ഫ്രെഡറിക് ഏംഗല്‍സ് എന്ന പേര് കേരളക്കാര്‍ക്ക് പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഏറെ പരിചിതമാണ്. മാര്‍ക്സ് രചിച്ച ‘ഫ്രാന്‍സിലെ ആഭ്യന്തരയുദ്ധം’ എന്ന കൃതിക്ക് ഏംഗല്‍സ് ആണ് അവതാരിക എഴുതിയിട്ടുള്ളത്. അതില്‍ പറയുന്നു ‘ ഒരു വര്‍ഗം മറ്റൊന്നിനുമേല്‍ നടത്തുന്ന അടിച്ചമര്‍ത്തലിന്റെ ഉപകരണമല്ലാതെ മറ്റൊന്നല്ല ഭരണകൂടം- രാജവാഴ്ചയില്‍ നിന്ന് അത് ഒട്ടും കുറവല്ല ജനാധിപത്യ രാജ്യത്തും’ അദ്ധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ മികച്ച അവതാരമാണ് കെ.എം.മാണി എന്നൊരു സ്വയംവിശേഷണമുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ (?) വരെ ഈ സിദ്ധാന്തം അവതരിപ്പിച്ചെന്ന അവകാശവാദം ഉയര്‍ന്നപ്പോള്‍ ‘ഭേഷ്, ഭേഷ്’ എന്നു പറഞ്ഞ് കയ്യടിച്ചവരുടെ കൂട്ടത്തില്‍ മുമ്പനായിരുന്നു പി.സി.ജോര്‍ജ്. പക്ഷെ ഇന്ന്!~ അത് പറയുമ്പോള്‍ വിതുമ്പാനല്ലാതെ മറ്റെന്തുസാധിക്കും. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ സ്വഭാവത്തിന് കാരണക്കാരാകാനും മൂകസാക്ഷികളാകാനും മാര്‍ക്സിന്റെയും എംഗല്‍സിന്റെയും പിന്മുറക്കാരായ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ തന്നെയാണെന്നറിയുമ്പോള്‍ ആരുടെ കണ്ഠമാണ് ഇടറാതിരിക്കുന്നത്? ആരുടെ കണ്ണുകളാണ് ഈറനണിയാതിരിക്കുക.
ഒന്നും പ്രതീക്ഷിച്ചതല്ല. എല്ലാവരെയും നിയമം പഠിപ്പിക്കും, പാഠം പഠിപ്പിക്കുമെന്നൊക്കെ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വീണ്ടും ആവര്‍ത്തിച്ച് പി.സി. ജോര്‍ജ്ജ് അമറുമ്പോള്‍ ജോര്‍ജാരാമോന്‍ എന്ന് പലരും ധരിച്ചു. ജോര്ജിനെക്കാള് നിയമം പഠിച്ചവരും പാഠം പഠിപ്പിക്കാന്‍ പ്രായമേറിയവരും ജോര്‍ജിനടുത്തും അയലത്തും ഉണ്ടെന്നാരറിഞ്ഞു! കളികാര്യമായപ്പോഴല്ലെ’ ഇക്കണ്ടതൊന്നും കണക്കല്ല മന്നവാ’ എന്ന് ബോധ്യപ്പെട്ടത്.
രണ്ടുമൂന്നു വര്‍ഷമായി ജോര്‍ജ് ‘കടമ്മനിട്ടയുടെ കുറത്തിയെ’ പോലെ മുടി(?)യഴിച്ചാടുകയായിരുന്നു. അവളെ പേടിച്ചാരും ആവഴി നടപ്പീലാ എന്നമാതിരി ജോര്‍ജിന്റെ നിഴല്‍ വെട്ടത്ത് പെടാതിരിക്കാന്‍ രാഷ്ട്രീയക്കാര്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നുവേണ്ട ഒരുമാതിരിപ്പെട്ട നാട്ടില്‍ പ്രമാണിമാരെല്ലാം ഒഴിഞ്ഞുമാറി. ഒഴിഞ്ഞുമാറാന്‍ മനസ്സില്ലെന്ന മട്ടില്‍ നിന്നവരെ നിര്‍ത്തിപ്പൊരിച്ചു. അങ്ങിനെ എരിപൊരി കൊണ്ടവരില്‍ ഒരാളാണ് എ.കെ.ബാലന്.
വിദ്യാര്‍ത്ഥിനേതാവായും പാര്‍ലമെന്റംഗമായും എംഎല്‍എആയും മന്ത്രിയുമൊക്കെയായ ബാലന്റെ ജാതകം മാത്രമല്ല ജാതിയും ചൊല്ലി ആക്ഷേപിച്ചത് 2011 ഒക്ടോബര്‍ 27നാണ്. യുഡിഎഫിലായിരുന്ന ഗണേഷ്കുമാറിന്റെ മണ്ഡലമായ പത്തനാപുരത്ത് പൊതുയോഗത്തില്‍ തെറിപ്പത്തലുകൊണ്ടാണ് ബാലനെ ജോര്‍ജ് എറിഞ്ഞുവീഴ്ത്തിയത്. ആറ്റിലെ കല്ലുപോലെ പൂഞ്ഞാറിലെ മെമ്പറുടെ പ്രയോഗം തേഞ്ഞ് തേഞ്ഞ് വിസ്മൃതിയിലായി.
ജയചന്ദ്രന് സംഗീതം നല്കി പ്രദീപ് പള്ളുരുത്തി പാടിയ പാട്ടിന് അല്പം മാറ്റം വരുത്തിയാല്‍ ‘ വ്യത്യസ്തനാമൊരു എ കെ ബാലനെ സത്യത്തില്‍ ജോര്‍ജാദ്യമൊട്ടും തിരിച്ചറിഞ്ഞില്ല’ സത്യത്തില്‍ ബാലന് ഒരു കാലനാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കഥയും കാലവും മാറി. കാലക്കേട് മുഴുത്തപ്പോള്‍ ജോര്‍ജ്ജ് മുന്നണിയില്‍ നിന്നും കാലുംമാറിയിരുന്നു. അപ്പോഴല്ലെ കാലക്കേട് എത്തിക്സ് കമ്മറ്റിയുടെ രൂപത്തിലെത്തിയത്.
കെ.ആര്.ഗൗരിയമ്മ, ടി.വി.തോമസ്, ആര്.ബാലകൃഷ്ണപിള്ള, കെ.ബി.ഗണേഷ്കുമാര് എന്നിവരെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നാണ് എത്തിക്സ് കമ്മറ്റി കണ്ടെത്തിയ കുറ്റം. ജോര്‍ജ് ചെയ്ത കുറ്റം ജോര്‍ജ് മറന്നു. ചാനലിലൂടെ കാണുകയും കേള്‍ക്കുകയും ചെയ്ത പ്രേക്ഷകരും വിസ്മരിച്ചു. മൂര്‍ഖന്റെ വിഷം പുല്ലില്‍ തേച്ചാല്‍ പോകില്ല എന്നു പറയാറുണ്ട്. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് തന്നെക്കാള്‍ വിഷമാണല്ലോ എന്ന് വാവസുരേഷിന്റെ കസ്റ്റഡിയിലുള്ള മൂര്ഖന്മാര് പോലും ചിന്തിച്ചു കാണും.
ജൂലായ് 15നാണ് സഭയില്‍ ജോര്‍ജിനെതിരായ കുറ്റപത്രം വായിച്ചത്. സഭയാകെ കുറ്റം ശരിവച്ചു. താക്കീത് ചെയ്യുന്നതായ സഭയുടെ പ്രമേയം അംഗീകരിച്ചു. കുറ്റാരോപിതനായ ജോര്‍ജും ‘ താക്കീത് അംഗീകരി’ച്ചതായി പ്രസ്താവിക്കുകയും ചെയ്തു.
സഭയ്ക്കകത്താണെങ്കില്‍ എന്തും പറയാം. എം.എല്‍എ എന്ന പ്രത്യേകാവകാശം സംരക്ഷിച്ചുകൊള്ളും. വീട്ടിലിരുന്നു സ്വകാര്യ സംഭാഷണത്തിലാണ് നാട്ടില്‍ പ്രഭുക്കളായ രാഷ്ട്രീയക്കാരെ കുറിച്ച് ജോര്‍ജ് പുലഭ്യം പറഞ്ഞത്. ഇത് റിക്കാര്‍ഡ് ചെയ്ത് നാട്ടുകാരെ കേള്‍പ്പിക്കുമെന്ന് മനസാ വാചാ കര്‍മ്മണാ ജോര്‍ജ്ജ് കരുതിക്കാണില്ല.
‘നിയമസഭാ സാമാജികനില്‍ നിന്ന് മാന്യവും ഉത്തരവാദിത്തത്തോടുമുള്ള പെരുമാറ്റമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. നിയമസഭാംഗമെന്ന പദവിക്ക് നിരക്കാത്ത പെരുമാറ്റം ആവര്‍ത്തിക്കരുത്.’ സഭാ നേതാവായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ഈ താക്കീത് പ്രമേയം തലകുലുക്കി അംഗീകരിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിപുംഗവന്മാരും വിജെടി ഹാളിലേക്കാണ് പോയത്. നിയമസഭാംഗമെന്ന നിലയില്‍ അമ്പതാണ്ട് പൂര്‍ത്തിയാക്കിയ കെ.എം.മാണിക്ക് ചെമ്പട്ട് പുതപ്പിച്ചാശിര്‍വദിക്കുന്നതാണ് ചടങ്ങ്. മാണിയും മാലോകരും അനുമോദനം കേട്ട് കോള്‍മയിര്‍കൊള്ളുമ്പോള്‍ താക്കീതിന്റെ ക്ഷീണത്തില്‍ ജോര്‍ജ് കോട്ടുവായിട്ട് നേരം കളഞ്ഞു.
ജോര്‍ജിനെ താക്കീത് ചെയ്തവര്‍ ഈ വര്‍ഷം മാര്‍ച്ച് 13 ന് ഇരുപക്ഷവും പദവിക്ക് നിരക്കുന്നതാണോ മാന്യതയ്ക്ക് ചേരുന്നതാണോ ചെയ്തത് എന്നാരും ചോദിക്കരുത്. ലങ്കയില്‍ ചെന്ന വാനരന്മാര് ഇതിനെക്കാളും മാന്യമായേ പെരുമാറിയുള്ളു എന്നാരും ചിന്തിച്ചുപോകും. അന്ന് സഭയില്‍ കാട്ടിക്കൂട്ടിയവരില്‍ കാരണവന്മാരുമുണ്ട്. അത്തരക്കാര്‍ക്ക് അടുപ്പിലുമാകാം എന്നും പറയാറുണ്ട്. അന്ന് വെറും കടിയും പിടിയും തമ്മിലടിയും ഡസ്കിന്മേല് ഡാന്‍സും മാത്രമല്ലേ നടന്നുള്ളു! പ്രമേയവും അതിനടിസ്ഥാനമായ പരാതിയുമെല്ലാം പര്യവസാനിച്ചത് കൗതുകത്തോടെ എന്നു പറയേണ്ടിയിരിക്കുന്നു.
2013 മാര്‍ച്ച് 14നാണ് ടി.വി.തോമസിന്റെ മക്കളുടെ എണ്ണവും ഗൗരിയമ്മയുടെ ശീലക്കേടും ഗണേഷ്കുമാറിന്റെ ലീലാവിലാസവുമൊക്കെ ജോര്‍ജ് വിളിച്ചുപറഞ്ഞത്. ബാലകൃഷ്ണപിള്ള ഉള്‍പ്പെടെ ആക്ഷേപഹാസ്യത്തിന് വിധേയരായവരെല്ലാം (ജോര്‍ജ് ഉള്‍പ്പെടെ) ഭരണപക്ഷത്തായിരുന്നു. 2013 മാര്‍ച്ച് 16ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് ജോര്‍ജിനെതിരെ പരാതി നല്‍കിയത്. പരാതിക്ക് തീര്‍പ്പാക്കുമ്പോള്‍ ആക്ഷേപിക്കപ്പെട്ടവരും ആക്ഷേപകനും പരാതിക്കാരനുമെല്ലാം ഒരുപക്ഷത്തെത്തിയിരുന്നു.
ഒരുകാലത്ത് മാണിക്ക് ജോര്‍ജ് അരഞ്ഞാണംപോലെ അലങ്കാരമായിരുന്നു. പൂഞ്ഞാറില്‍ വിമതനായി നിന്നപ്പോള്‍ ആ അരഞ്ഞാണത്തിന്റെ കൊളുത്തുപോയി. പിന്നെ ജോസഫിനായി ഈ അരഞ്ഞാണം. മാണിയും ജോസഫും ഇരുമെയ്യാണെങ്കിലും ഒറ്റ മനസ്സായി. ജോര്‍ജ് മാനസപുത്രനുമായി. താവഴിക്ക് ഒരേ മുന്നണി. മുന്നണിയിലെ മുഖ്യന് ഉമ്മന്‍ചാണ്ടിക്ക് ജോര്‍ജ്ജിനെ പെരുത്തിഷ്ടായി. ഒടുവില്‍ തനിസ്വഭാവമെടുത്തപ്പോള്‍ മടുത്തു. അങ്ങനെ ഇടതുപക്ഷത്തിന് എടുത്തണിയാന്‍ പറ്റിയ അരഞ്ഞാണമായി ജോര്‍ജ്ജ്. ഒടുവിലിതാ അരഞ്ഞാണം തന്നെ പാമ്പായി. പുലിവാലായി. എത്ര അടുത്ത് പെരുമാറിയാലും ഭരണകൂടത്തിന്റെ സ്വഭാവം മാറില്ല. ഏംഗല്‍സാണ് ശരി എന്ന് ചിന്തിച്ചുപോകും.
ജോര്‍ജിന് ഒരു കാര്യത്തില്‍ സംതൃപ്തിയടയാം. എത്തിക്സ് കമ്മററി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമസഭയുടെ താക്കീത് ഏറ്റുവാങ്ങിയ ആദ്യത്തെ എംഎല്‍എ. നേരത്തെ ബാലകൃഷ്ണപിള്ളയ്ക്കായിരുന്നു ഇമ്മാതിരി ഇമ്മിണി വല്യയോഗ്യത. ഭീകരവാദപ്രസംഗം നടത്തിയതിന് മന്ത്രിസഭയില്‍ നിന്നും പുറത്തുപോകേണ്ടിവന്ന ഏക വ്യക്തി. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മന്ത്രി. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനായ ആദ്യ എംഎല്‍എ. പിന്നെ ചരിത്രം ഗണേഷ്കുമാറിനാണ്. മന്ത്രിയായിരിക്കെ പൊതിരെ തല്ലുവാങ്ങി മന്ത്രിസ്ഥാനം ഉപേക്ഷിക്കേണ്ടി വന്ന നേതാവ്. അക്കൂട്ടത്തില്‍ ജോര്‍ജിനും ഒരു സ്ഥാനക്കയറ്റം. അടക്കയായിരിക്കുമ്പോള്‍ മടിയില്‍ വയ്ക്കാം. എന്താ ചെയ്യാ! ജോര്‍ജിപ്പോള്‍ കവുങ്ങാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: