തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് ഭീഷണി. 24 മണിക്കൂറിനകം ക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. ഗുരുവായൂര്‍ സി.ഐയുടെ ഫോണിലേക്കാണ് സന്ദേശം വന്നത്. പുലര്‍ച്ചെ നാലോടെ ഫോണില്‍ വിളിച്ച് ഗുരുവായൂര്‍ ക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഇംഗ്ലീഷില്‍ അറിയിക്കുകയായിരുന്നു.
ഭീഷണിയെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാക്കി. പൊലീസും ബോംബ് സ്ക്വാഡും ക്ഷേത്രത്തില്‍ പരിശോധന നടത്തുന്നുണ്ട്. കര്‍ശനമായ സുരക്ഷാ പരിശോധനയ്ക്കു ശേഷമാണ് ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്തേക്ക് കടത്തിവിടുന്നത്.
വിദേശത്തു നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നെറ്റ് കോളാണോ എന്നും, ഫോണ്‍ വിളിച്ച ആളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ കെ. ജി സൈമണ്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.ബി. ബാബുരാജ്, ഗുരുവായൂര്‍ എസിപി ആര്. ജയചന്ദ്രന്‍പിള്ള, ഗുരുവായൂര്‍ സി ഐ എം.യു. ബാലകൃഷ്ണന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന.
ഐ.ജി. സുരേഷ് രാജ് പുരോഹിതും ഗുരുവായൂരിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: