ഇന്നേവരെ ഒരു സര്‍ക്കാരും കേള്‍ക്കേണ്ടിവന്നിട്ടില്ലാത്ത വിമര്‍ശനമാണ് ഹൈക്കോടതിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുനേരെ ഉണ്ടാക്കിയിരിക്കുന്നത്. നീതിന്യായ വ്യവസ്ഥിതിയില്‍ തരിമ്പെങ്കിലും വിശ്വാസമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി ഭരണം മതിയാക്കി മാതൃക കാണിക്കുമായിരുന്നു. അഡ്വക്കേറ്റ് ജനറലിനെതിരെ മാത്രമല്ല അദ്ദേഹത്തിന്റെ ഓഫീസിനെ ഒന്നടങ്കമാണ് ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. മോന്തായം വളഞ്ഞാല്‍ ബാക്കിയെല്ലാം എന്നു പറയുമ്പോലെയാണിത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എല്ലാം സുതാര്യം എന്നവകാശപ്പെടുമ്പോഴാണ് ദുരൂഹമായ പലതും അവിടെ സംഭവിച്ചുപോന്നത്.
സോളാറും സരിതയുമെല്ലാം മന്ത്രിമാരില്‍ ഒന്നാമനായ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് തട്ടിപ്പിന്റെ തലസ്ഥാനമാക്കിയതെന്ന് പ്രത്യേകം പറയേണ്ടതില്ല. മുഖ്യമന്ത്രിയുടെ സ്റ്റാഫുകളില്‍ ചിലര്‍ തട്ടിപ്പുകാരുടെ ഏജന്റുമാരായി പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിക്ക് ഏറെ അടുപ്പമുണ്ടായിരുന്നവരാണ് ഇവരെന്ന് വ്യക്തമായതാണല്ലോ. കേസുകള്‍ ഒതുക്കാനും ഒത്തുതീര്‍ക്കാനും സര്‍ക്കാര്‍ തന്നെ ശ്രമിക്കുന്നതും പതിവാണ്. സര്‍ക്കാര്‍ വക്കീലന്മാര് കേസുകള്‍ തോറ്റുകൊടുക്കുന്ന കാഴ്ചയും കേരളത്തില്‍ പലപ്പോഴും കണ്ടതുമാണ്. അതിലേക്കാണ് ഹൈക്കോടതി ജഡ്ജിയും വിരല്‍ചൂണ്ടിയത്.
സോളാര്‍ കേസിന്റെ കാര്യത്തില്‍ മാത്രമാണ് അഭിഭാഷകര്‍ ആത്മാര്‍ഥത കാണിക്കുന്നത്. ഈ സമയത്ത് നിരവധി സര്‍ക്കാര്‍ അഭിഭാഷകരാണ് കോടതിയില്‍ ഹാജരാകുന്നത്. മികച്ച സര്‍ക്കാര്‍ അഭിഭാഷകരെ എജി ചുമതലയില്‍നിന്ന് മാറ്റുകകൂടി ചെയ്തെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ നില തുടരുകയാണെങ്കില്‍ എജി ഓഫീസ് അടച്ചുപൂട്ടി സ്വകാര്യ അഭിഭാഷകരെ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്നുവരെ ഹൈക്കോടതി നിരീക്ഷിച്ചു.
കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിനും സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ല എന്ന വിമര്‍ശനം ഗൗരവമുള്ളതാണ്. കേസുകള്‍ നടത്തുന്ന സമയത്ത് സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കോടതിയില്‍ വച്ച് ഫയല്‍ കൈമാറുന്നത് പലപ്പോഴും കോടതി നടപടികള്‍ക്ക് തടസമാകുന്നുണ്ടെന്നും നിരീക്ഷിച്ചു. ഇത് തുടര്‍ച്ചയായാല്‍ കോടതിയലക്ഷ്യമായി കണ്ട് പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സര്‍ക്കാര്‍ അഭിഭാഷകരെയും മുഖ്യമന്ത്രിയെയും അഡ്വക്കേറ്റ് ജനറലിനെയും സര്‍ക്കാരിനെയും കണക്കറ്റു വിമര്‍ശിച്ച കോടതി പോലീസിന്റെ പ്രവര്‍ത്തനത്തെയും വിമര്‍ശിച്ചു.ഹൈക്കോടതി അഭിഭാഷകരെപ്പോലും പോലീസ് അപമാനിക്കുന്നു.
അഭിഭാഷകരും പോലീസും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ ഉന്നതാധികാരസമിതി രൂപീകരിച്ചുവെങ്കിലും അതിന്റെ ഒരു യോഗം പോലും ചേരാനായില്ല. 120 സര്‍ക്കാര്‍ അഭിഭാഷകരുണ്ടായിട്ടും കേസ് നടത്തിപ്പ് കാര്യക്ഷമമല്ലെന്ന് മാത്രമല്ല മുന്നോട്ടുപോകാനും കഴിയുന്നില്ല. കോടതി ആവശ്യപ്പെടുന്ന വിശദീകരണങ്ങള്‍ യഥാസമയം ലഭിക്കുന്നില്ലെന്നതുതന്നെ ഇതിനുതെളിവാണ്. എജി ഓഫീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കണ്ടുപഠിക്കാന്‍ തമിഴ്നാടിനെ മാതൃകയാക്കണം.
കോടതി ആവശ്യപ്പെടുന്ന വിവരങ്ങള്‍ യഥാസമയം ലഭ്യമാക്കാത്തത് സര്‍ക്കാര്‍ അഭിഭാഷകരുടെ വീഴ്ചയാണ്. ഇവര്‍ പലരും അബ്കാരികളുടെ നോമിനികളാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചതിനെ ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ചോദ്യം ചെയ്തതും നിസ്സാരകാര്യമല്ല. നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്നാണ് വയ്പ്. എന്നാല്‍ നിയമം നിയമത്തിന്റെ വഴിക്ക് എന്നാണയിടുന്ന മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ നിയമം സര്‍ക്കാര്‍ നിശ്ചയിക്കുംപോലെയാണ്. ബാര്‍ കോഴ കേസ് അതിന്റെ ഒന്നാന്തരം ഉദാഹരണമാണല്ലോ.
രാഷ്ര്ടീയ ആഭിമുഖ്യമുള്ളവരെ നിയമിച്ചിരുന്നുവെങ്കില്‍ ഇവര്‍ക്ക് കൂടുതല്‍ പ്രതിബദ്ധത ഉണ്ടായിരുന്നേനെ.മാത്രമല്ല അല്പമെങ്കിലും ആത്മാര്‍ഥതയും കാണിക്കുമായിരുന്നു.ഓപ്പറേഷന് കുബേരയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡുകളുടെയും നടപടികളുടെയും വിവരങ്ങള്‍ ഹാജരാക്കുവാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.എന്നാല്‍ ഇത് യഥാസമയം ലഭിക്കാതിരുന്നതാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെ പ്രകോപിപ്പിച്ചത്.സര്‍ക്കാര്‍ അഭിഭാഷകരെക്കൊണ്ട് കേസ് നടത്താന്‍ കഴിയുന്നില്ലെങ്കില്‍ സ്വകാര്യ അഭിഭാഷകരെ ഏല്‍പ്പിക്കുന്നതാണ് നല്ലത്.
അറ്റോര്‍ണി ജനറലിനെ വിമര്ശിക്കുവാന് മുഖ്യമന്ത്രിക്ക് യാതൊരു അവകാശവുമില്ല. അദ്ദേഹം ആദ്യം എജിയുടെ ഓഫീസ് പ്രവര്‍ത്തനം നന്നാക്കട്ടെയെന്നായിരുന്നു ജസ്റ്റിസിന്റെ ഉപദേശം. കേസ് ആത്മാര്‍ഥതയോടെ കൈകാര്യം ചെയ്യുന്നതില്‍ എജിയുടെ ഓഫീസ് ശ്രദ്ധിക്കുന്നില്ലെന്ന പരാതി ഉണ്ടായിരുന്നു.രാഷ്ട്രീയ ബന്ധം പോലുമില്ലാത്തവരെ പ്ലീഡര്‍മാരായി നിശ്ചയിച്ചതിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകളുണ്ടെന്ന് നേരത്തെതന്നെ പരാതി ഉയര്‍ന്നതാണ്.
മുന്നണിയില്‍ പോലും ആലോചിക്കാതെ നിയമമന്ത്രിയുടെ നിക്ഷിപ്ത താത്പര്യം ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ വക്കാലത്തിന് നിശ്ചയിച്ചതായി കോണ്‍ഗ്രസ്സില്‍ നിന്നുതന്നെ വിമര്‍ശനം വന്നതാണ്.ഏതായാലും ഭരണക്കാരുടെ അഭിമാനത്തെ പോലും ചോദ്യംചെയ്ത ഹൈക്കോടതി നിരീക്ഷണം കണ്ണുതുറപ്പിക്കേണ്ടതാണ്. പകരം നിയമസഭാ വേദി ഉപയോഗിച്ച് ജഡ്ജിയെ പരിഹസിക്കാനും വിമര്‍ശിക്കാനുമാണ് മുഖ്യമന്ത്രി തയ്യാറായത്. ഇതിനാണ് നാണവും മാനവും ഇല്ലാത്തവരുടെ അസ്ഥാനത്ത് ആലുമുളച്ചാല്‍ അതും തണലായി കരുതുമെന്ന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: