അന്താരാഷ്ട്ര തണ്ണീര്‍ത്തട സംരക്ഷണ കരാറായ റംസാര്‍ കരാര്‍ ലംഘിച്ച് സര്‍ക്കാര്‍ തന്നെ ദ്വീപുകളിലും കായലോരങ്ങളിലും കെട്ടിടനിര്‍മാണചട്ടങ്ങളില്‍ ഇളവുചെയ്ത് വികസനം കൊണ്ടുവന്നപ്പോള്‍ ഇല്ലാതാവുന്നത് വേമ്പനാട്ട് കായലാണ്. നിയമം നടപ്പാക്കേണ്ടവര്‍ നിയമം ലംഘിക്കുവാന്‍ തുടങ്ങിയപ്പോള്‍ സ്വകാര്യ വ്യക്തികളും കായല്‍ നികത്തുന്നതും തീരംനികത്തുന്നതും ഉച്ചസ്ഥായിലായി. കണ്ടലുകള്‍ വേരോടെ ഉന്മൂലനം ചെയ്യപ്പെട്ടു. പൊക്കാളിപ്പാടങ്ങള്‍ സ്വകാര്യകെട്ടിടങ്ങള്ക്ക് വഴിമാറി. തീരമേഖലയിലെ പൊതുഇടങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
മൂന്ന് പതിറ്റാണ്ട് മുമ്പുവരെ ഒരുലക്ഷത്തിലധികം പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഉപജീവനം നടത്തിയിരുന്നത് വേമ്പനാട് കായലില്‍നിന്ന് മീന്‍ പിടിച്ചായിരുന്നു. ഇന്ന് കൊച്ചി കായല്‍ നിരോക്സീകരണം മൂലം മരിച്ച നിലയിലായിക്കൊണ്ടിരിക്കുന്നു. കക്കവാരുന്നതിനും ചെറുമീന്‍ പിടുത്തത്തിനുമായി കൊച്ചികായലില്‍ തമ്പടിച്ചിരുന്ന ചെറുവള്ളങ്ങള്‍ ഇന്ന് കാണുന്നതുതന്നെ അതിവിരളമായിരിക്കുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവസന്ധാരണത്തിനുള്ള ഒരു ”ഇട”മായ കായലുകള്‍ മത്സ്യവും കക്കയും കൊഞ്ചും ”തീര്‍ന്നു” പോയതിനാല്‍ നഷ്ടപ്പെട്ടിരിക്കുന്നു. ഒരുകാലത്ത് വെളുപ്പിന് മുതല്‍ ഉച്ചവരെ മാത്രം മീന്‍പിടിച്ചാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളിയുടെ ഉപജീവനം കഴിയുമായിരുന്നു.
വലയില്‍ കുടുങ്ങുന്ന ചെറിയ മത്സ്യങ്ങളുടെ ജീവന് പോകുന്നതിന് മുമ്പ് തന്നെ വെള്ളത്തില്‍ എറിയുമായിരുന്നു. കടലിലും കായലിലും ഉള്‍നാടന്‍ ജലാശയങ്ങളിലും മീന്‍പിടിച്ച് ഉപജീവനം നടത്തിയിരുന്ന ആയിരക്കണക്കിന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ തൊഴില്‍ സുസ്ഥിരമാക്കുന്നതിനായി എപ്പോഴും മത്സ്യക്കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും തങ്ങളുടെ ജീവനുപാധിയായ കായലിനെയും കടലിനെയും മറ്റു ജലാശയങ്ങളെയും അഴുക്കില്ലാതെ സംരക്ഷിക്കുന്നതിനും പരിശ്രമിച്ചിരുന്നു.
കായലും ഉള്‍നാടന്‍ ജലാശയങ്ങളും നഷ്ടമായതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനം മാത്രമായി തുണ. തുറന്ന കടലില്‍ (പെലാജിക് കടല്‍) ആഴത്തില്‍ മത്സ്യബന്ധനം നടത്തുകയെന്നത് ശ്രമകരമാണെങ്കിലും ജീവിതസാഹചര്യങ്ങള്‍ അവരെ അതിന് പ്രേരിപ്പിച്ചു. കടലിന്റെ അടിത്തട്ടില്ലാത്തതും തീരപ്രദേശമല്ലാത്തതുമായ തുറന്ന കടലാണ് ഇന്ന് നമുക്ക് ലഭിക്കുന്ന മീനുകളുടെ ഉറവിടം. ഭൂമിയിലെ മത്സ്യസമ്പത്തിന്റെ ബഹുഭൂരിപക്ഷവും പെലാജിക് സോണിലാണുള്ളത്.
പെലിജിക് സോണിനെ കടലിന്റെ ആഴമനുസരിച്ച് എപ്പിപെലാജിക്, മെസോപെലാജിക്, ബേത്തിപെലാജിക്, അബിസോപെലാജിക് എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. നമുക്ക് നമ്മുടെ നാട്ടില്‍ വില്‍പ്പനക്കെത്തുന്ന മിക്കവാറും മത്സ്യങ്ങള്‍ വളരുന്നത് പെലാജിക് സോണിലാണ്. അതായത് നമ്മുടെ മത്സ്യസമ്പത്തിന്റെ ഇന്നത്തെ കാതലായ ഉറവിടം പെലാജിക് സോണാണെന്നു സാരം. കടലിലെ 11 ശതമാനം മത്സ്യങ്ങളും എപ്പിപെലാജിക് സോണിലാണുള്ളത്. കടലിന്റെ ആഴം കൂടുന്തോറും വെളിച്ചം ലഭ്യമല്ലാത്തതിനാലും ഓക്സിജന്റെ അളവ് കുറയുന്നതിനാലും മറ്റും മത്സ്യലഭ്യത വളരെ കുറവാണ്.
പ്ലവക സസ്യങ്ങള്‍, പ്ലവക ജന്തുക്കള്‍, ഉരഗങ്ങള്‍, ആമകള്‍, കടല്‍പായലുകള്‍, വിവിധയിനം പാമ്പുകള്‍ എന്നിവയെല്ലാം എപ്പിപെലാജിക് സോണിന്റെ മാത്രം പ്രത്യേകതയാണ്. ഭൂമുഖത്തെ പ്രകാശസംശ്ലേഷണത്തിനും അതുവഴി ഭക്ഷണ ഉല്‍പ്പാദനത്തിനും ഉത്തരവാദികളായ പ്ലവക സസ്യങ്ങള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് പെലാജിക് സോണിലാണ്. അന്തരീക്ഷത്തിലെ പ്രാണവായു സന്തുലിതമായി ലഭ്യമാക്കുന്നതിലും പ്ലവകസസ്യങ്ങള്ക്ക് വലിയ പങ്കുണ്ട്. ഈ സസ്യങ്ങളാണ് മത്സ്യങ്ങളുടെയും മറ്റു കടല്‍ ജീവികളുടെയും പ്രധാന ആഹാരം. പ്ലവകസസ്യങ്ങളാണ് ഭക്ഷ്യ ശൃംഖലാജാലത്തിലെ അടിസ്ഥാന കണ്ണി. അവ നശിച്ചില്ലാതായാല്‍ മത്സ്യസമ്പത്ത് നാമാവശേഷമാകും.
പെലാജിക് സോണിലാണ് ഭൂമിയിലെ ഏറ്റവും കൂടുതല്‍ കടല്‍പക്ഷികളെ തീറ്റിപ്പോറ്റുന്നത്. പെലാജിക് സോണിലെ അജൈവ ഘടകങ്ങളായ താപം, ഓക്സിജന്‍, ലവണാംശം, മര്‍ദ്ദം എന്നിവയുടെ ഏറ്റക്കുറച്ചിലനുസരിച്ച് മത്സ്യങ്ങള്‍ കൂട്ടത്തോടെ കടലാന്തരഗമനം നടത്താറുണ്ട്. നിരന്തരമായ മത്സ്യബന്ധനവും ഇതിന് കാരണമാകാറുണ്ട്. പെലാജിക് സോണിലെ മത്സ്യബന്ധന കപ്പലുകളുടെ തള്ളിക്കയറ്റം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സുസ്ഥിരമായ മത്സ്യലഭ്യത ഇല്ലാതാക്കുന്ന അവസ്ഥയാണിന്നുള്ളത്. പെലാജിക് സോണില്‍ ഇഴയടുപ്പമുള്ള വലകള്‍ ഉപയോഗിച്ച്, 24 മണിക്കൂറും മത്സ്യബന്ധന കപ്പലുകള്‍ ജോഡിയായി മത്സ്യബന്ധനം നടത്തുന്നതിന്റെ ഫലമായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യം ലഭിക്കാത്ത അവസ്ഥയായിരിക്കുന്നു.
മത്സ്യകുഞ്ഞുങ്ങളെയും പ്ലവക സസ്യങ്ങളെയും പ്ലവക ജന്തുക്കളെയും വരെ ഊറ്റിയെടുക്കുന്ന ഇരട്ടക്കപ്പലുകള് വലിക്കുന്ന വലകള്‍ ഇന്ന് പെലാജിക് മത്സ്യങ്ങളുടെ വംശനാശത്തിലെത്തുന്ന അവസ്ഥയിലെത്തിനില്‍ക്കുന്നു. കടലിന് 4000 മീറ്റര്‍ ശരാശരി ആഴമുണ്ടെങ്കിലും പെലാജിക് സോണിലെ ആദ്യ 200 മീറ്ററിലാണ് ഏറ്റവും അപകടകാരിയായ ഇരട്ടക്കപ്പലുകളുടെ ട്രോളിംഗ് നടത്തുന്നത്. ഇന്‍ഡോ-പെസഫിക് കടലില്‍ 1950 ല്‍ 0.6 ദശലക്ഷം ടണ്‍ ട്യൂണ മത്സ്യമുണ്ടായിരുന്നത് 2008 ആയപ്പോള്‍ 6 ദശലക്ഷം ടണ്‍ ആയി മാറി. എന്നാല്‍ 2008 ല്‍ മാത്രം പിടിച്ചെടുത്തത് നാല് ദശലക്ഷം ടണ്‍ ട്യൂണയാണ്. അതായത് ലഭ്യമായ ട്യൂണയുടെ 67 ശതമാനം! ലോകത്ത് ഏറ്റവും കൂടുതല്‍ പിടിക്കുന്നത് സ്കിപ്പ് ജാക് ട്യൂണ എന്ന ഒരു ഇനത്തെയാണ്. ഈ സാഹചര്യത്തിലാണ് നമ്മുടെ സമുദ്രാതിര്‍ത്തിയില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിനായി 1178 വിദേശകപ്പലുകള്‍ക്ക് ലെറ്റര്‍ ഓഫ് പെര്‍മിറ്റ് (എല്‍ഒപി) നല്‍കണമെന്ന നിര്‍ദ്ദേശവുമായി മീനാകുമാരി കമ്മറ്റി റിപ്പോര്‍ട്ട് വരുന്നത്.
മറ്റ് രാജ്യങ്ങളില്‍ വന്‍ വിലയുള്ള 30 ഇനം മത്സ്യങ്ങള്‍ ലഭ്യമാകുമ്പോള്‍ നമ്മുടെ ആഴക്കടലില്‍ 65 നല്ല സാമ്പത്തികനേട്ടം തരുന്ന 65 ഇനം മത്സ്യങ്ങളുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ പെലാജിക് കടലും ശൈത്യമേഖലാ പ്രദേശങ്ങളിലെ പെലാജിക് കടലും ശൈത്യമേഖലാ പ്രദേശങ്ങളിലെ പെലാജിക് സോണും തമ്മില്‍ വലിയ അന്തരമുണ്ട്. നമ്മുടെ അതിര്‍ത്തി കടലുകള്‍ മത്സ്യപ്രജനനത്തിന് ഇണങ്ങിയതാണ്. നമ്മുടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് കഴിയുന്നില്ലെന്ന തെറ്റായ റിപ്പോര്‍ട്ടാണ് മീനാകുമാരി അവതരിപ്പിക്കുന്നത്.
എല്‍ഒപി കപ്പലുകള്‍ 1900 ടണ്‍ മത്സ്യബന്ധനം പ്രതിവര്‍ഷം പിടിക്കുമെന്ന് അനുമാനിക്കുമ്പോള്‍ നമ്മുടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആഴക്കടല്‍ മത്സ്യബന്ധനം വഴി പിടിച്ചെടുത്തത് പ്രതിവര്‍ഷം 45000 ടണ്‍ മത്സ്യമാണ്. കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് താലൂക്കിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആഴക്കടല്‍ മീന്‍പിടുത്തത്തില്‍ വളരെ വിദഗ്ദ്ധരാണ്. ഭാരതത്തിന്റെ 10 തീരദേശ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 8000 കി.മീ. കടലിലും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സുപരിചിതമാണ്. ഭാരതമൊട്ടാകെയുള്ള 14 ദശലക്ഷം മത്സ്യത്തൊഴിലാളികളുടെയും ഉപജീവനമാര്‍ഗത്തെയാണ് അശാസ്ത്രീയമായ പെലാജിക് കടലിലെ മത്സ്യബന്ധനം ബാധിക്കുന്നത്.
മത്സ്യ ഡിമാന്റ് കൈകാര്യം ചെയ്യാന്‍ എല്‍ഒപി വ്യവസ്ഥയില്‍ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണില്‍ വിദേശകപ്പലുകളെ മത്സ്യബന്ധനത്തിന് അനുവദിക്കുമെന്ന മീനാകുമാരി റിപ്പോര്‍ട്ടുതന്നെ മത്സ്യത്തൊഴിലാളികളോടുള്ള വെല്ലുവിളിയാണ്. ഇന്ന് പെലാജിക് സോണില്‍ രാപകലില്ലാതെ അശാസ്ത്രീയമായി നടത്തുന്ന വന്‍തോതിലുള്ള മത്സ്യബന്ധനം മത്സ്യലഭ്യതയില്‍ വലിയ ഇടിവ് ഉണ്ടാക്കുകയാണ്. ഒപ്പം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിലും കരിനിഴല്‍ വീഴ്ത്തുന്നു.
പെലാജിക് സോണില്‍ നടക്കുന്ന മത്സ്യങ്ങളുടെ കടുംവെട്ട് ആഗോലതലത്തില്‍ തന്നെ മത്സ്യസമ്പത്തിന്റെ വളര്‍ച്ച താഴോട്ടാക്കും. 1968 ല്‍ ഗാരറ്റ് ഹാര്ഡിന് എഴുതിയ ”ട്രാജഡി ഓഫ് കോമണ്‍സ്” എന്ന വിശ്വവിഖ്യാതമായ ലേഖനത്തിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്. പൊതുഇടങ്ങളിലെ പ്രകൃതിവിഭവങ്ങള്‍ അനിയന്ത്രിതമായി ചോര്‍ത്തിയെടുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഇത്തരം ഇടങ്ങള്‍ എന്നെന്നേക്കുമായി നഷ്ടമാകും എന്നതാണ് ലേഖനത്തിന്റെ അന്തഃസത്ത. പുല്‍മേടുകളില്‍ വന്‍കിടക്കാര്‍ നൂറുകണക്കിന് കടന്നുകാലികളെ മേയാന്‍ വിടുമ്പോഴും പാടശേഖരങ്ങള്‍ നികത്തി വികസനം കൊണ്ടുവരുമ്പോഴും കോര്‍പ്പറേറ്റുകളെ ഭൂഗര്‍ഭജലം ചൂഷണം ചെയ്ത് വില്‍പ്പനയ്ക്ക് അനുവദിക്കുമ്പോഴും കടലിലും കായലിലും മറ്റ് ജലാശയങ്ങളിലും യാതൊരു തത്വദീക്ഷയുമില്ലാതെ മത്സ്യബന്ധനത്തിന് അനുവദിക്കുമ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത് സാധാരണക്കാരാണ്.
ഏതൊരു രംഗത്തും നടക്കുന്ന ക്രമാതീതമായ ചൂഷണം പൊതുഇടങ്ങള്‍ തന്നെ ഇല്ലാതാക്കുമെന്ന ശാസ്ത്രം പെലാജിക് സോണിലും ആവര്‍ത്തിക്കുമെന്ന അവസ്ഥയിലാണ്. അവിടെ നടക്കുന്ന പെയര്‍ട്രോളിംഗ് അവസാനത്തെ മത്സ്യക്കുഞ്ഞിനെവരെ ഊറ്റിയെടുക്കുന്നതലത്തിലേയ്ക്കാണ് നീങ്ങുന്നത്. അതിര്ത്തിക്കടലിലെ തര്‍ക്കങ്ങളെത്തുടര്‍ന്നുള്ള സംഘര്‍ഷങ്ങളിലാണ് പലപ്പോഴും ആഴക്കടല്‍ മത്സ്യബന്ധനം ചെന്നെത്തുന്നത്. അതിനൂതനമായ സാങ്കേതികവിദ്യയും കപ്പലുകളും വലകളും മത്സ്യപ്രജനനത്തെയും സുസ്ഥിരമത്സ്യലഭ്യതയെയും പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയന് സമരരംഗത്തേക്ക് നീങ്ങുകയാണ്.
വനഭൂമി സംരക്ഷിക്കുന്നതുപോലെ കടല്‍ സമ്പത്തും സംരക്ഷിക്കുക, നദികളില്‍ മണല്‍ ഒഴുകിയെത്തുമ്പോള്‍ മഴക്കാലങ്ങളില്‍ മൂന്നുമാസം മണല്‍വാരല്‍ നിരോധിച്ചിട്ടുള്ളതുപോലെ ട്രോളിംഗ് നിരോധനം 47 ദിവസത്തില്‍നിന്നും 90ദിവസം ആക്കുക, അശാസ്ത്രീയമായ മത്സ്യബന്ധന രീതി തടയുക, നിരോധിച്ച വലകളുടെ ഉപയോഗം തടയുക, അന്യരാജ്യങ്ങള്‍ നിരോധിച്ച മത്സ്യബന്ധനയാനങ്ങള്‍ ഭാരത അതിര്‍ത്തിയിലും നിരോധിക്കുക, ട്രോളിംഗ് നടത്തുവാനുള്ള സമയം ക്ലിപ്തപ്പെടുത്തുക, രാത്രികാല ട്രോളിംഗ് നിരോധിക്കുക, കടലില്‍ താമസിച്ചുള്ള മത്സ്യബന്ധനം തടയുക, ലൈസന്‍സില്ലാത്ത ബോട്ടുകളുടെ ട്രോളിംഗ് തടയുക, ആഴക്കടല്‍ മത്സ്യബന്ധനത്തിന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ ട്രെയിനിംഗ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്നത്.
തീര്‍ത്തും ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണം. ട്രാജഡി ഓഫ് കോമണ്‍സ് എന്ന അവസ്ഥയിലേക്ക് നയിക്കാവുന്ന ഇന്നത്തെ പെലാജിക് പെയര്‍ ട്രോളിംഗിന് എത്രയും വേഗം കടിഞ്ഞാണിടണം. സാധാരണക്കാരായ പരമ്പരാഗതമത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയും പുറംകടലില്‍ മത്സ്യബന്ധനം നടക്കുന്ന അതിര്‍ത്തി സംബന്ധമായ സംഘര്‍ഷങ്ങള്‍ക്ക് വിരാമമിടുകയും വേണം. കര്‍ഷകനെപ്പോലെ മത്സ്യത്തൊഴിലാളികളും മനുഷ്യവംശത്തിന് ഭക്ഷണം ലഭ്യമാക്കുന്നു. ഈ മേഖലയില്‍ കോടിക്കണക്കിനാളുകള്‍ തൊഴില്‍ ചെയ്യുന്നു. ഇതിനൊന്നും ഭംഗംവരാതെ കാത്തുസൂക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: