ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകള്‍ കൗമാരക്കാരുടെ ആത്മഹത്യകള്‍കൊണ്ട് ഫ്രാന്‍സ് ഞെട്ടിയിരുന്നു.ഒരു കാരണവുമില്ലാതെ വലിയ വിഷാദം ബാധിച്ചവരെപ്പോലെ പത്തുപതിനാലു വയസ്സുകാര്‍ പലരും പെട്ടെന്നൊരു ദിവസം ആത്മഹത്യ ചെയ്യുക. കുടുംബങ്ങളില്‍ മാത്രമല്ല രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലും ഈ ദാരുണമരണം കൊടുങ്കാറ്റുണര്ത്തി. സര്‍ക്കാര്‍ തല പുകഞ്ഞു. ആത്മഹത്യയുടെ ദാര്‍ശനികത തേടി തത്വജ്ഞാനികളും എഴുത്തുകാരും മനസ്സാലെ ഉഷ്ണിച്ചു. മാതാപിതാക്കള്‍ തങ്ങളെ മനസ്സിലാക്കുന്നില്ലെന്ന കൊടിയ വേദനയാണ് ഇത്തരം കുട്ടികളെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന ഒരുതരം ‘അസ്തിത്വ പ്രതിസന്ധി’യില്‍ പ്രശ്നം കെട്ടിപ്പൂട്ടി എല്ലാവരും ആശങ്ക അവസാനിപ്പിക്കുകയായിരുന്നു.
മനുഷ്യന് ഉണ്ടായ കാലം മുതലേ ആത്മഹത്യകള്‍ സംഭവിക്കുന്നുണ്ട്. ആധുനിക കാലത്ത് അതുകൂടി വരികയും ചെയ്യുന്നു. ജീവന് വിലപ്പെട്ടതാണെന്ന് അറിയാവുന്നവര്‍ തന്നെയാണ് ഒരു നിമിഷത്തെ പ്രേരണകൊണ്ടോ കുറെ നാളത്തെ തീരുമാനംകൊണ്ടൊ ജീവനവസാനിപ്പിക്കുന്നത്. ആത്മഹത്യയിലേക്ക് നയിക്കുന്ന മനസ്സിന്റെ ഇന്ദ്രജാലത്തെക്കുറിച്ച് ഇന്നും പഠനം നടക്കുകയാണ്. വേഗത്തില്‍ വലിയ വേദനയും മുറിവുമില്ലാതെ ആത്മഹത്യ ചെയ്യാനുള്ള എളുപ്പവഴികളുമുണ്ട്. ഇത്തരം എളുപ്പം കണ്ടുപിടിച്ചത് റോമാക്കാരാണെന്നും പറയപ്പെടുന്നു. കൈയിലെ ഞരമ്പു മുറിച്ച് വെള്ളത്തില്‍ മുക്കിപ്പിടിച്ചാല്‍ സുഖകരമായി മരിക്കാമെന്നു പറയുന്നു. ഇങ്ങനെ ‘സുഖകര’ത്തെക്കുറിച്ചു പറയാന്‍ മരിച്ചവരാരും തിരിച്ചുവന്നിട്ടില്ല.
നിസ്സാര കാരണങ്ങളാലാണ് ചിലര്‍ ആത്മഹത്യ ചെയ്യുന്നത്. ബൈക്ക് വാങ്ങിക്കൊടുത്തില്ല, സിനിമയ്ക്കു കൊണ്ടുപോയില്ല, ടിവി കാണിച്ചില്ല, പരീക്ഷയ്ക്കുമാര്‍ക്കു കുറഞ്ഞു തുടങ്ങി ചെറുകാരണങ്ങള്‍. മരിച്ചവര്‍ക്കു പക്ഷേ, അത് ഗുരുതരകാരണങ്ങളാണ്. നിത്യവും കാര്യവും കാര്യക്കേടുമായി അനേകം ആത്മഹത്യകള്‍ നടക്കുന്നുണ്ട്. അതില്‍ കൗമാരവും യൗവ്വനവുമൊക്കെ ധാരാളം.
കഴിഞ്ഞദിവസം കോന്നിയില്‍ നിന്നും കാണാതായ മൂന്നു പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ മരണപ്പെട്ടു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. മൂന്നുപേരും തീവണ്ടിയില്‍നിന്നും ചാടിയതാകാമെന്നാണ് പോലീസ് നിഗമനം. മരണത്തെ സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. സോഷ്യല്‍ മീഡിയ സൗഹൃദങ്ങള്‍ നിരീക്ഷിക്കുമെന്നും പോലീസ്.
മൂവരും കൂട്ടുകാരാണ്. മരിച്ചവര്‍ പഠിക്കാന്‍ മിടുക്കികളായിരുന്നു. പോയപ്പോള്‍ വീട്ടുകാര്‍ക്കുപോയി. അങ്ങനെയല്ലേ വേദനയോടെ എല്ലാവരും പറയൂ. കണ്ണിലെ കൃഷ്ണമണിപോലെ നോക്കി വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെങ്ങനെ സഹിക്കും. ആരും സഹിക്കില്ല. എന്തേ നമ്മുടെ ചെറുപ്പക്കാര്‍ ഇങ്ങനെ. ജീവിതം വിലപ്പെട്ടതാണെന്നറിയാതെ അവര്‍ കൗതുകങ്ങള്‍ക്കു പിന്നാലെ പായുകയാണ്. വര്ണപ്പമ്പരംപോലെ വെറുതെ ചുറ്റുകയാണോ അവര്‍. മൊബൈലും സൈബര്‍ ലോകവും തീര്‍ക്കുന്ന വ്യാജലോകങ്ങളില് മാത്രമായി അവര്‍ ജീവിക്കുന്നു. കാമ്പില്ലാത്ത പ്രണയവും കഴമ്പില്ലാത്ത സ്വപ്നവും ചെറുപ്പത്തിന് കെണിയൊരുക്കുകയാണ്. മലയാളത്തിലെ എക്കാലത്തേയും വന്‍ ഹിറ്റുകളിലൊന്നും മൂന്നാംതരം സിനിമയുമായ ‘പ്രേമം’ കണ്ട് കുട്ടികള്‍ക്കിടയില്‍പ്പോലും പ്രേമപ്പനി വര്‍ധിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
പ്രേമം മനസ്സിലായി, അപ്പോള്‍ പ്രണയമോ. അങ്ങനെ ചോദിക്കുന്നവരുമുണ്ട്. പ്രേമവിനോദങ്ങള് കടല്‍പ്പാലം പോലെയാണ്. ഒടുക്കം കാല്‍വെക്കാന്‍ നിലമുണ്ടാവില്ല. വീഴുന്നതോ ചതിയുടെ ആഴിയില്‍. അവിടന്ന് ഒരുപക്ഷേ ആത്മഹത്യയിലേക്കും. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടെന്നൊരു പാഠം പണ്ട് ചെറിയ ക്ലാസിലുണ്ടായിരുന്നു. വളരുമ്പോഴും ആ പാഠം ചെറുതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: