തിരുവനന്തപുരം : തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ കണ്‍സള്‍ട്ടന്റായി ഡിഎംആര്‍സിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യം ഉള്‍പ്പെടുത്തി പദ്ധതിക്ക് തത്വത്തില്‍ അനുമതിയും പങ്കാളിത്തവും തേടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. പദ്ധതി ചെലവ് തിരുവനന്തപുരത്തിന് 4,219 കോടി രൂപയും കോഴിക്കോടിന് 2,509 കോടി രൂപയുമാണ്. രണ്ട് പദ്ധതികളും കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ മാതൃകയില്‍ നടത്തും.
കോഴിക്കോട് തിരുവനന്തപുരം നഗരങ്ങളുടെ സമഗ്ര ഗതാഗത രൂപരേഖയുടെ അന്തിമ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം നാറ്റ്പാക് ഗവണ്മെന്റിന് സമര്‍പ്പിക്കും. സമഗ്ര ഗതാഗത രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി നാറ്റ്പാക് നടത്തിയ പഠനത്തില്‍ രണ്ട് നഗരത്തിലും എലിവേറ്റഡ് മാസ് റാപിഡ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം അനിവാര്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അംഗീകരിച്ച വിശദമായ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് പദ്ധതികളും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതുപ്രകാരം പദ്ധതി വിഹിതമായി 20% സംസ്ഥാനവും 20% കേന്ദ്രവും വഹിക്കും. ബാക്കി 60% വായ്പയായെടുക്കും.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി കേരള റാപിഡ് ട്രാന്‍സിറ്റ് കോര്പ്പറേഷന് ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചിട്ടുണ്ട്. ആവശ്യമായ ഭൂമി കണ്ടെത്തല്‍, ഫണ്ട് സമാഹരണം, പ്രാരംഭ ജോലികളുടെ ഏകീകരണം, പദ്ധതി നിര്‍വ്വഹണ സഹായം, നിര്‍മാണം കഴിഞ്ഞ് പദ്ധതിയുടെ ഏറ്റെടുക്കല്‍ എന്നിവയുടെ ചുമതല കേരള റാപിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷനായിരിക്കും. ജൂണില്‍ പദ്ധതിക്ക് മന്ത്രിസഭായോഗം തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ ഭരണാനുമതി നല്‍കാതെയാണ് കേന്ദ്രത്തിന് കത്ത് നല്‍കിയത്. എത്ര രൂപ വായ്പ വേണ്ടിവരുമെന്നോ ഇത് കണ്ടെത്തുന്നതിന്റെ വിശദവിവരങ്ങളോ ഡിഎംആര്‍സിയുടെ പങ്കിനെക്കുറിച്ചോ കത്തില്‍ വ്യക്തതയില്ലായിരുന്നു.
ലൈറ്റ്മെട്രോയുടെ കാര്യത്തില്‍ കൈക്കൊണ്ട നടപടികളില്‍ അവ്യക്തതയുണ്ടെന്ന് കാണിച്ച് ഇ. ശ്രീധരന് മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഇതേത്തുടര്‍ന്ന് ശ്രീധരനുമായി മുഖ്യമന്ത്രി വിഷയം ചര്‍ച്ച ചെയ്തു. കേന്ദ്രം കത്തിലെ അവ്യക്തതകള്‍ ചൂണ്ടികാട്ടി കത്ത് തിരിച്ചയയ്ക്കുമെന്നുറപ്പായതോടെ വിശദമായ പദ്ധതി റിപ്പോര്‍ട്ടിന് സെപ്റ്റംബര്‍ 9 ലെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുകയും അത് നടപ്പാക്കാനുള്ള ഭരണാനുമതി നല്‍കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാരിന് പുതിയ കത്തയയ്ക്കാനും തീരുമാനമെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: