അങ്ങ് വിശ്രവസ്സുമഹർഷിയുടെ പുത്രനും പുലസ്ത്യമഹർഷിയുടെ പൗത്രനുമാണ്. മഹത്തായ ബ്രാഹ്മണ പാരമ്പര്യത്തിൽ പിറന്നവനും, ത്രൈലോക്യസമ്മതനും തപോധനനുമായിട്ടുപോലും അജ്ഞാനിയെപ്പോലെ അങ്ങ് ഭോഗങ്ങളുടെ പിന്നാലെ പായുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഭോഗാഭിലാഷങ്ങളെ പരിത്യജിച്ച് അങ്ങ് ശ്രീരാമനെ ശരണംപ്രാപിക്കുക.
അദ്ദേഹം പരമാത്മാവാകുന്നു. ശ്രീരാമസ്തുതിയോടെ ശുകൻ തന്റെ വാക്കുകളെ ഉപസംഹരിച്ചു.
തന്റെ ഭൃത്യനായ ശുകൻ മടങ്ങിവന്ന് ആചാര്യനെപ്പോലെ ഉപദേശിക്കുന്ന ശുകനെ രാവണൻ കോപത്താൽ ചുവന്ന് തുടുത്ത കണ്ണുകൾകൊണ്ട് ദഹിപ്പിക്കുന്ന വിധത്തിൽ നോക്കിക്കൊണ്ട് കോപത്തോടെ പറഞ്ഞു. കൊള്ളാം ഏതായാലും നീ പണ്ട് എനിക്കുവേണ്ടി ചെയ്തിട്ടുള്ള ഉപകാരങ്ങളെ സ്മരിച്ചുകൊണ്ട് തൽക്കാലം ഒന്നും ചെയ്യുന്നില്ല. ഇനിയും നീ എന്റെ മുന്നിൽ തങ്ങിനിന്നാൽ ഞാൻ നിന്നെ കൊല്ലുന്നതായിരിക്കും.
രാവണന്റെ വാക്കുകൾ കേട്ട ശുകൻ ഭയത്തോടും തനിക്ക് ശാപമോക്ഷം കൈവന്നതിലുള്ള സന്തോഷത്തോടും കൂടി തന്റെ ഗൃഹത്തിലേക്ക് യാത്രയായി.
മഹർഷിയെ ശുകൻ ഭോജനത്തിന് ക്ഷണിക്കുകയും ആതിഥ്യം സ്വീകരിച്ച മഹർഷി കുളിക്കാനായി പോയപ്പോൾ വജ്രദംഷ്‌ട്രൻ അഗസ്ത്യരൂപം ധരിച്ച് ശുകനെ സമീപിച്ച് മന്ദഹാസത്തോടുകൂടി എനിക്ക് ആട്ടുമാംസം കൂട്ടി വയറുനിറയെ ഭക്ഷണം കഴിക്കണമെന്നുണ്ടെന്നും മാംസം കഴിച്ചിട്ട് വളരെ നാളുകളായെന്നും തന്റെ ആഗ്രഹം അറിയിച്ചു. വജ്രദംഷ്‌ട്രൻ തന്റെ ദുഷ്ടത അവിടംകൊണ്ടും അവസാനിപ്പിച്ചില്ല. ശുകപത്‌നിയുടെ വേഷത്തിൽ അവൻ മഹർഷിക്ക് മനുഷ്യമാംസം വിളമ്പിക്കൊടുക്കുകയും ചെയ്തു.
മനുഷ്യമാംസം കണ്ട അഗസ്ത്യൻ കോപത്തോടെ നീ മനുഷ്യനെക്കഴിക്കുന്ന രാക്ഷസനായിപ്പോകട്ടെ എന്ന് ശുകനെ ശപിച്ചു. ശുകന് മഹർഷി തന്നെ ശപിച്ചതിന്റെ കാരണം വ്യക്തമായില്ല. ശുകൻ മഹർഷിയോട് തൊഴുതു ചോദിച്ചു. അങ്ങ് ശപിച്ചതിന്റെ കാരണം എനിക്കു മനസ്സിലായില്ല. മാംസഭക്ഷണം വേണമെന്ന് അങ്ങുതന്നെയല്ലെ എന്നോട് ആവശ്യപ്പെട്ടത്. എന്നിട്ടിപ്പോൾ എന്നെ ശപിക്കുന്നത് എന്റെ ദുഷ്‌കർമ്മഫലമെന്നല്ലാതെ എന്തുപറയാനാണ്.
ഇതുകേട്ട് മഹർഷി പറഞ്ഞു. എന്ത്? എന്താണ് നീ പറഞ്ഞത്. നീ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല. എന്താണ് സത്യത്തിൽ നടന്നതെന്ന് എന്നോട് പറയുക എന്ന് മഹർഷി ആവശ്യപ്പെട്ടു.
ശുകൻ നടന്ന സംഭവങ്ങൾ വിവരിച്ചു. അങ്ങ് സ്‌നാനത്തിനായി എഴുന്നള്ളിയശേഷം വീണ്ടും തിരിച്ചുവന്ന് മാംസത്തോടുകൂടിയ ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഞാൻ അങ്ങയുടെ ആജ്ഞ അനുസരിക്കുക മാത്രമെ ചെയ്തിട്ടുള്ളു.
ഇതുകേട്ട അഗസ്ത്യമഹർഷി സ്വല്പനേരം ആലോചനയിൽ മുഴുകി. നടന്നവയെല്ലാം അദ്ദേഹം തന്റെ മനക്കണ്ണുകൊണ്ട് മനസ്സിലാക്കി. സത്യം തിരിച്ചറിഞ്ഞു. ദുഃഖത്തോടുകൂടി പറഞ്ഞു. രാക്ഷസന്മാർ വഞ്ചന കാണിച്ചതായിരുന്നു. നടന്നതെന്തെന്ന സത്യം മനസ്സിലാക്കാതെ മൂഢനായ ഞാൻ നിന്നെ ശപിച്ചു. ഒരുപക്ഷെ വിധിയായിരിക്കാം. വിധിയെ മറികടക്കാൻ ആർക്കും കഴിയുകയില്ലല്ലോ. ഞാൻ പറഞ്ഞ ശാപവചസ്സുകൾ ഒരിക്കലും പാഴായിവരികയില്ല. പക്ഷെ നീ സത്യവാനായതുകൊണ്ട് നിനക്ക് തീർച്ചയായും നന്മ കൈവരും. അഗസ്ത്യമഹർഷി ശാപമോക്ഷത്തിന് വഴിയും പറഞ്ഞുതന്നു.
സീതയെ രാവണൻ അപഹരിച്ച് ലങ്കയിലെ ഉദ്യാനത്തിൽ പാർപ്പിക്കും രാമനും വാനരസൈന്യവും ലങ്കയെ ആക്രമിക്കാനായി എത്തും. ആ സമയത്ത് നീ രാവണന്റെ സേവകനായിരിക്കും. രാവണൻ നിന്നെ വാനര സൈന്യത്തെ സംബന്ധിക്കുന്ന അവസ്ഥ അറിഞ്ഞുവരുന്നതിനായി അയക്കും. നീ രാവണനിർദ്ദേശമനുസരിച്ച് പ്രവർത്തിക്കും. വാനര സൈന്യത്തിന്റെ അവസ്ഥ അറിയിച്ചശേഷം നീ രാവണന് തത്വോപദേശം നൽകുക. അതോടുകൂടി നീ രാക്ഷസഭാവം വെടിയുകയും നിനക്ക് ബ്രാഹ്മണ്യം തിരികെ ലഭിക്കുകയും ചെയ്യും. എന്നുപറഞ്ഞ് അനുഗ്രഹിച്ച് അഗസ്ത്യ മുനി വിടവാങ്ങി.
ഇപ്പോൾ അതിന്റെ സമയമായിരിക്കുന്നു. വാനരന്മാരാൽ ബന്ധനസ്ഥനാക്കപ്പെട്ട ശുകൻ തിരിച്ചുവന്നത് തികച്ചും മറ്റൊരാളായിട്ടായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിലും ബുദ്ധിയിലും സ്വാത്വികശക്തി പ്രവൃത്തിക്കാൻ തുടങ്ങി. അദ്ദേഹം രാവണനെ നോക്കി വീണ്ടും പറയാൻ തുടങ്ങി. അല്ല, രാവണനെ ഉപദേശിക്കാൻ തുടങ്ങി.
പ്രഭോ രാമനെക്കുറിച്ചും വാനരസൈന്യത്തെക്കുറിച്ചും ഞാൻ വിസ്തരിച്ചു പറഞ്ഞവ അങ്ങ് ശ്രദ്ധിച്ചിരിക്കുമല്ലൊ. ഇനി അടിയന് മറ്റൊരു കാര്യമാണ് ഉണർത്തിക്കാനുള്ളത്. അത് പറയാതിരിക്കാൻ എനിക്ക് കഴിയുകയില്ല. ഞാൻ പറയുന്നത് അവിവേകമാണെങ്കിൽ ഈ സാധുവിനോട് അങ്ങ് പൊറുക്കണം.
രാവണൻ മറുപടിയൊന്നും പറയാതെ ശുകനെത്തന്നെ നോക്കിയിരുന്നു. ശുകനിൽ എന്തോ മാറ്റം സംഭവിച്ചിട്ടുള്ളതുപോലെ രാവണനു തോന്നി. പക്ഷെ അദ്ദേഹം അതെക്കുറിച്ച് ഒന്നും ചോദിക്കാതെ ശുകൻ പറയാൻ പോകുന്നതെന്താണെന്ന ആകാംക്ഷയോടെ കാത്തിരുന്നു. അങ്ങ് ഈ സമയത്ത് സ്വല്പം വീണ്ടുവിചാരം ചെയ്യുന്നത് ഉത്തമമായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. എന്തു കാരണംകൊണ്ടാണ് ഇപ്രകാരം ഒരു വിദ്വേഷം അവരുമായി ഉണ്ടാകാൻ ഇടയായതെന്ന് അങ്ങ് ആദ്യം ചിന്തിക്കണം.
ശരീരവും ശരീരത്തോട് ബന്ധപ്പെട്ട അഹങ്കാരവുമാണ് അതിനു കാരണമെന്ന് അപ്പോൾ അങ്ങേക്ക് ബോദ്ധ്യമാകും. ത്വക്ക്, മാംസം, മേദസ്സ്, അസ്ഥി, മൂത്രം, മലം എന്നിവകളുടെ സമ്മേളനം മൂലം ദുർഗ്ഗന്ധപൂരിതമായശരീരത്തിൽ അജ്ഞാനംമൂലം അഹങ്കാരം ഉടലെടുക്കുന്നു. അങ്ങിനെ ഞാനെന്ന ഭാവത്തിൽ അവൻ മതിമറക്കുന്നു. ഇന്ദ്രിയങ്ങൾക്ക് ആനന്ദവും സുഖവും നൽകുന്ന അനുഭവങ്ങളിൽ മാത്രം രമിക്കുന്ന ശരീരം രോഗാദികൾക്ക് കീഴ്‌പ്പെടുന്നു. പുണ്യപാപങ്ങൾ ഇടകലർന്ന് സുഖദുഃഖങ്ങളുടെ ബന്ധനത്തിൽ അകപ്പെടുന്നു. ജീവൻ ശരീരാഭിമാനം മൂലം ഘോരപാതകങ്ങളെ ചെയ്യുന്നു. മായയുടെ വലയിൽ പെട്ട് ഞാൻ ദേഹമാണെന്ന് ഭ്രമിച്ച് അവശതയിൽ പെട്ട് ജനനമരണങ്ങൾക്ക് പാത്രീഭൂതരാകുന്നു. ദേഹാദികളിലുള്ള അഭിമാനത്തെ ത്യജിച്ച് നിർമ്മലവും, അവ്യയവും, അദ്വയവുമായ ആത്മാവിനെ ആത്മാവിൽ തന്നെ ലയിപ്പിക്കുന്നവർക്ക് ജരാ, മരണ, ദുഃഖാദികളിൽ നിന്ന് മുക്തനാവാൻ കഴിയുന്നു.
പുത്രദാരാർത്ഥ ഗൃഹാദി ലൗകിക വിഷയങ്ങളിലുള്ള ആസക്തി ത്യജിച്ച് വിരക്തനായി കഴിയുന്നപക്ഷം അങ്ങ് ധന്യനായിത്തീരും. വിവേകപൂർണ്ണമായ മനുഷ്യ ജന്മം ലഭിച്ചിട്ടും അങ്ങ് വേണ്ടപോലെ പ്രയോജനപ്പെടുത്താതെ ഭോഗങ്ങളുടെ പിന്നാലെ അലയുന്നത് ധന്യമല്ല. ഭോഗങ്ങൾ അനുഭവിക്കാനാണെങ്കിൽ പന്നി, കുതിര മുതലായവയ്‌ക്കും എന്തിനേറെ നരകത്തിൽ പോലും സംഭവിച്ചെന്നിരിക്കും.
















