ലജ്ജതീവ ഹി മേ കാര്യം
ഭ്രശ്യതീവ കരാദ്ധനുഃ
സായകാ വ്യവസീദന്തി
ദൃഷ്ടിര്‍ ബാഷ്പ വശംഗത
അവസീതന്തി ഗാത്രാണി
സ്വപ്‌നയാനേ നൃണാമിവ
ഇത് എന്റെ വീര്യത്തെ നാണിപ്പിക്കുന്നു, കൈയ്യിലെ വില്ല് വഴുതിപ്പോവുന്നു. ശരങ്ങളും ഉറയ്‌ക്കുന്നില്ല. കണ്ണില്‍ കണ്ണീര്‍ നിറയുന്നു. ശരീരം തളരുന്നു. സ്വപ്‌നത്തില്‍ നടക്കുന്നവരെപ്പോലെ കൈകാലുകള്‍ കുഴയുന്നു. എന്നിങ്ങനെ അര്‍ത്ഥം വരുന്ന ഈശ്ലോകഭാഗം ഏതു കാവ്യത്തില്‍ നിന്നാണെന്നും ഏതുകഥാപാത്രത്തിന്റെ അവസ്ഥയാമെന്നും ചോദിച്ചാല്‍ ആരും കുഴങ്ങിപ്പോവുകതന്നെ ചെയ്യും.
വില്ലും ശരങ്ങളും പരാമര്‍ശിക്കപ്പെട്ടതുകൊണ്ടുമാത്രം പുരാണ കഥാ പാത്രമാണെന്ന് ഉറപ്പിക്കാമെന്നേഉള്ളൂ.
യുദ്ധം, വില്ല്, ശരം എന്നീ വാക്കുകള്‍ ഒഴിവാക്കി നോക്കുമ്പോഴുള്ള നില ഇങ്ങനെയായിരിക്കും.- എന്റെ വീര്യത്തെ ഇതു നാണിപ്പിക്കുന്നു. കണ്ണീര്‍ നിറഞ്ഞ് ഒന്നും കാണാന്‍ വയ്യ. ശബ്ദം പുറത്തു വരുന്നില്ല. ശരീരം തളരുന്നു. സ്വപ്‌നത്തില്‍ നടക്കുന്നവനെപ്പോലെ കൈകാലുകള്‍ കുഴഞ്ഞു പോവുന്നു. തീവ്ര പ്രതിസന്ധിയിലകപ്പെട്ട ഏതു പുരുഷനും സ്ത്രീയ്‌ക്കും കുട്ടിയ്‌ക്കും വരെ ഇങ്ങനെ പറയാം! ഏതെങ്കിലും നോവലിലെ കഥാപാത്രമാകണമെന്നില്ല; ആര്‍ക്കും ഈ അവസ്ഥവരാം. ഒരു പ്രതിസന്ധിഘട്ടത്തില്‍ ഒരു വ്യക്തിയ്‌ക്കുണ്ടാകുന്ന ശാരീരിക- മാനസിക വിഹ്വലതകളാണ് ഇവിടെ വിവരിക്കുന്നത്.
ഈ വിഹ്വലാവസ്ഥ ലോകത്തിന്റെ ശ്രദ്ധയില്‍ ഫലപ്രദമായി, ശാസ്ത്രീയമായി എന്നുകൂടി പറയണം, കൊണ്ടുവന്നതു മഹാഭാരതത്തിലെ അഥവാ ഭഗവദ്ഗീതയിലെ അര്‍ജുനനാണ്. യുദ്ധരംഗത്ത് എതിരെ നില്‍ക്കുന്ന ബന്ധു ജനങ്ങളെ കണ്ടിട്ട് അര്‍ജുനന്‍ പറയുന്ന വരികള്‍ പ്രസിദ്ധമാണല്ലോ.
സീദന്തി മമ ഗാത്രാണി
മുഖം ച പരിശുഷ്യതി
വേപഥുശ്ച ശരീരേ മേ
രോമഹര്‍ഷശ്ച ജായതേ
ഗാണ്ഡീവം സ്രംസതേ ഹസ്താത്
ത്വക്‌ചൈവ പരിദഹ്യതേ
ന ച ശക്‌നോമ്യവസ്ഥാതും
ഭ്രമതീവ ച മേ മന:
ന കാംക്ഷേ വിജയം കൃഷ്ണാ
ന ച രാജ്യം സുഖാനി ച
കിം നോ രാജ്യേന ഗോവിന്ദ
കിം ഭോഗൈര്‍ ജീവിതേ ന വാ
എന്റെ ശരീരം തളരുന്നു, മുഖം വരളുന്നു, വിറയലോടെ ശരീരത്തിലെ രോമങ്ങള്‍ എഴുന്നു നില്‍ക്കുന്നു.കൈയിലെ ഗാണ്ഡീവം എന്ന വില്ല് വഴുതി വീഴുന്നു. തൊലി എരിയുന്നു. ഒന്നും ചെയ്യാന്‍ കഴിയാതെ മനസ്സു വിഭ്രമത്തിലാഴുന്നു. ഹേ,കൃഷ്ണാ! എനിയ്‌ക്കു യുദ്ധത്തില്‍ വിജയവും രാജ്യവും സുഖവും നേടേണ്ടതില്ല. രാജ്യംകൊണ്ട് എന്തുകാര്യം? ജീവിതംകൊണ്ടുതന്നെ എന്തുകാര്യം എന്നൊക്കെയാണ് ദ്വാപരയുഗത്തിലെ കൃഷ്ണനോട് അര്‍ജുനന്‍ ചോദിക്കുന്നത്.
ഇതേ അവസ്ഥയും ചോദ്യങ്ങളുമാണ് തുടക്കത്തില്‍ ഉദ്ധരിച്ച ശ്ലോകങ്ങളിലും ഉള്ളത്. അതുപക്ഷേ, കൂടുതല്‍ പഴക്കമുള്ള ആദി കാവ്യമായ രാമായണത്തില്‍നിന്നാണ്. വിഷമാവസ്ഥയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് ത്രേതായുഗത്തിലെ പുരുഷോത്തമനായ സാക്ഷാല്‍ ശ്രീരാമനുമത്രേ!
ന ഹി യുദ്ധേന മേ കാര്യം
നൈവ പ്രാണൈര്‍ ന സീതയാ
ഭ്രാതരം നിഹിതം ദൃഷ്ട്വാ
ലക്ഷ്മണം രണ പാംസുഷു:
കിം മേ രാജ്യേന കിം പ്രാണൈര്‍
യുദ്ധേ കാര്യം ന വിദ്യതേ
യത്രായം നിഹതഃ ശേതേ
രണ മൂര്‍ദ്ധനി ലക്ഷ്മണ:
”യുദ്ധംകൊണ്ട് ഇനി കാര്യമില്ല. സീതയും വേണ്ട രാജ്യവും വേണ്ട! പ്രാണതുല്ല്യനായ എന്റെ സഹോദരന്‍ ലക്ഷ്മണന്‍ യുദ്ധക്കളത്തില്‍ ചലനമറ്റുകിടക്കുന്നകണ്ടിട്ട് ജീവിക്കണമെന്നുപോലും എനിക്കു തോന്നുന്നില്ല.”എന്നാണ് രാമന്‍ ഒന്നിലധികംതവണ പറയുന്ന്.
വാല്‍മീകിയുടേയും വ്യാസന്റേയും ശ്ലോക രചന ഒന്നുപോലെയുണ്ട് അതില്‍ അത്ഭുതപ്പെടാനില്ല. ഇക്കാലത്തും നാം നേരിയുന്ന പ്രതിസന്ധകളില്‍ സാധാരണ മനുഷ്യര്‍ ഇതൊക്കെയല്ലേ പറയുകയുള്ളൂ? ഇതൊക്കയല്ലേ ഇന്നത്തെ കവിയ്‌ക്കും നോവലിസ്റ്റിനും വിവരിക്കാനും കഴിയൂ!
അതേ, പക്ഷേ അതിനു ശേഷിയുള്ള അവസ്ഥയിലെത്തുമ്പോള്‍ കാര്യങ്ങള്‍ മാറുന്നുണ്ടെന്നു കാണാം ശ്രീ രാമന്‍ തന്റെ സങ്കടം പറയുന്നത് സുഷേണനോടായിരുന്നു. വാനരസൈന്യത്തിലെ ഡോക്റ്ററായിരുന്നു സുഷേണന്‍. ബോധമറ്റുകിടക്കുന്ന ലക്ഷ്മണനെ സൂക്ഷ്മമായി പരിശോധിച്ച സുഷേണന്‍ ശ്രീരാമനെ ആശ്വസിപ്പിച്ചു.
”കുമാരന് വലിയ അപകടമൊന്നുമില്ല. പ്രഭോ! വിശല്യകരണി എന്ന ജീവന്‍രക്ഷാമരുന്ന് ഉടനെ കിട്ടിയാല്‍ മതി. അതു വരുത്താന്‍ ഹനുമാനെ അയയ്‌ക്കാം. അങ്ങു സമാധാനമായി ഇരുന്നാലും.”
ഹനുമാന്‍ ഹിമാലയത്തില്‍ നിന്ന് മരുന്നെത്തിക്കുകയും ലക്ഷ്മണന്‍ ഊര്‍ജസ്വലനായി എഴുന്നേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് രാമന്‍ തന്റെ ലക്ഷ്യം നിറവേറ്റി- രാവണനെ വധിച്ചു സീതയെ വീണ്ടടുത്തു.
അതു പോലയാണ് തളര്‍ന്നുപോയ അര്‍ജുനനെ ശ്രീകൃഷ്ണന്‍ കര്‍മ്മോപദേശം നല്‍കി വീണ്ടും വീര്യവാനാക്കുന്നത്, അധര്‍മ്മികളുടെ മേല്‍ വിജയം വരിക്കാന്‍ പ്രാപ്തനാക്കുന്നത്.
ആത്മഹത്യയുടെ വക്കോളമെത്തിയ രണ്ടു യുഗപുരുഷന്മാര്‍ സമയോചിതമായി ലഭിച്ച വിദഗ്‌ദ്ധോപദേശത്തിനാല്‍ കര്‍മ്മോന്മുഖരാവുകയും ജീവിതലക്ഷ്യം കൈവരിക്കുകയും ചെയ്യുന്നു. എന്നതാണ് നാം ഇവിടെ കാണുന്ന സവിശേഷത. ത്രേതായുഗതത്തിലും ദ്വാപരയുഗത്തിലും ഒരുപോലെ.
എന്നാല്‍ കിലിയുഗത്തിലോ? ചെറുതും വലുതും ഭീകരവുമായ പ്രതിസന്ധികള്‍ അനേകം മുനകളാഴ്‌ത്തി വ്യക്തികളെ ഞെരിപിരികൊള്ളിയ്‌ക്കുകയാണ്.’ഉചിതവും ശക്തവുമായ ഉപദേശങ്ങളോ,
ഉപായങ്ങളോ സഹായങ്ങളോ നല്‍കാന്‍ പ്രാപ്തരായ ഗുരുസ്ഥാനീയര്‍ തീരെ ഇല്ലാതായും വരുന്നു. തന്മൂലം കലുഷവും ഭ്രാന്തവുമായ ചെയ്തികളാല്‍ മനുഷ്യര്‍ ലോകത്തില്‍ അശാന്തി വിതച്ചും കൊണ്ടിരിക്കുന്നു!
ഇതിന് അറുതി വരുത്താനുളള വഴികള്‍ രാമായണത്തിലും മറ്റു ഭാരതീയ പുരാണങ്ങളിലും തെളിഞ്ഞു കിടപ്പുണ്ട്. അത്തരം ഉത്തമ ഗ്രന്ഥങ്ങള്‍ ശ്രദ്ധയോടെ പാരായണം ചെയ്തും കഥകളെ ശരിയായി അപഗ്രഥിച്ചും മനസ്സിനെ നിയന്ത്രിക്കാലന്‍ ശീലിക്കണമെന്നേയുള്ളൂ.
















