്തുകയാണ് യുഡിഎഫും എല്‍ഡിഎഫും. ഇരുമുന്നണികളുമാണ് പഞ്ചായത്തുകളും സംസ്ഥാനവും പകുത്തു ഭരിച്ചത്. എന്നാല്‍ എടുത്തുകാണിക്കത്തക്ക വിധത്തിലുള്ള ഒരു പദ്ധതി ചൂണ്ടിക്കാട്ടി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. കടല്‍ക്ഷോഭം മൂലം തീരദേശ ജനത വലയുകയാണ്.
കടലില്‍ കായം കലക്കുന്നതുപോലെ കല്ലിട്ട് കോടികളുടെ തട്ടിപ്പ് നടത്തിയതല്ലാതെ ജനങ്ങളെ സംരക്ഷിക്കാന്‍ യാതൊരു പദ്ധതിയുമില്ല. വര്‍ഷകാലത്തും വരള്‍ച്ചയിലും കടുത്ത ശുദ്ധജല ദൗര്‍ലഭ്യമാണ് ജില്ല നേരിടുന്നത്. ആലപ്പുഴ കുടിവെള്ള പദ്ധതിപോലും യാഥാര്‍ത്ഥ്യമാക്കാനായില്ല. തകഴി പഞ്ചായത്തുകാരെ കാഴ്ചക്കാരാക്കിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
കയര്‍ വ്യവസായവും തകര്‍ന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിസന്ധി നേരിടുന്നത്. കാര്‍ഷിക മേഖലയും തകര്‍ച്ചയിലാണ്. കുട്ടനാട് പാക്കേജുപോലും നടപ്പാക്കാന്‍ കഴിഞ്ഞില്ല. പൊതുമേഖലാ സ്ഥാപനങ്ങളും നോക്കുകുത്തിയായി മാറി.
സമസ്ത മേഖലയിലും ആലപ്പുഴ ജില്ലയെ പിന്നോട്ടടിച്ച ഇരുമുന്നണികള്‍ക്കും ജനങ്ങളെ സമീപിച്ച് വോട്ടഭ്യര്‍ത്ഥിക്കാനുള്ള യാതൊരു ധാര്‍മ്മികതയുമില്ല. കൃഷ്ണപിള്ള സ്മാരക കേസുപോലും ആഭ്യന്തര വകുപ്പും സിപിഎമ്മുമായി ഒത്തുകളിച്ച് അട്ടിമറിക്കുകയായിരുന്നു.
ജില്ലയിലെമ്പാടും സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പ്രവര്‍ത്തകര്‍ വ്യാപകമായി എത്തിച്ചേരുന്നു.
വികസന മുരടിപ്പിനും അഴമതിക്കും അക്രമ രാഷ്‌ട്രീയത്തിനുമെതിരെ ആലപ്പുഴയിലെ ജനങ്ങള്‍ വിധിയെഴുതുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
















