നരേന്ദ്രമോദി 56 ഇഞ്ച് നെഞ്ചളവ് കാട്ടാറുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തില്‍ അത് 5.6 ആക്കിക്കൊടുക്കും’. സമ്മേളനം തുടങ്ങുന്നതിന് ഏതാനും ദിവസം മുമ്പ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിന്റെ വീമ്പടി ഇതായിരുന്നു. ജൂലൈ 21ന് സഭ തുടങ്ങി. അഞ്ചുദിവസവും സഭ മര്യാദയ്ക്ക് നടന്നില്ല. സഭ തുടങ്ങും മുമ്പേ ബഹളമാണ്.
ആരെയും ഒന്നുംപറയാന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ല. സ്പീക്കര്‍ പറയുന്നത് അനുസരിക്കുന്നില്ല. പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡ് കൊണ്ടുവരുന്നത് ചട്ടവിരുദ്ധമാണ്. നടുത്തളത്തില്‍ ഇറങ്ങുന്നതും തെറ്റ്. കോണ്‍ഗ്രസ്സിന്റെ എത്തിക്സ് കമ്മറ്റിക്ക് അത് നിര്‍ബന്ധമായിരുന്നു. ഇരുപക്ഷവും ചേര്‍ന്ന് തീരുമാനിച്ചതുമാണ്. എന്തെല്ലാം നടക്കാന്‍ പാടില്ലായോ അതൊക്കെ നടത്തിയേ അടങ്ങൂ എന്ന വാശിയിലാണ് കോണ്‍ഗ്രസ്.
വീട്ടിലിരുന്നത് സ്വകാര്യമായി തെറി വിളിച്ചതിനാണ് പി.സിജോര്‍ജ്ജിനെ കേരള നിയമസഭ താക്കീത് ചെയ്തത്. സുഷമസ്വരാജിനെ ‘ക്രിമിനല്‍’ എന്നാണ് ഇന്നലെ രാഹുല്‍ വിളിച്ചത്. എത്തിക്സ് കമ്മറ്റി ചെയര്മാന് എ.കെ. ആന്റണി ഇത് അറിയുന്നുണ്ടോ? മറുപടിയുണ്ടോ ? ഏതായാലും പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കാന്‍ ബിജെപി തീരുമാനിച്ചുകഴിഞ്ഞു.
‘സുഷമസ്വരാജ് രാജിവയ്ക്കുന്നില്ലെങ്കില്‍ സഭ നടത്താനും വിടില്ല’ ഇതും രാഹുലിന്റെ പ്രഖ്യാപനമാണ്. ‘താനായിട്ട് അഴിമതി നടത്തില്ല.
അഴിമതി നടത്താന്‍ ആരെയും അനുവദിക്കില്ല’ എന്നുപറഞ്ഞ ‘നരേന്ദ്രമോദി വഞ്ചകന്’. ഇപ്പറഞ്ഞതും രാഹുല്‍തന്നെ. ഈ ചങ്ങാതി ഏത് നാട്ടുകാരനാണ്. നരേന്ദ്രമോദി ഒരു നാണയത്തുട്ടിന്റെയെങ്കിലും അഴിമതി നടത്തിയെന്ന് പറയാമോ ? സുഷമാസ്വരാജ് ഒരു രൂപയെങ്കിലും കോഴവാങ്ങിയെന്ന് ആരോപണം പോലുമില്ല. കരിമ്പട്ടികയില്‍പ്പെടുത്തിയ ലളിത് മോദിയെ രക്ഷപ്പെടാന്‍ സഹായിച്ചില്ലേ എന്നായി പിന്നത്തെ ചോദ്യം. ആരാണ് ലളിത് മോദിയെ സൃഷ്ടിച്ചത്, സഹായിച്ചത്, സംരക്ഷിച്ചത്? 2013 ല്‍ ലളിത് മോദിക്ക് നാടുവിടാന്‍ ഒത്താശ ചെയ്തത് കോണ്‍ഗ്രസ്സല്ലെ, ലണ്ടനില്‍ സര്‍വ്വസൗകര്യങ്ങളും ഒരുക്കിക്കൊടുത്തത് യുപിഎ സര്‍ക്കാരല്ലെ? സുഖാന്വേഷണത്തിന് രാഹുലും പ്രിയങ്കയും എത്തി എന്ന് സ്ഥിരീകരിച്ചത് ലളിത് മോദി തന്നെയല്ലെ!
സുഷമയുടെ ഭര്‍ത്താവ് ലളിത് മോദിയുടെ വക്കീലല്ലേ എന്നായി മറ്റൊരു ചോദ്യം. ലളിത് മോദിക്ക് വക്കീല്‍പണി തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടായി. അന്ന് ലളിത് മോദി കരിമ്പട്ടികയിലില്ല. ഇനി അഥവാ കള്ളനാണെങ്കിലും വക്കീല്‍ പണിക്ക് വിലക്കുണ്ടോ? കള്ളന്മാര്ക്കും കൊലയാളികള്‍ക്കും കൊള്ളക്കാര്‍ക്കും വേണ്ടി ഹാജരാകുന്നത് വക്കീല്‍പണിക്ക് ചേരുന്നതല്ലേ ? സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി കോണ്‍ഗ്രസ് വക്താവ് സിംഗ്വി ഹാജരായത് മറക്കാമോ ? അയാള്‍ ഇപ്പോഴും വക്താവ് തന്നെയാണല്ലോ. ഇന്ദിരാഗാന്ധി വധക്കേസിലെ പ്രതികള്‍ക്കുവേണ്ടി രാംജത് മലാനിയല്ലേ ഹാജരായത്. എന്തിനധികം രാജ്യസഭാ ഉപാദ്ധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ പി.ജെ. കുര്യന്റെ പേരിലൊരു കേസു വന്നല്ലോ. കോണ്‍ഗ്രസ്സുകാര്‍ക്ക് ഓര്‍മകാണുമോ ആവോ? ഏതാണാകേസ് ? പെണ്ണുകേസ്. സൂര്യനെല്ലി. ഹാജരായത് ഇന്നത്തെ ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി.
കാന്‍സര്‍ രോഗിയായ ഭാര്യയെ കാണാന്‍ ലണ്ടന്‍ വിടുന്നതിന്, ലളിത് മോദിയെ വിദേശത്ത് പോകാന്‍ അനുവദിക്കുന്നതിന് എതിര്‍പ്പില്ല. ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിയമത്തിന് വിധേയമായിമാത്രം എന്നറിയിച്ചതാണ് സുഷമ ചെയ്ത കുറ്റം. അതാണ് അഴിമതി. മാനുഷികപരിഗണന വച്ച് താന്‍ അത് ചെയ്തുവെന്ന് സുഷമ സമ്മതിക്കുകയും ചെയ്തതാണ്.
സുഷമ അങ്ങനെയെങ്കില്‍ വസുന്ധരയോ എന്നായി പിന്നത്തെ ചോദ്യം.
എന്താ വസുന്ധര ചെയ്തത് ? വസുന്ധര ഒരു ചില്ലിക്കാശിന്റെ അഴിമതി നടത്തിയോ ? വസുന്ധരയുടെ മകന് ദുഷ്യന്തിന്റെ കമ്പനിയില്‍ ലളിത് മോദി 12കോടി നിക്ഷേപിച്ചു. അതിലെന്താണാവോ തെറ്റ്. നാലഞ്ച് വര്‍ഷം മുമ്പത്തെ കഥയാണിത്. അതിനിപ്പം നരേന്ദ്രമോദി മറുപടി നല്‍കണം. ഗ്വാളിയറിലെ രാജ്ഞിയാണ് വസുന്ധര. സഹസ്രകോടികളുടെ നേരവകാശി. പോരാത്തതിന് ജോധ്പൂരിലെ മരുമകളും. അവര്‍ക്ക് ലളിത് മോദിയുടെ നിക്ഷേപംകൊണ്ട് നിത്യവൃത്തി നടത്തേണ്ടതില്ല. എന്നാല്‍ പിന്നെ വ്യാപം കേസ്സോ ?
വ്യാപം കേസില്‍ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരല്ല കോണ്‍ഗ്രസ്സുകാരാണ് പ്രതിക്കൂട്ടിലെന്നാര്‍ക്കാണറിയാത്തത്. ശിവരാജ് സിംഗ് ചൗഹാന് അധികാരത്തിലേറും മുമ്പ് തുടങ്ങിയ തട്ടിപ്പാണത്. നിയമനം തുണ്ടുകടലാസില്‍ കൂടി നേടിയെടുക്കുന്ന സമീപനം. പരീക്ഷയില്ല, ഇന്റര്‍വ്യൂ ഇല്ല. ഇതിനൊരു വ്യവസ്ഥ കൊണ്ടുവന്നത് ബിജെപി സര്‍ക്കാരാണ്. 2003ലാണ് നിയമന തട്ടിപ്പ് തുടങ്ങിയത്.ബിജെപി ഭരണത്തിലെത്തിയത് 2005ലും. വ്യാപം തട്ടിപ്പ് അന്വേഷിക്കാന്‍ ഉത്തരവിട്ടത് ചൗഹാന് സര്‍ക്കാരാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിശ്ചയിച്ചു.
ആ അന്വേഷണത്തിലാണ് കോണ്‍ഗ്രസുകാരനായ ഗവര്‍ണര്‍ രാം നരേഷ് യാദവാണ് ഇതിലെ മുഖ്യകണ്ണിയെന്ന് വ്യക്തമായത്. ഗവര്‍ണറും മകനും ചേര്‍ന്ന് നടത്തിയ നിയമന തട്ടിപ്പില്‍ കോടികള്‍ മറിഞ്ഞു. അന്വേഷണം മകനിലേക്ക് നീങ്ങുമെന്നുറപ്പായപ്പോള്‍ അയാള്‍ ആത്മഹത്യ ചെയ്തു. ഗവര്‍ണറെ നീക്കാന്‍ കേന്ദ്രം നടപടിക്കൊരുങ്ങിയപ്പോള്‍ കോണ്‍ഗ്രസും ഇടപെട്ടു. വിഷയം കോടതിയിലുമെത്തി.
ആദ്യം പിടിയിലായ പ്രതി ഡോ. ജദഗീഷ് സാഗര്‍. തട്ടിപ്പില്‍ 2003ല്‍ പിടിയിലായതാണ്. ദ്വിഗ്വിജയ് സിംഗായിരുന്നു മുഖ്യമന്ത്രി. മുഖ്യപ്രതിയെ തുറന്നുവിട്ട് തട്ടിപ്പിന് സിംഗും കൂട്ടുനിന്നു. 27,000 പേരാണ് ഈ കേസിലെ പ്രതി. അതില്‍ 2000 പേര് അകത്തായി. 90 ശതമാനവും കോണ്ഗ്രസ്സുകാര്. ഇതില്‍ 450 പേരും രക്ഷിതാക്കളാണ്. 56 എഫ്ഐആര്‍ എടുത്തു. തട്ടിപ്പിന് നേതൃത്വം നല്കിയവര് പിടിയിലാകുമെന്നുറപ്പായതോടെ ആത്മഹത്യയിലേക്ക് നീങ്ങുന്നു. അത് മധ്യപ്രദേശില്‍ മാത്രം നടക്കുന്ന കാര്യമല്ലല്ലോ. കേരളത്തില്‍ ആത്മഹത്യയില്ലേ- പോലീസിനെ പേടിച്ച് കിണറ്റില്‍ ചാടുന്ന എത്രയോ സംഭവങ്ങളില്ലേ ?
തട്ടിപ്പില്‍ ബിജെപിക്കാരുണ്ടെങ്കില്‍ അവരും പിടിക്കപ്പെടും. മുന്‍ വിദ്യാഭ്യാസമന്ത്രി ലക്ഷ്മികാന്തിനു നേരെ ആരോപണം ഉയര്‍ന്നു. അയാളെ അറസ്റ്റുചെയ്ത് ജയിലിലിട്ടു. ഇതെല്ലാം ചെയ്തത് ബിജെപി സര്‍ക്കാരാണ്. ഇപ്പോള്‍ അന്വേഷണം സിബിഐയാണ് നടത്തുന്നത്. മധ്യപ്രദേശ് സര്‍ക്കാരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണിത്. എന്നിട്ടുമെന്തേ നായയ്ക്ക് മുറുമുറുപ്പ് എന്ന് ചോദിക്കുംപോലെ കോണ്‍ഗ്രസ് എന്തിനാണ് കുരച്ചുചാടുന്നത്. ചര്‍ച്ച നടക്കരുത്. സത്യം അറിയരുത്. സിബിഐ അന്വേഷണം അട്ടിമറിക്കണം. അതിന് ഈ അഭ്യാസംകൊണ്ട് സാധിക്കുമോ ?
അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയെ നീക്കി, കേന്ദ്രമന്ത്രിമാരെ രാജിവയ്പ്പിച്ചു. കോണ്‍ഗ്രസ്സുകാരുടെ വീമ്പടിയാണിത്. അതേതാ അഴിമതി ? ടുജി സ്പെക്ട്രം. വെറുമൊരു ആരോപണമല്ല. സിഎജി കണ്ടെത്തിയ ലക്ഷക്കണക്കിന് കോടിയുടെ അഴിമതിയാണ് സാര്‍. കല്‍ക്കരിപ്പാടം, അതിനും തെളിവുണ്ട് സാര്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് അതും ഉള്ളംകൈയ്യില്‍ നെല്ലിക്കപോലെ കണ്ടെത്തിയ അഴിമതിയാണ്. ആദര്‍ശ് ഫഌറ്റ് കുംഭകോണം. അതും തെളിഞ്ഞതാണ്. അതിന്റെ പേരില്‍ രാജിയല്ലാതെ വേറെന്താണ് വഴി ? ഇവിടെ അങ്ങനെ ഒരു ആരോപണമില്ല. കേസുമില്ല. പിന്നെന്ത് പ്രശ്നമാണ് പ്രതിപക്ഷത്തിന്.
രാജ്യം പുരോഗമിക്കുന്നു. എല്ലാകാര്യത്തിലും ഒരു വ്യവസ്ഥ. നൂതന പദ്ധതികളോരോന്നും വരുന്നു. നാട്ടിനും നാട്ടുകാര്‍ക്കും പ്രയോജനപ്രദമായ ഒട്ടനവധി കാര്യങ്ങള്‍ നാള്‍ക്കുനാള്‍ ആരംഭിക്കുന്നു. ഇതിനെയെല്ലാം അട്ടിമറിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്സിന് നിലനില്‍പ്പില്ല.
രാജിയില്ലെങ്കില്‍ ചര്‍ച്ചയില്ലെന്ന് വീമ്പടിക്കുന്ന രാഹുലേ ഉമ്മന്‍ചാണ്ടിയോട് പറയുമോ രാജിവയ്ക്കാന്‍. അഴിമതിക്ക് സര്‍പ്പംപോലുള്ള തെളിവുകളുണ്ടല്ലോ ഇവിടെ. സോളാര്‍, ബാര്‍ ഇതുരണ്ടും മതിയല്ലോ രാജിവയ്പ്പിക്കാന്‍. എന്തേ മാതൃക കാണിക്കാത്തത് ? ആരോപണ വിധേയരല്ലാത്ത എത്ര മന്ത്രിമാരുണ്ട് കേരളത്തില്‍ ? ഇവരെയൊക്കെ രാജിവയ്പ്പിക്കാതെ പാര്‍ലമെന്റ് കൂടാന്‍പോലും അനുവദിക്കില്ലെന്ന വാശി, വിനാശകാലേ വിപരീത ബുദ്ധിയാണ്.
ഇത് കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടലാണ്. 440 ല്‍ നിന്ന് കോണ്‍ഗ്രസ് 44 ല്‍ എത്തിയില്ലേ ? നരേന്ദ്രമോദിയുടെ നെഞ്ചളവല്ല ചുരുങ്ങാന്‍ പോകുന്നത്. കോണ്‍ഗ്രസ്സിന്റെ ശക്തിയാണ് ചോരാന്‍ പോകുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ 44 ല്‍ നിന്നിടിഞ്ഞ് നാലില്‍ ഒതുങ്ങാനാകും വിധി.
കോണ്‍ഗ്രസ്സിനൊപ്പം പാര്‍ലമെന്റില്‍ കോപ്രായം കാട്ടുന്ന കമ്മ്യൂണിസ്റ്റുകാരോട്: നാറിയവരെ പേറിയാല്‍ പേറിയവരും നാറും എന്നൊരു ചൊല്ല് കേട്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ മനസ്സിലാക്കണം. ലോക്സഭയില്‍ രണ്ടാംകക്ഷിയായിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇന്ന് പത്തോ പതിനൊന്നോ സ്ഥാനത്താണ്. ഒന്നാം സഭയില്‍ രണ്ടാം കക്ഷിയായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍. അഞ്ച് വര്‍ഷം കോണ്‍ഗ്രസ്സിനെ താങ്ങിയതിന് ജനം കൂലി നല്കി. കണ്ട് പഠിച്ചില്ലെങ്കില്‍ കൊണ്ടാലെങ്കിലും പഠിക്കേണ്ടേ ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: