തിരുവനന്തപുരം: വിഎസ്ഡിപി ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട നാടാര്‍ വിഭാഗങ്ങളടക്കമുള്ളവയ്ക്ക് ഇതുവരെ ഇരുമുന്നണികളില്‍ നിന്നും നീതി ലഭിച്ചിട്ടില്ല. ഭൂരിപക്ഷ സമുദായം കടുത്ത രാഷ്ട്രീയചൂഷണത്തിന് വിധേയമായിരിക്കുകയാണ്.
അവരുടെ ന്യായമായ ആവശ്യങ്ങള്‍ കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിന് മുന്നിലെത്തിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് വിഎസ്ഡിപി നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയതായും മുരളീധരന് പറഞ്ഞു.
പത്തുവര്‍ഷം അടുപ്പം കാണിച്ച വിഎസ്ഡിപിയെ കോണ്‍ഗ്രസ് വഞ്ചിക്കുകയായിരുന്നെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ചെയര്മാന് വിഷ്ണുപുരം ചന്ദ്രശേഖരന് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുമായി രാഷ്ട്രീയവിഷയങ്ങളൊന്നും ചര്‍ച്ച ചെയ്തില്ല. നാടാര്‍ സമുദായത്തിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച. സമുദായം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് വി. മുരളീധരന് ഉറപ്പു നല്‍കിയതായും ചന്ദ്രശേഖരന് പറഞ്ഞു.
നിരവധി ആവശ്യങ്ങളുന്നയിച്ച് വിഎസ്ഡിപി സോണിയ, രാഹുല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പലവട്ടം സമീപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാടാര്‍ സമുദായത്തെ വഞ്ചിക്കുകയായിരുന്നു. ഇങ്ങോട്ടു സഹായിച്ചാല്‍ അങ്ങോട്ടും സഹായിക്കുമെന്ന നിലപാടാണ് വിഎസ്ഡിപിക്കുള്ളത്. വെള്ളാപ്പള്ളി നടേശനുമായി അഞ്ചിന് ചര്‍ച്ച നടത്തും. ആറിന് വിഎസ്ഡിപി കണ്വെന്ഷന് വിളിച്ചു ചേര്‍ത്ത് പ്രവര്‍ത്തകരോട് നിലപാട് വിശദീകരിക്കുമെന്നും ചന്ദ്രശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: