ക്രിക്കറ്റിനെ ഐപിഎല്‍ നാണം കെടുത്തുമെന്ന് നേരത്തെ പ്രവചിച്ചവരുണ്ട്. രണ്ടു മൂന്നു വര്‍ഷമായി തുടരുന്ന വിവാദങ്ങള്‍ അത് ശരിവച്ചു. ഒടുവില്‍ രണ്ടു ടീമുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തേണ്ടിവന്ന സാഹചര്യവുമുണ്ടായി. ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന് റോയല്‍സ് എന്നീ ടീമുകള്‍ക്ക് രണ്ടുവര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചെന്നൈ ടീമുടമയും ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പന്, രാജസ്ഥാന് റോയല്‍സ് ടീം ഉടമ രാജ് കുന്ദ്ര എന്നിവര്‍ക്ക് ക്രിക്കറ്റുമായി ബന്ധപ്പെടുന്നതിന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയെന്നതും വളരെ സുപ്രധാന വിധിയായി കണക്കാക്കേണ്ടതാണ്. ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ സുപ്രീംകോടതി നിയമിച്ച മുന്‍ ചീഫ് ജസ്റ്റിസ് ആര്.എം. ലോധയുടെ നേതൃത്വത്തിലുള്ള സമിതിയുടെതാണ് ഉത്തരവ്. ഉത്തരവിനെതിരെ അപ്പീല്‍ പോകാനാവില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയതിനാല്‍ വിധി അംഗീകരിക്കുകയല്ലാതെ കുറ്റക്കാര്‍ക്ക് മുന്നില്‍ മറ്റുവഴികളില്ല.
പണാധിപത്യത്തിന്റെ കീഴില്‍ കഴിയുന്ന രാജ്യത്തെ ക്രിക്കറ്റ് രംഗത്തിന്റെ ശുദ്ധീകരണത്തിന് തുടക്കമിടുന്നതാണ് ലോധയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയുടെ വിധി. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ഇടപെടാനാവില്ലെന്നും ഇരുവരുടേയും ടീമിനെ രണ്ടുവര്‍ഷത്തേക്ക് വിലക്കുകയാണെന്നും വിധിച്ചതോടൊപ്പം രണ്ടുവര്‍ഷം കഴിഞ്ഞാലും ഇരുവര്‍ക്കും ടീമിന്റെ ഉടമസ്ഥതയിലേക്ക് തിരികെ എത്താനാവില്ലെന്നതും പ്രധാനപ്പെട്ടതാണ്. ഐപിഎല്ലിലെ വാതുവയ്പിലും ക്രമക്കേടിലും ഉത്തരവാദികളായി ഒരു കളിക്കാരനുമില്ലെന്നത് ശ്രദ്ധേയമാണ്. കളങ്കിതരല്ലാത്ത കളിക്കാര്‍ ഈ വിധിമൂലം വഴിയാധാരമാകുമോ എന്നതാണ് ആശങ്കപ്പെടുത്തുന്നത്. കളിക്കാര്‍ വഴിയാധാരമാകാതിരിക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാശിക്കാം.
ക്രിക്കറ്റിനോട് എന്തെങ്കിലും അഭിനിവേശം മെയ്യപ്പനുണ്ടായിരുന്നതായി കണക്കാക്കാനാകുന്നില്ല. ക്രിക്കറ്റിനെ ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നെങ്കില്‍ വാതുവെയ്പ്പ് നടത്താന്‍ ഇരുവരും തയ്യാറാവില്ലായിരുന്നെന്ന് സമിതി വിലയിരുത്തിയിട്ടുണ്ട്. ക്രിക്കറ്റിനെ ഒരു വികാരമായി കാണുന്ന കോടിക്കണക്കിന് ജനങ്ങളെയാണ് വാതുവെപ്പ് നടത്തിയതു വഴി ഇവര്‍ വഞ്ചിച്ചത്. ഇപ്പോള്‍ വിലക്കപ്പെട്ടവര്‍ മാത്രമല്ല. അണിയറ ശില്പികള് ഇനിയും വിധിയും കാത്തിരിക്കുകയാണ്. ഐപിഎല്‍ മുന്‍ സിഇഒ സുന്ദര്‍റാമിനെതിരായ അന്വേഷണം തുടരുകയാണ്. ബിസിസിഐയുടെ ചട്ടങ്ങളില്‍ വരുത്തേണ്ട ഭേദഗതികള്‍ സംബന്ധിച്ച തീരുമാനവും വരാന്‍ പോകുന്നു.
കേസ് ഒതുക്കിത്തീര്‍ക്കാന്‍ ബിസിസിഐയുടെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങള്‍ ശക്തമായിരുന്നു. സ്വന്തം നിലയില്‍ അന്വേഷണം നടത്തിയ ബിസിസിഐ സമിതി മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ക്ലീന്‍ ചീറ്റ് തന്നെ നല്‍കിയത് വിസ്മരിച്ചുകൂടാ. ഇതിനെ എതിര്‍ത്ത് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി കോടതിയെ സമീപിച്ചതാണ് വഴിത്തിരിവായത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം ജസ്റ്റീസ് മുദ്ഗല്‍ സമിതി അന്വേഷണം ഏറ്റെടുത്തത്തോടെയാണ് ശ്രീനിവാസനും കൂട്ടര്‍ക്കും ചുവടുപിഴച്ചത്. ഏതായാലും ഐപിഎല്ലില്‍ പ്രശസ്തിയും പെരുമയുമുള്ള രണ്ട് ടീമുകള്‍ക്കാണ് വിലക്ക് വീണത്. അതോടൊപ്പം ശ്രീനിവാസനും കഷ്ടകാലം തുടങ്ങി. കോടാനുകോടി കളിക്കമ്പക്കാരെ കബളിപ്പിച്ചവര്‍ കുടുങ്ങുക തന്നെ വേണം. പക്ഷെ അതിന്റെ പേരില്‍ കളിക്കാരെ വിസ്മരിക്കാതിരിക്കുകയും വേണം.
മഹേന്ദ്രസിംഗ് ധോണിയെ പോലുള്ള പേരും പ്രശസ്തിയുമുള്ള താരങ്ങള്‍ പോലും സംശയത്തിന്റെ നിഴലിലായിരുന്നു. ക്രിക്കറ്റിന്റെ മരണമണി തന്നെ ഉയരുന്ന സാഹചര്യം പോലും സൃഷ്ടിച്ചിരുന്നു. ക്രിക്കറ്റില്‍ എല്ലാ ഒത്തുകളിയും കള്ളക്കളിയുമെന്നുവരെ വിധിയെഴുതി. സച്ചിനെപോലുള്ള ലോകതാരം കളിക്കളം വിടുകയും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് പ്രാധാന്യം കൈവന്നതും ക്രിക്കറ്റില്‍ നിന്നും ശ്രദ്ധ തിരിച്ചു. കോടതിവിധി വരികയും വിലക്കേര്‍പ്പെടുത്തുകയുമൊക്കെ ചെയ്താലും ഐപിഎല്ലിനും ക്രിക്കറ്റിനും പഴയ വിശ്വാസ്യത വീണ്ടെടുക്കാന്‍ കഴിയുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ക്രിക്കറ്റില്‍ മാത്രമല്ല ഐപിഎല്‍ രാഷ്ട്രീയത്തില്‍ പോലും വിഷം കലക്കി. ലളിത് മോദി വിഷയവും സുനന്ദ പുഷ്കര്‍-ശശിതരൂര്‍ വിഷയവുമെല്ലാം വേഗം മറക്കാവുന്നതല്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: