തിരുവനന്തപുരം: തിരുവനന്തപുരത്തെ ബാങ്കിംഗ് ഓംബുഡ്മാന് ഓഫീസില്‍ ലഭിച്ച പരാതികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വര്‍ധനവുണ്ടായെന്ന് സംസ്ഥാന ബാങ്കിംഗ് ഓംബുഡ്സ്മാന് ഉമാ ശങ്കര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 6.4 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. കഴിഞ്ഞ തവണ 2841 പരാതികളാണ് ലഭിച്ചതെങ്കില്‍ ഇക്കുറി 3158 പരാതികളാണ് ലഭിച്ചത്. ഇതില്‍ കഴിഞ്ഞ വര്‍ഷത്തെ 134 എണ്ണവും പെടുമെന്ന് അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഓംബുഡ്സ്മാനെക്കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കാന്‍ സാധിച്ചതുകൊണ്ടാണ് വര്‍ധന ഉണ്ടായത്. എന്നാല്‍ പരാതികളില്‍ ഭൂരിഭാഗവും ഓംബുഡ്സ്മാന് സ്കീമില്‍ പ്രതിപാദിച്ചിരിക്കുന്ന രീതിയുമായി പൊരുത്തപ്പെടുന്നില്ല. സ്വീകരിക്കപ്പെടാന്‍ യോഗ്യമല്ലാത്ത പരാതികള്‍ 30 ശതമാനത്തോളം വരും. ഈ വര്‍ഷം ലഭിച്ച പരാതികളില്‍ 109 എണ്ണം പരിഹരിക്കാന്‍ ബാക്കിയുണ്ട്. ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും എസ്ബിഐ ഗ്രൂപ്പിനെതിരായിരുന്നു, 42.8 ശതമാനം. ഇതിന് പുറകില്‍ സ്വകാര്യ മേഖലാ ബാങ്കുകള്‍, ദേശസാത്കരിച്ച ബാങ്കുകള്‍, വിദേശബാങ്കുകള്‍ എന്ന ക്രമത്തിലാണ്. എസ്ബിഐ ഗ്രൂപ്പ്, സ്വകാര്യ മേഖലാ ബാങ്കുകള്‍ എന്നിവയില്‍ പരാതികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ദേശസാത്കരിച്ച ബാങ്കുകള്‍, വിദേശബാങ്കുകള്‍ എന്നിവയില്‍ പരാതികളുടെ എണ്ണം കുറഞ്ഞു. എസ്ബിഐ ഗ്രൂപ്പില്‍ ഭൂരിഭാഗം പരാതികളും എസ്ബിടിക്കെതിരെയാണ് (673). തൊട്ടു പുറകില്‍ എസ്ബിഐ (542), കാനറാ ബാങ്ക് (201), ഫെഡറല്‍ ബാങ്ക് (197) എന്നിങ്ങനെയാണ്. ബാങ്കുകളെ കൂടാതെ മറ്റുള്ള സ്ഥാപനങ്ങളെക്കുറിച്ച് 124 പരാതികളും ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ പരാതികളുടെ എണ്ണം കുറഞ്ഞപ്പോള്‍ മറ്റു ജില്ലകളില്‍ വര്‍ധിച്ചു. എന്നാല്‍ മൊത്തം പരാതികളുടെ എണ്ണത്തില്‍ തിരുവനന്തപുരം (16.8), എറണാകുളം (15.4) ചേര്‍ത്ത് 32.2 ശതമാനം പരാതികളാണ് ലഭിച്ചത്. കാസര്‍കോട്, വയനാട്, മാഹി തുടങ്ങി വിദൂരപ്രദേശങ്ങളില്‍ നിന്ന് പരാതികള്‍ കുറവാണെങ്കിലും കഴിഞ്ഞവര്‍ഷത്തെക്കാള്‍ വര്‍ധനവുണ്ടായി. ഭൂരിഭാഗം പരാതികളും പ്രതിജ്ഞാബദ്ധതയിലെ വീഴ്ച, ഫെയര്‍ പ്രാക്ടീസ് കോഡ്, ബിസിഎസ്ബിഐ കോഡ് എന്നിവയുടെ മാനദണ്ഡങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ടാണ്. വായ്പകളുമായി ബന്ധപ്പെട്ട പരാതികളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 61.4 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായി. 481 പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്. വിദ്യാഭ്യാസ വായ്പ (327), പേഴ്സണല്‍ ലോണ്‍ (268), ഭവന വായ്പ (256), വാഹനവായ്പ(113) എന്നിങ്ങനെയാണ് പരാതികളുടെ എണ്ണം.
മൊത്തം പരാതികളുടെ 14.1 ശതമാനം കാര്‍ഡുമായി ബന്ധപ്പെട്ടുള്ളതാണ്. ഇത് കഴിഞ്ഞവര്‍ഷത്തെക്കാള്‍ 9.2 ശതമാനം കുറവാണ്. കാര്‍ഡുമായി ബന്ധപ്പെട്ട 425 പരാതികളില്‍ 247 എണ്ണം എടിഎം കാര്‍ഡുമായി ബന്ധപ്പെട്ടതാണ്. മുന്നറിയിപ്പു കൂടാതെ ചാര്‍ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ മൊത്തം പരാതികളുടെ 7.4 ശതമാനമായിരുന്നു. പെന്‍ഷനുമായി ബന്ധപ്പെട്ട് 3.4 ശതമാനം പരാതികള്‍ ലഭിച്ചിരുന്നു. ഈ വിഭാഗത്തിലും ഗണ്യമായ കുറവുണ്ടായി. ഓംബുഡ്സ്മാന് പരാതി വെള്ളക്കടലാസില്‍ എഴുതി നല്‍കാം. അല്ലെങ്കില്‍ ആര്‍ബിഐയുടെ വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ മുഖേനയോ ഈ-മെയിലായോ അയയ്ക്കാം. ഓംബുഡ്സ്മാന് പരാതി നല്‍കും മുമ്പ് തങ്ങളുടെ ബാങ്കില്‍ പരാതി എഴുതി നല്‍കിയിരിക്കണം. ഒരുമാസമായിട്ടും അതില്‍ നടപടി ഉണ്ടായില്ലെങ്കില്‍ മാത്രമേ ഓംബുഡ്സ്മാനെ സമീപിക്കാവൂ. നോണ്‍ ഷെഡ്യൂള്‍ഡ് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, എന്‍ബിഎഫ്സി എന്നിവ ബാങ്കിംഗ് ഓംബുഡ്സ്മാന് സ്കീമിന്റെ പരിധിയില്‍ വരുന്നതല്ല. വിശദാംശങ്ങള്‍ ആര്‍ബിഐയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
എസ്ബിടി വിദ്യാഭ്യാസ വായ്പയിലെ കുടിശ്ശിക പിരിച്ചെടുക്കാന്‍ റിലയന്‍സിനെ ഏല്‍പ്പിച്ചിരിക്കുന്നതില്‍ ഓംബുഡ്സ്മാന് ഇടപെടാന്‍ സാധിക്കില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി അവര്‍ പറഞ്ഞു. ഓംബുഡ്സ്മാന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്. ഗോപീകൃഷ്ണന് നായരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: