ചേര്‍ത്തല: നാടിനും ജീവനും ഭീഷണിയായി അനധികൃത മത്സ്യം വളര്‍ത്തല്‍ കേന്ദ്രം, ഒത്താശ ചെയ്യുന്നത് അധികാരികള്‍. പട്ടണക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ചെമ്പകശേരി പാടശേഖരത്തോടനുബന്ധിച്ചാണ് ജനങ്ങളെ ദുരിതത്തിലാഴ്‌ത്തി സ്വകാര്യ വ്യക്തി നിരോധിത മത്സ്യമായ ആഫ്രിക്കന്‍ മുഷി വളര്‍ത്തുന്നത്.
കഴിഞ്ഞ ആറുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. പരമ്പരാഗത മത്സ്യ സമ്പത്തിന് വ്യാപകമായ നാശവും പരിസ്ഥിതി മലിനീകരണവും സാക്രമികരോഗങ്ങള്‍ പടരുന്നതിനും കാരണമാകുന്നുണ്ട്. സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതിയായ ഒരു നെല്ലും ഒരു മീനും അട്ടിമറിച്ചാണ് നിരോധിത മത്സ്യം വളര്‍ത്തുന്നതെന്നാണ് ആക്ഷേപം.
പരമ്പരാഗതമായി പൊക്കാളികൃഷിയും അനുബന്ധമായി ചെമ്മീന്‍കൃഷിയും വിജയകരമായി നടത്തിയിരുന്ന പാടശേഖരത്തില്‍ ഇതുമൂലം നെല്‍കൃഷി നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. ആഫ്രിക്കന്‍ മുഷിക്ക് തീറ്റയായി നല്‍കുന്നത് കോഴി ഫാമുകളില്‍ നിന്നുള്ള അവശിഷ്ടങ്ങളാണ്. കൊല്ലം മുതല്‍ ആലുവ വരെയുള്ള ഫാമുകളില്‍ നിന്നുള്ള ഇറച്ചി അവശിഷ്ടങ്ങളാണ് തീറ്റയായി ഇവിടെ എത്തിക്കുന്നത്.
അവശിഷ്ടങ്ങള്‍ ചീഞ്ഞളിഞ്ഞ് മുഷിയുടെ വിസര്‍ജ്ജവുമായി ചേര്‍ന്ന് മലിനമായ പാടശേഖരത്തിലെ ജലം പുറത്തേക്ക് ഒഴുക്കുന്നത് മൂലം ശുദ്ധജല സ്രോതസുകളും, പൊതുതോടുകളും മലിനമാകുകയാണ്. ഇടത്തോടുകളെ ആശ്രയിച്ച് മത്സ്യ ബന്ധനം നടത്തി ഉപജീവനം കഴിയുന്ന മത്സ്യ തൊഴിലാളികളും, പ്രദേശവാസികളും ത്വക്ക് രോഗങ്ങളടക്കമുളള അസുഖങ്ങളാല്‍ വലയുകയാണ്.
മലിനീകരണം മൂലം മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുകയും മത്സ്യ സമ്പത്തിന് വ്യാപകമായ നാശം നേരിടുകയുമാണ്. മത്സ്യം പിടിച്ച് ഉപജീവനം നടത്തുന്ന മത്സ്യതൊഴിലാളികള്‍ തൊഴില്‍ ചെയ്യാനാകാതെ ദുരിതത്തിലായിരിക്കുകയാണ്.
വായ്‌പയെടുത്ത് മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങിയ മത്സ്യ തൊഴിലാളികള്‍ വായ്‌പ തിരിച്ചടക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ജലാശയങ്ങള്‍ മലിനമാകുന്നത് മൂലം മത്സ്യബന്ധനത്തിനിടയില്‍ തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന ചെറിയ മുറിവുകള്‍ പോലും പഴുത്ത് ഗുരുതരമാകുന്ന അവസ്ഥയാണ്. നിരവധി പേര്‍ ദീര്‍ഘകാലമായി ചികിത്സയിലായതോടെ കുടുംബങ്ങളും പട്ടിണിയിലായി. കോഴിയുടെ അവശിഷ്ടങ്ങള്‍ അഴുകി വെള്ളത്തില്‍ കലര്‍ന്നതിനാല്‍ രോഗാണു പ്രസരണത്തിന് സാധ്യത ഏറിയതായാണ് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നത്.
അന്ധകാരനഴിയിലെ മണ്ണെടുപ്പ് തൊഴിലാളികളും ത്വക്ക്‌രോഗങ്ങളാല്‍ ദുരിതമനുഭവിക്കുകയാണ്. പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ക്കും, ആരോഗ്യവകുപ്പിനും, പഞ്ചായത്ത് പ്രസിഡന്റിനടക്കം നിരവധി പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
















