പാല: കാര്‍മ്മലെറ്റ് കോണ്‍വെന്റില്‍ കന്യാസ്ത്രീയെ തലയ്‌ക്ക് അടിച്ച കൊന്ന സംഭവത്തില്‍ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കൈത്തൂമ്പ പോലീസ് കണ്ടെടുത്തു. കഴിഞ്ഞദിവസം രാത്രിയില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ മഠത്തിനുള്ളില്‍ നിന്നാണ് ആയുധം കണ്ടെടുത്തത്. മഠത്തിനുള്ളിലെ സ്റ്റെയര്‍കേസിനടിയില്‍ നിന്നാണ് പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന ചെറിയ കൈത്തൂമ്പ കണ്ടെടുത്തത്. തൂമ്പയില്‍ രക്തക്കറയും മറ്റും കണ്ടെത്തി. കൈത്തൂമ്പ പിന്നീട് തിരുവനന്തപുരത്തെ ഫോറന്‍സിക് ലബിലേക്ക് അയച്ചുകൊടുത്തു.
പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ സിസ്റ്റര്‍ അമലയുടെ തലയിലുണ്ടായിരുന്ന മരണകാരണമായ മുറിവിന് 9 സെന്റീമീറ്റര്‍ നീളവും 4.5 സെന്റിമീറ്റര്‍ വീതിയും 4 സെന്റീമീറ്റര്‍ ആഴവുമുണ്ടായിരുന്നു. ഇതേ നീളവും വീതിയുമുള്ള തൂമ്പയാണ് മഠത്തിനുള്ളില്‍ നിന്നും പോലീസ് കണ്ടെടുത്തത്.
സിസ്റ്റര്‍ അമലയുടെ ഘാതകരെ തേടിയുള്ള പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി തുടരുന്നു. പാലാ ഡിവൈഎസ്പി സുനീഷ്ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കോണ്‍വെന്റിലെത്തി പോലീസ് ഇന്നലെയും തെളിവുകള്‍ ശേഖരിച്ചു. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സ്ണ്‍ കെ.സി. റോസക്കുട്ടി ടീച്ചര്‍, വനിതാ ഫോറം എക്‌സിക്യുട്ടീവ് മെമ്പര്‍ ഡോ. ജോളി സക്കറിയ എന്നിവരും കോണ്‍വെന്റിലെത്തി മഠാധികൃതരുമായി ചര്‍ച്ചനടത്തി.
മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചും രാവിലെ ബസുകളില്‍ യാത്രചെയ്തവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. മഠത്തില്‍ അടുത്തിടെ നടുന്നുവന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെയിന്റിങിനെത്തിയ തൊഴിലാളികളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. സമീപത്തെ ആശുപത്രിയുടെ നിര്‍മ്മാണത്തിനെത്തിയ അന്യസംസ്ഥാന തൊഴിലാളികളും പോലീസ് നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ബുധനാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് പാലാ കര്‍മ്മലീത്താ ലിസ്യൂ മഠത്തിലെ സിസ്റ്റര്‍ അമല (69) കൊലചെയ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: