ഒരു പ്രദേശത്തിന്റെ സാമൂഹ്യ-സാമ്പത്തിക വ്യാവസായിക വികസനത്തിന്റെ അനിവാര്യഘടകമാണ് ഗതാഗതമേഖല. പ്രത്യേകിച്ചും റോഡുകള്‍. റോഡിന്റെ ദൈര്‍ഘ്യം താരതമ്യം ചെയ്താല്‍ കേരളം മുന്നിലാണെന്നവകാശപ്പെടാം. പക്ഷെ ഓരോ ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന കുറ്റമറ്റ റോഡുകളുടെ പരിമിതി എടുത്തുപറയേണ്ടതുതന്നെ. ദേശീയ പാതയായാലും സംസ്ഥാനപാതയായാലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡായാലും വളരെ നിലവാരം കുറഞ്ഞതാണെന്ന് കാണാന്‍ കഴിയും.
കേരളത്തില്‍ പുതിയ പാതകള്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം നിലവിലുള്ളവയെ കുറ്റമറ്റതാകണം. ശക്തിപ്പെടുത്തുകയും വേണം. നിര്‍ഭാഗ്യവശാല്‍ അതിനായി ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുമില്ല ഗതാഗതമേഖലയിലെ നിക്ഷേപം വളരെ വ്യാപ്തിയുള്ളതാണ്. സര്‍ക്കാര്‍ നീക്കിവയ്ക്കുന്ന വിഭവങ്ങള്ക്കപ്പുറവുമാണത്. സ്വകാര്യനിക്ഷേപം, സര്‍ക്കാരിതര ഏജന്‍സികള്‍, സംയുക്ത സംരംഭങ്ങള്‍ എന്നിവയെ മറ്റ് സംസ്ഥാനങ്ങള്‍ ആശ്രയിക്കുമ്പോള്‍ കേരളം പലപ്പോഴും മുഖംതിരിഞ്ഞിരിക്കുന്നതാണ് പതിവ്. അതിന് നേരിയമാറ്റം കാണാന്‍ തുടങ്ങിയെങ്കിലും പൂര്ണ്ണമനസ്സര്പ്പിക്കാന് ഇനിയും തയ്യാറായിട്ടില്ല. എന്തിന്, കേന്ദ്രസര്‍ക്കാരില്‍ നിന്ന് കേരളത്തിനവകാശപ്പെട്ടത് നേടിയെടുക്കാനുള്ള നിര്‍ബന്ധ ബുദ്ധിപോലുമില്ല. ലഭിക്കുന്ന തുകയാകട്ടെ ചെലവഴിക്കാനുള്ള ജാഗ്രതയുമില്ല.
കേന്ദ്രസര്‍ക്കാരിന്റെ റോഡ് പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേരളം ഏറ്റവും പിന്നിലാണെന്ന കേന്ദ്രഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ പ്രസ്താവന അതിന്റെ ഏറ്റവും പുതിയ തെളിവണ്. വികസനത്തിന് പണം തടസ്സമല്ല.പദ്ധതികള്‍ യഥാസമയം സംസ്ഥാനം നിര്‍ദ്ദേശിക്കുന്നില്ലെന്നു മാത്രം. സംസ്ഥാനം ആവശ്യപ്പെട്ടില്ലെങ്കിലും കേന്ദ്രം റോഡ് വികസന പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. ആവശ്യമായ ഫണ്ടും നീക്കിവയ്ക്കുന്നു.
സംസ്ഥാനം ആരുഭരിക്കുന്നു എന്നു നോക്കിയല്ല നരേന്ദ്ര മോദി സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. വികസനം കേന്ദ്രത്തിന്റെ മുഖമുദ്രയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വികസന പദ്ധതികളെ രാഷ്ട്രീയവത്കരിക്കാന്‍ നോക്കുകയാണെന്ന പ്രസ്താവന അക്ഷരംപ്രതി ശരിയുമാണ്. മഹാരാഷ്ട്രയില്‍ 50000 കോടിരൂപയുടെ റോഡ് വികസനത്തിന് തുക അനുവദിച്ചു. അതുപോലെ ഉത്തര്‍പ്രദേശിലും ബീഹാറിലും റോഡ് വികസനത്തിനായി വന്‍ പദ്ധതികള്‍ നടപ്പിലാക്കികഴിഞ്ഞു.വികസനത്തിന് തടസ്സം ഭൂമി ലഭിക്കുന്നില്ലെന്നതാണ് കേരളത്തിന്റെ പരാതി. റോഡ് വികസനത്തിനായി നല്കുന്ന ഭൂമിക്ക് മതിയായ നഷ്ടപരിഹാരം നല്കാന് കേന്ദ്രം തയ്യാറാണ്.സംസ്ഥാനം ആവശ്യപ്പെട്ട കഴക്കൂട്ടം- കോവളം പാത വികസനത്തിനായി 751 കോടി നല്‍കും.
താമസിയാതെ പാതവികസനത്തിന്റെ ശിലാസ്ഥാപനം നടത്തുവാനും പോവുകയാണ്.അയല്‍ സംസ്ഥാനങ്ങള്‍ ഗതാഗത മേഖലയ്ക്ക് മുന്തിയ പരിഗണന നല്‍കുമ്പോഴാണ് കേരളത്തിന്റെ ഈ നിസ്സംഗത എന്നോര്‍ക്കണം. വികസനം തെങ്ങിന്റെ മണ്ടയില്‍ നടക്കില്ലല്ലോ, ഭൂമി അതിനാവശ്യമല്ലെ എന്ന് ചോദിച്ചിരുന്ന രാഷ്ട്രീയ നേതൃത്വം ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന പിടിവാശി ഇപ്പോള്‍ പ്രകടിപ്പിക്കുന്നത് കേന്ദ്രത്തില്‍ ബിജെപി ഭരണത്തിലുള്ളതുകൊണ്ടാണ്. ആരുഭരിക്കുന്നു എന്നു നോക്കിയല്ല കേന്ദ്രം വിഹിതം പങ്കുവയ്ക്കുന്നതെന്നതിന്റെ തെളിവാണ് ഗഡ്ഗരിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.കേരളത്തിന്റെ റോഡുവികസനത്തിന് 20000കോടിരൂപ നല്‍കുമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.
ഇത്രയും അനുകൂല നിലപാട് മുമ്പൊരു കാലത്തും ഉണ്ടായിട്ടില്ല.
വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുമെന്നുറപ്പായി. കാല്‍നൂറ്റാണ്ടിലധികം കാലമായി മുന്നണികള്‍ രണ്ടും ചര്‍ച്ച ചെയ്ത് സമയം പാഴാക്കിയതേയുള്ളൂ. എല്ലാ അനുമതിയും ലഭിക്കാന്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം പോയി ബിജെപി സര്‍ക്കാര്‍ വരേണ്ടിവന്നു. റോഡിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അടൂര്‍-പത്തനംതിട്ട ദേശീയപാത 185 കൊട്ടാരക്കരയില്‍നിന്നും ആരംഭിച്ച് പമ്പവരെ ദീര്‍ഘിപ്പിക്കുന്നതിന് തീരുമാനമായി. ശബരിമലയില്‍ എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാര്ക്ക് പാതദീര്ഘിപ്പിക്കുന്നതിന്റെ പ്രയോജനം ലഭിക്കും.സംസ്ഥാനം ഇത്തരത്തില്‍ ഒരു പദ്ധതി സമര്‍പ്പിച്ചിരുന്നില്ല.
ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അപേക്ഷ പരിഗണിച്ചാണ് ദേശീയപാത 185 പമ്പവരെ ദീര്ഘിപ്പിക്കുന്നതെന്നത് ശ്രദ്ധേയമാണ്. തലശ്ശേരി-മാഹി ബൈപ്പാസ് രണ്ടുവരി മതിയെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്.നാലുവരിപ്പാത നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.അടിമാലി ചെറുതോണി വഴി പൈനാവുവരെ പോകുന്ന 117 കിലോമീറ്റര്‍ പാതനിര്‍മാണവും കേന്ദ്രം ഏറ്റെടുക്കുമെന്നുറപ്പായി. റോഡ് വികസനത്തിന്റെ മെല്ലെപ്പോക്കുകാരണം സംസ്ഥാനത്തെ റോഡ് പദ്ധതികളില്‍നിന്ന് ദേശീയപാത അതോറിറ്റി പിന്‍വാങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സജീവമാണ്.
101 ദേശീയ ജലപാത പദ്ധതികള്‍ കേന്ദ്രം നടപ്പിലാക്കുന്നുണ്ട്. ഇതില്‍ എട്ട് നദികള്‍ കേരളത്തിലാണ്. നാലുനദികളെക്കൂടി ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം ഇതും പരിഗണിക്കുന്നുണ്ട്.അവഗണനയുടെ ചരിത്രം മാത്രം പറയാന്‍ ബാക്കിയുണ്ടായിരുന്ന കേരളത്തെ നന്നായി പരിഗണിക്കുന്ന സര്‍ക്കാരാണ് ഇന്ന് കേന്ദ്രത്തിലുള്ളത്.അനുകൂലമായ സാഹചര്യം പ്രയോജനപ്പെടുത്തണം. കേന്ദ്രം വിളിക്കുന്ന യോഗങ്ങളില്‍ ബന്ധപ്പെട്ടവര്‍ ചെല്ലാതിരിക്കുന്നതും ആവശ്യങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ അവതരിപ്പിക്കാത്തതുമാണ് കേരളത്തിന്റെ ഗതികേടിന് മുഖ്യകാരണം.ആ നിലപാട് ഉപേക്ഷിക്കണം.സമയോചിതമായി സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വികസനത്തിന്റെ പുറമ്പോക്കില്‍നിന്നും കേരളത്തിന് കരകയറാന്‍ കഴിയില്ലെന്ന് മനസ്സിലാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: