പുതുതലമുറകളോട് സംവദിക്കാന്‍ എന്നും ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ഡോ. എ.പി.ജെ.അബ്ദുള്‍ കലാം. ഒരുപാട് സ്വപ്നങ്ങള്‍ അവശേഷിപ്പിച്ചാണ് ഡോ. കലാം അന്ത്യയാത്രയായത്. ഒരു തലമുറയെ മുഴുവന്‍ സ്വപ്നം കാണാന്‍ പഠിപ്പിച്ച കലാമിന്റെ അക്ഷരങ്ങള്‍ക്കിടയില്‍ പോലും ഉണ്ടായിരുന്നു അവര്‍ക്കായി കരുതിവച്ച ഒരുപിടി ചിന്തകള്‍. എന്നും കാലത്തിനൊപ്പം നടന്ന അബ്ദുള്‍ കലാം സംവേദനത്തിനും പുതുതലമുറയുടെ മാര്‍ഗങ്ങളെ സ്വീകരിച്ചു.
തനിക്ക് ലഭിക്കുന്ന ആയിരക്കണക്കിന് ഇമെയിലുകള്‍ക്കും മെസേജുകള്‍ക്കും മറുപടി നല്കി. രാത്രി ഒരു മണിവരെയും തനിക്ക് ലഭിക്കുന്ന സന്ദേശത്തിന് മറുപടി അയച്ചിരിക്കുമായിരുന്നു ആ 83 വയസുകാരന്. ട്വിറ്ററിലും ഫേസ്ബുക്കിലും വെബ്സൈറ്റിലുമായി സ്വപ്നങ്ങള്‍, ചിന്തകള്‍, ആഗ്രഹങ്ങള്‍ എന്നിവയെല്ലാം അദ്ദേഹം കോറിയിട്ടു.പറന്നുയരാന്‍ ചിറകുകളായി അദ്ദേഹം തന്ന ചിന്തകളും നിരവധിയായിരുന്നു. മരണത്തിന് 10 മണിക്കൂര്‍ മുമ്പും നിറഞ്ഞമനസോടെ അദ്ദേഹം എഴുതി…. ഷില്ലോങ്ങിലേക്ക് പോകുന്നു.. ഐഐഎമ്മില്‍ പ്രബന്ധാവതരണത്തിന്. ഇനി ആ അക്ഷരങ്ങള്‍ നമ്മിലേക്കെത്തില്ല. സുഹൃത്തുക്കള്‍ കലാമിന്റെ ഓര്‍മ്മയ്ക്കായി ഈ താളുകള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. പക്ഷെ അപ്പോഴും ഒരു തലമുറയ്ക്കുമുഴുവന് പ്രചോദനമായി സൂര്യനെ പോലെ തിളങ്ങി ആ നക്ഷത്രം എരിഞ്ഞുകൊണ്ടേ ഇരിക്കും.
എ.പി.ജെ. അബ്ദുള്‍കലാം എന്നത് ഭാരതത്തിന്റെ മാത്രം ഒരു പ്രതിഭയല്ല, ലോകത്തിലെ പലഭാഗത്തുള്ള ശാസ്ത്രകുതുകികളെ എന്നും സ്വാധീനിച്ച വ്യക്തിത്വമാണ് അദ്ദേഹം. അദ്ദേഹം രാജ്യത്ത് ആദ്യമായി കാലുകുത്തിയ ദിനം ദേശീയ ശാസ്ത്രദിനമായി ആചരിച്ച രാജ്യമുണ്ട് ലോകത്ത്; സ്വിറ്റ്സര്‍ലാന്റ്. 2005 മെയ് 26 നായിരുന്ന കലാമിന്റെ ആദ്യ സ്വിസ് സന്ദര്‍ശനം. ഭാരതത്തിന്റെ മിസൈല്‍ ടെക്നോളജിയുടെ പിതാവ് എന്ന നിലയ്ക്കാണ് കലാമിനെ സ്വിസ് ജനത ആദരിച്ചത്. ഇത്തരത്തില്‍ കലാമിന്റെ ജീവിതത്തിലെ പുറംലോകം അധികം അറിയാത്ത ചില കാര്യങ്ങളുണ്ട്. ഭാരതത്തിന്റെ തെക്കേ അറ്റത്ത് ജനിച്ച് രാജ്യത്തിന്റെ പരമോന്നത പദവിയില്‍ എത്താന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ സ്വപ്രയത്നം ഒന്നുകൊണ്ടുമാത്രമാണ്. ജന്മനാടിന്റെ ആത്മാഭിമാനവും അന്തസ്സും പടുത്തുയര്‍ത്താന്‍ ഊണും ഉറക്കവും വെടിഞ്ഞ് പ്രയത്നിച്ച ത്യാഗിയും കര്‍മ്മയോഗിയുമായിരുന്നു ഡോ. കലാം.
1998 ലെ പൊഖ്റാന്‍ ആണവപരീക്ഷണത്തിന് നേതൃത്വം കൊടുത്ത വിഖ്യാത ശാസ്ത്രജ്ഞന് എന്നാണ് ലോകം മുഴുവന്‍ ഡോ. കലാമിനെ വാഴ്ത്തുന്നത്. ബഹിരാകാശ ഗവേഷണരംഗത്ത് ഭാരതത്തെപ്പോലൊരു വികസ്വര രാഷ്ട്രം എത്തിപ്പിടിച്ച അസൂയാവഹമായ നേട്ടങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം, അതായിരുന്നു കലാം. പ്രതിരോധ മേഖലയില്‍ ഭാരതം സ്വയംപര്യാപ്തത നേടണമെന്ന് ആഗ്രഹിച്ച അദ്ദേഹം, അതിനായി അഹോരാത്രം പ്രയത്നിച്ചു.
പൊഖ്റാന്‍ ആണവ പരീക്ഷണങ്ങളോടെ ലോകശ്രദ്ധ നേടിയ ആണവ ശാസ്ത്രജ്ഞന് ഭാരതത്തിന്റെ പ്രഥമ പൗരനായപ്പോഴും ഭാരതത്തിന്റെ ‘മിസൈല്‍ മാന്‍’ എന്ന വിശേഷണം എ.പി.ജെ. അബ്ദുള്‍ കലാമിന് അലങ്കാരമായി തുടര്‍ന്നു. യുവാക്കളുടെ വഴികാട്ടിയും ലാളിത്യത്തിന്റെ പ്രതീകവുമായിരുന്ന അദ്ദേഹം ഭാരതം കണ്ട ഏറ്റവും ജനകീയനായ രാഷ്ട്രപതി ആയിരുന്നു.
രാജ്യത്തിനും ശാസ്ത്രത്തിനുംവേണ്ടി ഉഴിഞ്ഞു വെച്ച അബ്ദുള്‍ കലാം രാഷ്ട്രപതിയായത് തന്റെ മേഖലയില്‍ ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ചതിനുശേഷമാണ്. ഫിസിക്സും എയ്റോസ്പേസ് എന്‍ജിനിയറിംഗും പഠിച്ച അദ്ദേഹം ഐഎസ്ആര്‍ഒയിലും ഡിആര്‍ഡിഒയിലും ചെലവഴിച്ചത് നാല് പതിറ്റാണ്ടാണ്.
ശാസ്ത്രലോകത്തേക്ക് യുവതലമുറയെയും കുട്ടികളെയും ഇത്രമേല്‍ ആകര്‍ഷിച്ച മറ്റൊരു ശാസ്ത്രജ്ഞനോ രാഷ്ട്രപതിയോ ഭാരതത്തില്‍ ഉണ്ടായിട്ടില്ല. കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ അദ്ദേഹം കാണിച്ച ഉത്സാഹവും താല്പര്യവും എടുത്തുപറയേണ്ടതാണ്. രാഷ്ട്രപതിയായിരുന്നപ്പോള്‍ പദവിയുടെ വേലിക്കെട്ടുകളും വിലക്കും പൊളിച്ചെറിഞ്ഞ് ചെല്ലുന്നിടത്തെല്ലാം അദ്ദേഹം കുട്ടികളുടെ ഇടയിലേക്കിറങ്ങി.
പുസ്തകങ്ങളിലൂടെയും താന്‍ സമ്പാദിച്ച അറിവുകൊണ്ടും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. കേരളവും അബ്ദുള്‍ കലാമിന്റെ സ്നേഹം ഒന്നിലേറെ തവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കേരള നിയമസഭയില്‍ പത്ത് വര്‍ഷം മുമ്പ് അദ്ദേഹം നടത്തിയ പ്രസംഗവും പുരോഗതിക്കുള്ള രൂപരേഖയായിരുന്നു.
എല്ലാ മേഖലയിലേക്കും കടന്ന് അവയെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചശേഷം തയ്യാറാക്കിയ പ്രസംഗം കേരള വികസനത്തിനൊരു രൂപരേഖയായിരുന്നു. അതിലൊന്നുപോലും ശ്രദ്ധിക്കാന്‍ ഇടതു-വലത് സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടില്ല. അതേ നിയമസഭാഹാളില്‍ ഇന്നലെ അദ്ദേഹത്തിന്റെ ആത്മാവ് എത്തിയിരുന്നെങ്കില്‍ പരിഹാസചിരി മാത്രമേ നടത്തിയിട്ടുണ്ടാകൂ. ഒന്നുറപ്പിക്കാം, ഭാരതത്തിന് നഷ്ടപ്പെട്ടത് അറിവിന്റെ അമൂല്യസമ്പത്താണ്. ഭാരതത്തിനു മാത്രം സ്വന്തമായിരുന്ന അറിവിന്റെ കലവറ. കലാമിന് പകരം വെയ്ക്കാന്‍ വേറൊരാളില്ല. ഒരേ ഒരു കലാം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: