ഇനി തിരുവോണത്തിന് പത്തുനാള്‍മാത്രം. മാലോകര്‍ കാത്തിരിക്കുന്ന അപൂര്‍വമഹോത്സവം. പ്രതീക്ഷകളുടെ പൂക്കാലത്തിന് തിരിതെളിഞ്ഞു. മലയാളക്കരയുടെ പൊന്നിന്‍ ചിങ്ങത്തിലെ സുപ്രഭാതമുണരുന്നത് പൂക്കളം തീര്‍ത്തുകൊണ്ടാണ്. മനസ്സുനിറയെ പുഞ്ചിരിയുമായി നില്‍ക്കുമ്പോള്‍ അന്തരീക്ഷം മഴയെ ഗര്‍ഭം ധരിച്ചിരിക്കയാവും. എന്നാലും ചാണകം മെഴുകി തുളസിക്കതിര്‍വച്ച് പൂക്കളം തീര്‍ക്കും. അതിനായി നാടൊട്ടുക്കും ഉത്സാഹത്തിന്റെ പൂക്കള്‍ വിരിഞ്ഞിരിക്കും. കുരുന്നു കുഞ്ഞുങ്ങള്‍ കാടും മേടും താണ്ടി ചെറിയ പൂക്കൂടകള്‍ നിറയെ പൂക്കള്‍ പറിച്ച് എത്തുമ്പോള്‍, ലോകം കീഴടക്കിയ സന്തോഷമായിരിക്കും. സമ്പല്‍ സമൃദ്ധിയുടെ തിരുമുല്‍ക്കാഴ്ച. ഓണത്തപ്പനെ വിപണിയില്‍നിന്നും വാങ്ങാന്‍കിട്ടുന്ന കാലമാണിത്. ഫഌറ്റുകളില്‍ ഓണത്തപ്പനുള്ള മൂന്നടി മണ്ണ്് എവിടെ? മറുനാട്ടില്‍ നിന്നും കാശിനുകിട്ടുന്ന പൂക്കള്‍ കൊണ്ട് പൂക്കളം തീര്‍ക്കുന്നത് നടപ്പുകഥയാണ്. ഓണത്തിനാകട്ടെ അടുക്കളക്കവധി നല്‍കി കാറ്ററിംഗ് സദ്യ. നിറഞ്ഞ മനസ്സില്‍ പ്രതീക്ഷയുടെ വേലിയേറ്റം.
കര്‍ഷകരാകട്ടേ ദുരിതകാലഘട്ടമായ കര്‍ക്കടകത്തിന്റെ പിടിയില്‍ നിന്നുമാറി, മഴപെയ്‌തൊഴിഞ്ഞ് ഹൃദയം തണുപ്പിക്കുന്ന കാലം. പെരുമഴ, രോഗം, ദാരിദ്ര്യം, മരണം എന്നിവയേറെ കര്‍ക്കടകത്തിലാണ്. കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ഈകാലയളവില്‍ പണിയില്ലാതെ മഹാദുരിതക്കാലമാണ്. മഴയുടെശക്തിയാല്‍ കൊടുംതണുപ്പില്‍ രോഗവുമായി കഴിയുന്നവരുടെ അസുഖം പതിന്മടങ്ങ് വര്‍ദ്ധിക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്യുന്നത് ഇക്കാലത്താണ്്. ചിങ്ങം പിറക്കുന്നതോടെ പ്രകൃതി തന്നെ മാറുകയായി. വരുന്ന ഓണത്തിലാണ് സാധാരണക്കാരുടെ പ്രതീക്ഷകള്‍ മുഴുവനും.
നീണ്ടു കിടക്കുന്ന പാടങ്ങളില്‍ പ്രതീക്ഷയുടെ വിളകള്‍ കാറ്റിലാടിക്കളിയ്‌ക്കുമ്പോള്‍ചിന്തകളും പൂത്തുലയും. ഓണത്തിനോടനുബന്ധിച്ചുള്ള കൊയ്‌ത്ത് മനം നിറയ്‌ക്കുന്നു. പത്തായം നിറയുന്നകാലമാണിത്. വിളഞ്ഞ് സൂര്യരശ്മിയേറ്റ് സ്വര്‍ണ്ണംപോലെ തിളങ്ങിനില്‍ക്കുന്ന കതിര്‍ക്കുലകള്‍ അത്യാനന്ദത്തെയാണ് പ്രദാനം ചെയ്യുന്നത്. കൊയ്‌ത്താരംഭിച്ചാല്‍ കര്‍ഷകര്‍ക്ക് ദാരിദ്ര്യം തീരും. പാടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് മതി മറക്കാനുള്ള കാലയളവാണ്. തൊഴിലാളികളും ഉഴവുമൃഗങ്ങളും കര്‍ക്കടകത്തിലെ ചികിത്സ കഴിഞ്ഞ് ഉന്മേഷത്തിലാവുന്ന സമയം.
ഓണ വിപണിയും ആരംഭിക്കുകയായി. നേന്ത്രക്കായ ,ചേന, മത്തന്‍, ഇളവന്‍ തുടങ്ങിയ കാര്‍ഷികവിളവുകള്‍, ഓണക്കോടി എന്നിവ വാങ്ങാന്‍ തിരക്കുതന്നെയാണ്. ഓണക്കോടി ഉടുത്ത് വാമനാവതാരത്തെ വരവേല്‍ക്കലാണ് തിരുവോണം. വിവിധ ക്ഷേത്രങ്ങളില്‍ നിറ ആഘോഷങ്ങള്‍ നടക്കുന്ന കാലമാണ്്. കര്‍ഷകന്റെ തിരുമുല്‍ ക്കാഴ്ചയായ പാടശേഖരത്തില്‍ വിളഞ്ഞ കതിര്‍കറ്റകളാക്കി ക്ഷേത്രത്തിലെത്തിച്ച് വാദ്യമേളങ്ങളോടെ എതിരേറ്റ് പൂജചെയ്യുന്നു. പിന്നീട് ആ കതിര്‍ ഭക്തര്‍ക്ക് വിതരണം ചെയ്യുന്നു. ക്ഷേത്രത്തിലെ പത്തായപ്പുരയിലും ഓഫീസിനകത്തും കതിര്‍ പതിയ്‌ക്കുന്നു. വീടുകളിലുള്ള അറയുടേയും, ഉമ്മറക്കോലായിലെ വാതിലിലും പതിയ്‌ക്കുന്നു. ക്ഷേത്രത്തില്‍ ഉത്സവാഘോഷത്തോടനുബന്ധിച്ച് പറനിറയ്‌ക്കുന്നതും കര്‍ഷകനുള്ള സമര്‍പ്പണത്തിന്റെ ഭാഗമാണ്.
കുടില്‍ വ്യവസായമായി മാറിയ നിത്യോപയോഗസാധനങ്ങള്‍ ഓണക്കച്ചവടത്തിന് മാറ്റുകൂട്ടുന്നു. അതിനുള്ള ഒരുക്കം അത്യുത്സാഹത്തിലാണ്. നാടിന്റെ വിവിധ ദേശങ്ങളിലേയ്‌ക്ക് കൊടുത്തയക്കാനും കുട്ടികളടക്കമുള്ളവര്‍ രാപകല്‍ അദ്ധ്വാനിക്കും.
ഓണവിപണിയെ കണക്കാക്കി പത്തുമാസം മുന്‍പ്മുതല്‍ നടത്തുന്ന അദ്ധ്വാനം നേന്ത്രക്കായുടേതാണ്. ഇത്രനിഷ്‌കര്‍ഷയോടെ തീര്‍ക്കുന്ന മറ്റൊരുകൃഷിയും വേറെ കാണില്ല. കുട്ടികളെ നോക്കും പോലെ ശ്രദ്ധാപൂര്‍വ്വം വേണം പരിപാലനത്തിന്. വേനലിന്റെ ഉണക്ക് വാഴയെ ബാധിക്കരുത് അതിനായി നന നന്നായി വേണം. സമയാസമയത്തെവളപ്രയോഗം, കീടങ്ങളുടെ ബാധയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധ എന്നിവവേണം. അതുപോലെ ഭീകരമാണ് കാറ്റ്. വേനലിലെമഴയ്‌ക്കും, വര്‍ഷകാലത്തെ ഞാറ്റുവേലകാറ്റും. വേനല്‍ക്കാലത്ത് അതിന്റെ ഉണ്ണിപിണ്ടിവാടിയിരിക്കവെയാണ്കാറ്റ് വരിക. അതിനെ ചെറുക്കുന്നതിന് ഊന്നുകാലിടലോ, വള്ളിവലിച്ചുകെട്ടുകയോ ചെയ്യും. ഇതാണ് രക്ഷ. നാളികേരവും ഓണത്തിന്റെ മുഖ്യചേരുവതന്നെയാണ്. കാറ്റിലാടിക്കളിക്കുന്ന പൂക്കള്‍ കിന്നാരം പറയുന്നത് പൂക്കളത്തെക്കുറിച്ചായിരിക്കും.
പുറംനാട്ടില്‍ ജോലിനോക്കുന്നവര്‍ ഓണത്തിന് എന്തായാലുംവരും. കുടുംബക്കാര്‍ ഒത്തുചേര്‍ന്നുള്ള മതിമറന്നുള്ള ഓണത്തിനെ വരവേല്‍ക്കാന്‍ മനസ്സുതുറന്ന് കാത്തിരിക്കുന്നത് കാരണവന്മാരായിരിക്കും. ഓണം കുട്ടികള്‍ക്കും, കുട്ടികളുടെ മനസ്സുള്ള മുത്തശ്ശിയും മുത്തച്ഛനുമാണ്.
















