”മുനിശാപം ഏല്‍ക്കേണ്ടിവന്നുവല്ലോ എന്നുകരുതി ഞാന്‍നല്ലവനാകാനൊന്നും പോയില്ല.”കബന്ധന്‍ തന്റെ കഥതുടര്‍ന്നു.”കൂടുതല്‍ ക്രൂരമായ രാക്ഷസപ്രവൃത്തികളില്‍ ഞാന്‍ മുഴുകി. അതിനിടയിലാണ് ദേവേന്ദ്രനുമായി ഒരു ഏറ്റുമുട്ടല്‍ വേണ്ടിവന്നത്.
ഗത്യന്തരമില്ലാതെ അദ്ദേഹം എന്റെ നേരെ വജ്രായുധം പ്രയോഗിക്കുകയുണ്ടായി.
അതിന്റെ ആഘാതത്താല്‍ മുകളില്‍നിന്നു തലയും, താഴെനിന്നു മുട്ടോളമുള്ളതുടകളും ഉടലിലേക്കു കയറുകയായിരുന്നു, അങ്ങനെ ഞാന്‍ തലയിസല്ലാത്തവന്‍- കബന്ധന്‍ആയി!
ബ്രഹ്മാവിന്റെ വരബലമുള്ളതല്ലേ? വജ്രായുധമേറ്റിട്ടും ഞാന്‍ കൊല്ലപ്പെട്ടില്ല.എനിക്കു ജീവിക്കാന്‍ വഴിയുണ്ടാക്കിത്തന്നേപറ്റൂ. എന്നു ഞാന്‍ ഇന്ദ്രനോടു പറഞ്ഞു. അപ്പോള്‍ അദ്ദേഹം തന്നതാണ് നെഞ്ചത്തെ വലിയകണ്ണും, വലിയവായും, ഒരു യോജന നീട്ടാവുന്ന കരങ്ങളും. ഇരകളെ പിടിക്കാന്‍ എളുപ്പം ഭവാന്മാര്‍ അതിന് അന്ത്യം കുറിച്ചുവല്ലോ ഞാനിതാ സ്വേച്ഛയാ ജീവന്‍ വെടിയുകയാണ്. എന്നെ ദയവായി ചിതകൂട്ടി ദഹിപ്പിച്ചാലും. അപ്പോള്‍ എനിക്കു സ്വരൂപം തിരിച്ചു കിട്ടുന്നതാണ്. നിങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം തരാനും കഴിയും.”
രാമലക്ഷ്മണന്മാര്‍ ഉടനെ ചിതയുണ്ടാക്കി. കബന്ധന്റെ ശരീരം അഗ്നി വിഴുങ്ങിത്തുടങ്ങിയപ്പോള്‍ സുന്ദരമായ ഒരു രൂപം ആകാശത്തില്‍ പ്രത്യക്ഷപ്പെട്ടു.അതു വിശ്വവസു എന്നും ദനു എന്നും പേരുള്ള ഗന്ധര്‍വരാജനായിരുന്നു. അദ്ദേഹം പറഞ്ഞു.
”മഹാനുഭാവന്മാരേ!നിങ്ങള്‍ ഈ വഴിതന്നെ ദക്ഷിണദേശത്തേക്ക് പോകൂ. പമ്പാനദിയുടെ തീരത്തുള്ള മതംഗാശ്രമത്തില്‍ മഹാഭക്തയായ ശബരി നിങ്ങളെ കാത്തിരിക്കുകയാണ്. അവരേയും കണ്ട് നിങ്ങള്‍ ഋശ്യമൂകാചലത്തിലേക്കു ചെല്ലണം. അവിടെയുള്ള വാനരശ്രേഷഠനായ സുഗ്രീവനുമായി സഖ്യമുണ്ടാക്കിയാല്‍ സീതാന്വേഷണം എളുപ്പമാവും. യുദ്ധത്തില്‍ വിജയിക്കാനാവുകയും ചെയ്യും” മതംഗാശ്രമത്തിന്റെ മനോഹാരിത കബന്ധന്‍ വിവരിക്കുന്നുണ്ട്.
എപ്പോഴും ഫലമൂലാദികള്‍നല്‍കുന്ന വൃക്ഷലതാദികള്‍ ഹിംസയറിയാത്ത ജീവജാലങ്ങള്‍വാടാത്ത സുഗന്ധ പുഷ്പങ്ങള്‍… മുനിമാരുടെ ശരീരത്തില്‍ നിന്നുവീണ വിയര്‍പ്പുതുള്ളികളാണത്രേ തപഃ ശക്തിയാല്‍ സുഗന്ധ പുഷ്പ്പങ്ങളായത്. എന്നിട്ടു കൂട്ടിച്ചേര്‍ക്കുന്നു. –
”സ്വേദ ബിന്ദു സമുത്ഥാനി
ന വിനിശ്യന്തി രാഘവാ!”വിയര്‍പ്പു തുള്ളികളില്‍ നിന്നുണ്ടായവ ഒരിക്കലും നശിക്കുന്നില്ല എന്ന്!
ഋശ്യമൂകാചലത്തില്‍ കഴിയുന്ന സുഗ്രീവനെ പറ്റി വിവരിച്ച കബന്ധന്‍ പറയുന്നു:
ഭവിതവ്യം ഹി യച്ചാപി
നതത് ശക്യമിഹാന്യഥാ
കര്‍ത്തുമിക്ഷ്വാകു ശാര്‍ദൂല,
കാലോ ഹി ദുരതിക്രമ: (3-73-16)
വരുവാനുള്ളതിനെ മറ്റൊരു വിധത്തില്‍ ആക്കിത്തീര്‍ക്കുവാന്‍ കഴിയില്ല എന്നു തീര്‍ച്ച. കാലത്തെ നിയന്ത്രിക്കാന്‍ ആര്‍ക്കു കഴിയും രാമാ? ദൗര്‍ഭാഗ്യം കൊണ്ട് രാജ്യവും, ഭാര്യയും, നഷ്ടപ്പെട്ടവനാണ് സുഗ്രീവന്‍. അങ്ങും ദൗര്‍ഭാഗ്യത്താല്‍ രാജ്യവും, ഭാര്യയും നഷ്ടപ്പെട്ട അവസ്ഥയില്‍ ദുഃഖിച്ചിരിക്കയല്ലേ? തുല്യ ദുഃഖിതര്‍ തമ്മില്‍ സഖ്യമുണ്ടാക്കിയാല്‍ അതു രണ്ടുപേര്‍ക്കും. വിജയത്തെ നല്‍കും. ആശ്വാസപ്രദമാകും. അതിനാല്‍ അങ്ങു സുഗ്രീവനുമായി സഖ്യം ചെയ്യണമെന്നു പ്രത്യേകം പറഞ്ഞിട്ടാണ് വിശ്വവസു അപ്രത്യക്ഷനായത്.
ഒരു ഗന്ധര്‍വന്‍ രാക്ഷസനായിത്തീര്‍ന്നതു നാം കണ്ടില്ലേ? എത്ര വിചിത്രവും വികൃതവുമായ രൂപമാണ് കബന്ധന്റേത്. ഭക്ഷിക്കാന്‍ മാത്രമായി ജീവിക്കുന്ന, ഭൗതിക സുഖതല്പരരായി ജീവിക്കുന്നമനുഷ്യരുടെ പ്രതീകാത്മക രൂപമാണ് വാല്മീകി സൃഷ്ടിച്ച കബന്ധന്‍ എന്ന അനുപമ കഥാപാത്രം. എന്ന്‌നമുക്ക് ഇപ്പോള്‍ വ്യാഖ്യാനിക്കാം.
‘ കബന്ധജാതിയില്‍പ്പെട്ടവര്‍ക്ക് ഉത്തമാംഗം (തല)കൊണ്ടു ഒരാവശ്യവുമില്ല. ചിന്തിക്കാന്‍ ബുദ്ധിയോ,ദയനല്‍കുവാന്‍ മനസ്സോ വേണ്ട. ഇരയെ കാണാന്‍ വലിയ കണ്ണൊരെണ്ണമുണ്ട്. എന്തിനധികം? എന്തും വിഴുങ്ങുവാന്‍ വലിയ വായുണ്ട്; വയറുണ്ട്. എത്ര ദൂരേയുള്ളതും എത്തിപ്പിടിക്കാന്‍ ദീര്‍ഘമായ കൈകളുണ്ട്. ഇത്രയുംപോരേ, ഉദരം ഭരികള്‍ക്ക്? സമൂഹത്തിനു നന്മവരുത്തുന്ന ചിന്തയോ വാക്കോ പ്രവൃത്തിയോ ഇവരിലുണ്ടാകില്ല.
ഇത്തരം കബന്ധന്മാര്‍ ഇന്നു ലോകത്തെങ്ങും വ്യാപിച്ചരിക്കയാണ്.അവരുടെ കൈകള്‍ ദീര്‍ഘങ്ങളാണ്. അദൃശ്യങ്ങളാണ്. നമ്മുടെ മുന്നിലോ, പിന്നിലോ, പാര്‍ശ്വങ്ങളിലോ എന്നു പറയാനാവില്ല. ഗോളാന്തര വലകെട്ടിയ ആഗോലള കബന്ധന്മാര്‍! ആരാക്ഷസരുടെ കൈകളില്‍ സാധുക്കള്‍ സജ്ജനങ്ങള്‍എപ്പോള്‍ അകപ്പെടുമെന്നും അറിയില്ല. അതു തിരിച്ചറിയാനും ഭൗതിക ലഹരിയുടെ കൈകള്‍ ആദ്ധ്യാത്മിക ശക്തിയുടെ വാളാല്‍ വെട്ടിമാറ്റുവാനും നമുക്കു കഴിയേണ്ടതുണ്ട്. അതിനു രാമായണംധ്യാന പൂര്‍വം വായിച്ചാല്‍മാത്രം മതി.
(തുടരും)
















